ജെയ്ക്കുമാർ ആവർത്തിക്കാതിരിക്കാൻ, മതങ്ങളെ കുറിച്ച് അബദ്ധധാരണകളുണ്ടോ എന്ന് എല്ലാ പൊതുപ്രവർത്തകരും ചിന്തിക്കണം: കുറിപ്പ്

കേരളത്തില്‍ അച്ചടിക്കുന്ന ഖുര്‍ആനുകൾ അറബി മലയാളത്തിൽ ആണെന്നും അറബ് നാടുകളിലേത് ശുദ്ധ അറബിയിലാണെന്നുമുള്ള ഡി.വൈ.എഫ്‌.ഐ നേതാവ് ജെയ്ക്ക് സി തോമസിന്റെ പരാമർശം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. യു.എ.ഇ മുസ്ലിങ്ങളുടെ പുണ്യ നാടാണെന്നും ചാനല്‍ ചര്‍ച്ചക്കിടെ ജെയ്ക്ക് പറഞ്ഞിരുന്നു. ജെയ്ക്കിന്റെ തെറ്റായ പ്രസ്താവനകളോട് പ്രതികരിച്ച് എന്താണ് അറബി മലയാളം, മുസ്ലിങ്ങളുടെ പുണ്യനാടുകള്‍ ഏതെല്ലാം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ ആബിദ് അടിവാരം തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ.

ആബിദ് അടിവാരത്തിന്റെ കുറിപ്പ്:

ജയ്ക്കുമാർ ആവർത്തിക്കാതിരിക്കാൻ..
==============================
നാം ഒരുമിച്ചു ജീവിക്കുമ്പോഴും മതപരമായ വിഷയങ്ങളിൽ പരസ്പരമുള്ള അജ്ഞതയിൽ നിന്നാണ് ജെയ്ക്ക് ഇന്നലെ ചില അബദ്ധങ്ങൾ പറഞ്ഞത്. പൊതു പ്രവർത്തകരെങ്കിലും ഇത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കണം.
ഇന്നലെ ജെയ്ക്ക് പറഞ്ഞതിൽ ആരും ശ്രദ്ധക്കാതെ പോയ ഒന്നടക്കം തിരുത്തപ്പെടേണ്ട നാല് ധാരണകളുണ്ട്.

1) അറബി മലയാളം.
മലയാള ഭാഷയെ അറബി ലിപി ഉപയോഗിച്ച് എഴുതുന്ന പരിപാടിയാണത്, നമ്മൾ മംഗ്‌ളീഷ്‌ എഴുതുന്ന പോലെ. ലോകത്തെ എത്രയോ ഭാഷകൾ ഇംഗ്ലീഷ് അറബി ലിപികളിലാണ് എഴുതുന്നത്, മലായി ഫിലിപ്പിനോ, ഇൻഡോനേഷ്യ ഭാഷകൾ ഉദാഹരണം. ആ വിഷയത്തിൽ മറ്റൊരു കൗതുക വിജ്ഞാനമുണ്ട്. ഇന്ന് മലയാള ലിപിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളെക്കാൾ പഴക്കമുള്ളത് അറബി മലയാളത്തിനാണ്. അതായത് മലയാള ലിപി രൂപപ്പെട്ടു വരുന്നതിന് മുമ്പേ അറബി മലയാളം നിലവിലുണ്ട്. മലയാളത്തിലെ പല ക്‌ളാസ്സിക്കുകളും അറബി മലയാളത്തിൽ എഴുതപ്പെട്ടവയാണ്. (ഈ വിഷയത്തിൽ ഡോക്ടർ അബ്ബാസ് പനക്കൽ നടത്തിയ പഠനം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു, ഭാഷയോട് “ബന്ധമുള്ള” മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ്)

2) ഖുർആൻ ലിപി

കേരളത്തിലും ഗൾഫിലും അച്ചടിക്കുന്ന ഖുർആൻ ഫോണ്ടുകൾ വ്യത്യസ്‍തമായിരുന്നു, റസ്മുൽ ഉസ്മാനി എന്നറിയപ്പെടുന്ന എഴുത്ത് നിയമങ്ങൾ പാലിച്ചു കൊണ്ട് വേണം എഴുതാൻ. അച്ചടി ഇത്രത്തോളം പുരോഗമിക്കാതിരുന്ന കാലത്ത് കേരളത്തിലെ അച്ചുകൂടങ്ങളിൽ ഖുർആൻ അച്ചടിച്ചിരുന്ന ഫോണ്ടാണ് മലബാർ ഫോണ്ട് ( പൊന്നാനി എന്നും പറയും) അറബി ഭാഷക്ക് സ്വന്തമായി ഫോണ്ട് ഉണ്ടാക്കിയവരാണ് മലയാളികൾ, ഇന്നും ഖുർആനും മദ്രസ്സ പാഠപുസ്തകങ്ങൾ ഉൾപ്പടെ പലതും ആ ഫോണ്ടിൽ അച്ചടിക്കുന്നുണ്ട്
നേരത്തെ റസ്മുൽ ഉസ്മാനി പരിഗണിക്കാതെ കേരളത്തിൽ പ്രിന്റ് ചെയ്തിരുന്നു, ഇപ്പോൾ വിവിധ ഫോണ്ടുളിൽ റസ്മുൽ ഉസ്മാനി പാലിച്ചു കൊണ്ടുള്ള ഖുർആനുകൾ ലഭ്യമാണ്.

