"മാധ്യമ പ്രവർത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ, പ്രശാന്ത് നായർക്ക് എതിരെ സർക്കാർ നടപടിയെടുക്കണം": പ്രമോദ് പുഴങ്കര

തന്റെ തൊഴിലിന്റെ ഭാഗമായി ഒരു പ്രതികരണത്തിനായി സന്ദേശമയച്ച മാധ്യമ പ്രവർത്തകയെ സെക്‌സിസ്റ്റ് കമന്റ് അയച്ചുകൊണ്ട് അപമാനിച്ച പ്രശാന്ത് എൻ​ ഐ.എ.എസിനെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കണമെന്ന് പ്രമോദ് പുഴങ്കര. പ്രശാന്ത് എൻ എന്ന ഐ.എ.എസ്  ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങൾ  കാണിക്കുന്നത് അയാൾ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വാക്കുകളും അയക്കുകയും ആ സ്ത്രീയെ അതുവഴി അപമാനിക്കുകയും ചെയ്തു എന്നാണെന്ന് പ്രമോദ് പുഴങ്കര ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

പ്രമോദ് പുഴങ്കരയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തന്റെ തൊഴിലിന്റെ ഭാഗമായി ഒരു പ്രതികരണത്തിനായി സന്ദേശമയച്ച മാധ്യമ പ്രവർത്തകയെ sexist  comment അയച്ചുകൊണ്ട് അപമാനിച്ച കളക്ടർ ബ്രോ എന്ന പ്രശാന്ത് നായരെന്ന Glorified ഗുമസ്തനെതിരെ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കണം. IAS -ൽ എത്തിപ്പെടുക എന്നുവെച്ചാൽപ്പിന്നെ ബ്രിട്ടീഷ് രാജിൽ നിന്നും നേരിട്ടിറങ്ങിവന്ന തുക്കിടി സായ്‌വാവുക എന്നാണെന്ന ധാരണയുള്ളവരാണ് മഹാഭൂരിഭാഗം IAS , IPS  ഉദ്യോഗസ്ഥരും. കൊളോണിയൽ ഭരണസമ്പ്രദായത്തിന്റെ ബാക്കിപത്രമായി ഒരു അധികാരകേന്ദ്രീകരണ, ജനാധിപത്യ വിരുദ്ധ സ്ഥാപനമാണ് വാസ്തവത്തിൽ ഇത്തരം ഉദ്യോഗസ്ഥ ലാവണങ്ങൾ. അവിടെയിരുന്നാണ് തനിക്ക് ആരുടെ മേലും കുതിര കയറാനും ആരെയും പുച്ഛിക്കാനും അവകാശമുണ്ടെന്ന മട്ടിലുള്ള പ്രശാന്ത് നായരെപ്പോലുള്ള പൊങ്ങന്മാരുടെ ഗീർവാണങ്ങൾ. സംസ്ഥാന സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ ഈ നായർ ഒരു സ്ത്രീയോട് ഇത്തരത്തിലൊരു ആഭാസ വർത്തമാനം സൂചിപ്പിക്കണമെങ്കിൽ അയാളുടെ ഉള്ളിലിരുപ്പ് എത്രമാത്രം അഹന്തയും തീവണ്ടികളിലെ മൂത്രപ്പുര പോലെ ലൈംഗിക വൈകൃതം പേറുന്നതുമായിരിക്കണം.

ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ നൂറുകണക്കിന് മനുഷ്യർ അയാളെ ബന്ധപ്പെടുന്നുണ്ടായിരിക്കും. ഒരു പൊതുജന സേവകനെന്ന നിലയ്ക്ക് ജനങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. അതിനാണ് അയാളുടെ സകല  ചെലവുകളും നികുതിദായകർ വഹിക്കുന്നത്. അല്ലാതെ നായരെ നിത്യേന കണികൊണ്ടുണരാനല്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമായി അയാൾ നടത്തിയ ഇടപാടുകളിലെ സംശയനിവൃത്തിക്കായി മാധ്യമപ്രവർത്തകർ അയാളെയല്ലാതെ പിന്നെ നായരുടെ ആരെയാണ് സമീപിക്കേണ്ടത്? നായരതിനു മറുപടി നൽകേണ്ടതില്ല എന്നാണു തീരുമാനിക്കുന്നതെങ്കിൽ അത് മാന്യമായി “NO ” എന്ന് പറയുകയാണ് വേണ്ടത്. അല്ലാതെ മാധ്യമപ്രവർത്തകയ്ക്ക് രതിമൂർച്ഛയുടെ സൂചനകളുള്ള sexual  innuendo  messages  അയച്ചിട്ട് താൻ കേമനാണ് എന്ന് വിജൃംഭിക്കുകയല്ല വേണ്ടത്. ഇത്രയും കാലം ഇതുപോലുള്ള കുറെ IAS  പുംഗവന്മാരൊക്കെ ഇരുന്നാണ് ഈ നാട് ഇങ്ങനെയാക്കിയത് എന്ന് എല്ലാവര്ക്കും ധാരണയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിരാക്ഷസന്മാരോ മിടുക്കരോ ഒന്നുമല്ല ഇന്ത്യൻ ഭരണ സർവീസിൽ എത്തുന്നത്., അതിനുവേണ്ടി പരിശീലനപരീക്ഷക്കായി അദ്ധ്വാനിക്കുന്ന കുറെപ്പേരാണ്. അപ്പണി  ചെയ്യാത്ത നൂറുകണക്കിന് മനുഷ്യരാണ് ലോകത്തെ മറ്റു പ്രധാനപ്പെട്ട എത്രയോ കാര്യങ്ങൾ ചെയ്യുന്നത്. അധികാരത്തിന്റെ പ്രതിപുരുഷന്മാരായി ഈ ഗുമസ്ത ശിരോമണികൾ കുതിരപ്പുറത്തുവന്നിരുന്ന കൊളോണിയൽ കാലം ഇവന്റെയൊക്കെ മനസ്സിൽ നിന്നും പോയിട്ടില്ല. നാട്ടുകവലയിൽ നടുക്കുനിർത്തി നാല് ചോദ്യം ചോദിച്ചാൽ വിയർത്തുതീരാവുന്ന ഹുങ്കെ  പ്രശാന്ത് നായരെപ്പോലുള്ള ആഭാസന്മാർക്കുള്ളു.

ഇവനെയൊക്കെ കളക്ടർ ബ്രോ എന്ന് കൊണ്ടാടുകയും ഇയാൾക്കൊപ്പം നിന്ന് ചായ കുടിക്കുകയോ സെല്ഫിയെടുക്കുകയോ ചെയ്‌താൽ അധികാരവുമായി രമിച്ച  vicarious  pleasure  അനുഭവിക്കുകയും ചെയ്യുന്ന കുറേപ്പേരുകൂടിയുണ്ട് വാസ്തവത്തിൽ ഈ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളെ ഇങ്ങനെ കൊണ്ടാടിനടക്കാൻ. പ്രശാന്ത് നായർ വഴി എത്തിയ പലരും  ഈ കളക്ടർ ബ്രോ പ്രതിച്ഛായ നിർമ്മാണത്തിന്റെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നല്കിയവരാകാനാണ് സാധ്യത.

പ്രശാന്ത് നായർ എന്ന IAS  ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകയ്ക്ക് അയച്ച സന്ദേശങ്ങൾ  കാണിക്കുന്നത് അയാൾ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വാക്കുകളും അയക്കുകയും ആ സ്ത്രീയെ അതുവഴി അപമാനിക്കുകയും ചെയ്തു എന്നാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509-ആം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണത്. IAS , സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം വേറെയും. സുപ്രീം കോടതി വളരെ കൃത്യമായി പറഞ്ഞതുപോലെ, If the word uttered or the gesture made could be perceived as one which is capable of shocking the sense of decency of a woman, then it can be found that it is an act of insult to the modesty of the woman (See Rupan Deol Bajaj v. K. P. S. Gill : AIR 1996 SC 309). അതായത് തന്റെ തൊഴിലിന്റെ ഭാഗമായി പ്രശാന്ത് നായരെന്ന IAS  ഉദ്യോഗസ്ഥനെ അയാളുടെ ഔദ്യോഗിക ചുമതല സംബന്ധിച്ച ഒരു വിഷയത്തിലെ പ്രതികരണം/വിശദീകരണം  ആവശ്യപ്പെട്ട മാധ്യമ പ്രവർത്തകയ്ക്ക് രതിഭാവ ശബ്ദം പ്രകടിപ്പിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം അയച്ചുകൊടുക്കുന്ന IAS  ഉദ്യോഗസ്ഥൻ ഇനിയാ പദവിയിൽ അത് സംബന്ധിച്ച ഒരന്വേഷണവും നേരിടാതെ ഇരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാർ കൂടിയാണ്.