"118-A എന്ന കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ്‌ എതിർക്കപ്പെടേണ്ട കരിനിയമമാണ്"

118-A  എന്ന  കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ്‌ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ട കരിനിയമമാണ് എന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രമോദ് പുഴങ്കര.

പ്രമോദ് പുഴങ്കരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

118-A  എന്ന  കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ്‌ വിട്ടുവീഴ്ചയില്ലാതെ എതിർക്കപ്പെടേണ്ട കരിനിയമമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും ജനാധിപത്യ സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെ നഗ്‌നമായ കടന്നാക്രമണമാണിത്. ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിലെ വ്യക്ത്യാധിക്ഷേപങ്ങളെ തടയാനെന്ന പേരിൽ ജനാധിപത്യ നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കിക്കൊണ്ട് പൊലീസിനെ കയറൂരിവിട്ട് പൗരസമൂഹത്തെ നിരന്തരമായ നിരീക്ഷണത്തിനു കീഴിൽ നിർത്താനുള്ള ഭരണകൂട നീക്കമാണിത്. കോൺഗ്രസ് നേതൃത്വത്തിലുള്ള UAPA കേന്ദ്ര സർക്കാർ 2009-ൽ IT  നിയമത്തിലെ ഒരു ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത 66-A എന്ന ഉപവകുപ്പ് ഭരണഘടനയുടെ 19(1) (a) അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കണ്ടു സുപ്രീം കോടതി റദ്ദാക്കിയപ്പോൾ, കേരള പൊലീസ് നിയമത്തിലെ  അതേ മാതൃകയിലുള്ള 118 (D )യും അതേ കാരണങ്ങൾകൊണ്ട് റദ്ദാക്കിയിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ഭീകര സ്വഭാവത്തോടെ സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. ഈ നിയമഭേദഗതി നിഷ്ക്കളങ്കമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.

പുതിയ നിയമഭേദഗതിയനുസരിച്ച്. ഏതു തരത്തിലുള്ള ആശയവിനിമയവും ആരുടെയെങ്കിലും “കീർത്തി” (Reputation ) ഹനിക്കുന്നതാണെന്നു “ആർക്കെങ്കിലും” തോന്നിയാൽ കേസെടുത്ത് മൂന്നു കൊല്ലം വരെ തടവും 10000 രൂപ പിഴയും കിട്ടാവുന്ന ശിക്ഷയായി മാറുന്നു. മറ്റാർക്കും തോന്നിയില്ലെങ്കിലും, എന്തിനു “കീർത്തി” ഹനിക്കപ്പെട്ടയാൾക്കു വരെ തോന്നിയില്ലെങ്കിലും സ്ഥലത്തെ പൊലീസ് ഏമാന് തോന്നിയാൽ പൊലീസിന് നേരിട്ട് കേസെടുക്കാം എന്നതാണ്. എന്തെങ്കിലും തരത്തിലുള്ള ആശയ വിനിമയ ഉപാധികളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളൊക്കെ ഇതിലുൾപ്പെടുന്നു. അതായത് കോഴമാണി എന്ന് വിളിച്ചത് മുതൽ നരേന്ദ്ര മോദിയെ ഹിന്ദുത്വ ഭീകരവാദി എന്ന് വിളിക്കുന്നതടക്കം സ്ഥലത്തെ പൊലീസ് ദിവ്യന്മാർക്ക് നിങ്ങളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനുള്ള കാരണങ്ങളാണ്. പരാതിക്കാരൊന്നും വേണമെന്നില്ല.

വാർത്താമാധ്യമങ്ങളെ മാത്രമല്ല ഒരു ജനാധിപത്യ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പൗരസംവാദ വ്യവഹാരങ്ങളെയടക്കം ഇല്ലാതാക്കാനാണ് ഈ നിയമം ഉപയോഗിക്കപ്പെടുക. ദിവസങ്ങൾക്കു മുമ്പാണ് കേന്ദ്രത്തിലെ മോദി സർക്കാർ ഏതാണ്ടിതേ പോലെ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള വിജഞാപനം പുറത്തിറക്കിയത്.  കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അതേ ഭാഷയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്ന നിയമത്തിലുള്ളതെങ്കിൽ ആ നിയമം നടപ്പാക്കാൻ അനുവാദിക്കാതിരിക്കുക എന്നതാണ് ഒരു ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയമുള്ള സമൂഹത്തിന്റെ സമര കടമ.

ഇത്രയും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒരു നിയമഭേദഗതി വ്യാപകമായ ചർച്ചകളില്ലാതെ ഒരു ordinance ലൂടെ കൊണ്ടുവന്ന സർക്കാർ നടപടിതന്നെ നിയമനിർമ്മാണത്തിലെ ജനങ്ങളുടെ നാമമാത്രമെങ്കിലുമുള്ള ഇടപെടൽ അവകാശത്തോടുള്ള വെല്ലുവിളിയാണ്. തിടുക്കപ്പെട്ട് തടുക്കേണ്ട കീർത്തിനഷ്ടം ആർക്കാണുള്ളത് !?

Read more

This ordinance should  be  repealed. It should go   lock, stock  and  barrel. അധികാരത്തോടുള്ള നിരന്തരമായ സമരമാണ് ജനാധിപത്യം. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനാണ് ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രധാന സമരം നടക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും അത് നൽകുന്ന ഭരണഘടനയുടെ സംരക്ഷണത്തിനും ജനാധിപത്യം എന്ന പ്രാഥമിക ആശയത്തിനും വേണ്ടിയാണത്. കേരള സർക്കാരിന്റെ പുതിയ പോലീസ് നിയമ ഭേദഗതി ordinance  ആ സമരത്തിനെതിരെയാണ് അടിസ്ഥാനപരമായി ഉപയോഗിക്കപ്പെടുക. ഇത് തിരിച്ചറിയുന്നില്ലെങ്കിൽ, ഇതിപ്പോൾ പറയുന്നില്ലെങ്കിൽ നിങ്ങൾക്ക് സമഗ്രാധിപത്യത്തിന്റെ നേതൃരൂപങ്ങളുടെ ഛായാചിത്രങ്ങളിൽ മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ എന്ന് വരും.