കൂഫി, നഷ്ക്, സുലുസ്, തുടങ്ങി നിരവധി അറബി ഫോണ്ടുകളിൽ ഖുർആൻ എഴുതുകയും അച്ചടിക്കുകയും ചെയ്തിട്ടുണ്ട്, ചിലതൊക്കെ ഇപ്പോഴും തുടരുന്നു. (ചിത്രം കാണുക)

3) മുസ്ലിമുകളുടെ പുണ്യസ്ഥലങ്ങൾ.

മൂന്ന് പുണ്യ സ്ഥലങ്ങളാണ് മുസ്ലിമുകൾക്ക് പൊതുവായി ഉള്ളത്.
മക്ക, മദീന, ബൈത്തുൽ മുഖദ്ദസ്.
മക്ക മദീന എന്നീ നഗരങ്ങൾക്ക് പുണ്യമുണ്ട് പക്ഷെ അവയുൾക്കൊള്ളുന്ന സൗദി അറേബ്യ എന്ന രാജ്യത്തിന് പ്രത്യേക പുണ്യമില്ല എന്ന് മനസ്സിലാക്കണം,

4) സകാത്ത്
ജെയ്ക് പറഞ്ഞതിൽ കാര്യമായി ശ്രദ്ധിക്കാതെ പോയതും എന്നാൽ സ്ഥിരമായി എല്ലാവരും പറയുന്നതുമായ അബദ്ധമാണ് സകാത്ത്, യുഎഇ സകാത്തായി കൊടുത്ത് വിട്ട ഖുർആൻ എന്നൊരു പ്രയോഗം ജെയ്ക്ക് നടത്തിയിട്ടുണ്ട്.
സകാത്ത് എന്നാൽ സൗജന്യമായി കൊടുക്കുക എന്നാണെന്നാണ് പലരും കരുതിയിരിക്കുന്നത്. തെറ്റാണത്.

നിസ്കാരം നോമ്പ് ഹജ്ജ് പോലെ ഇസ്ലാമിലെ അഞ്ച് നിർബന്ധ ആരാധനാ രൂപങ്ങളിൽ ഒന്നാണ് സകാത്ത്. ശുദ്ധീകരിക്കൽ എന്നാണ് ആ വാക്കിന്റെ അർത്ഥം.വർഷം പൂർത്തിയാകുമ്പോൾ ഒരു മുസ്ലിമിന്റെ കൈയിൽ എല്ലാ ബാദ്ധ്യതകളും കഴിഞ്ഞ് ബാക്കിയാകുന്ന സമ്പത്തിന്റെ രണ്ടര ശതമാനത്തിന് നാട്ടിലെ പാവങ്ങളുടെ അവകാശമായി മാറും അത് കൊടുക്കുന്ന  പ്രക്രിയയാണത്. അതൊരു സൗജന്യമല്ല. സമ്പത്തിനെ ശുദ്ധീകരിക്കുക എന്ന അർത്ഥത്തിലാണ് സകാത്ത് എന്ന് വിളിക്കുന്നത്.

വെറുതെ കൊടുക്കുന്നതിന് മുസ്ലിംകൾ സദഖ എന്നാണ് പറയുക, ഖുർആൻ ഫ്രീയായി കൊടുക്കുന്നതിനെ ഖുർആൻ ഹദിയ (സമ്മാനം) കൊടുക്കുക എന്നാണ് പറയുന്നത്.

കേരളത്തിലെ മുപ്പത് ശതമാനം വരുന്ന ഒരു ജനവിഭാഗത്തിന്റെ വിശ്വാസവും ജീവിതരീതികളും ചെറിയതോതിലെങ്കിലും ഒരു പൊതു പ്രവർത്തകന്‍ അറിയാതിരിക്കുന്നത് മോശമാണ്. മറ്റു മതവിഭാഗങ്ങളെ കുറിച്ച് ഇത്തരം അബദ്ധങ്ങൾ കൊണ്ട് നടക്കുണ്ടോ എന്ന് എല്ലാ മതങ്ങളിലും പെട്ട പൊതു പ്രവർത്തകർ ചിന്തിക്കേണ്ടതുണ്ട്.

-ആബിദ് അടിവാരം

https://www.facebook.com/permalink.php?story_fbid=10217738149981388&id=1109960944