മോദിയുടെ ജനസംഖ്യ നിയന്ത്രണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍; സതീഷ് ആചാര്യയ്ക്ക് സംഘപരിവാര്‍ അധിക്ഷേപം

രാജ്യത്ത് ജനസംഖ്യ നിയന്ത്രണം കൊണ്ടു വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ കാര്‍ട്ടൂണാക്കിയ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സതീഷ് ആചാര്യയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍. തന്നെയും തന്റെ കുഞ്ഞു മകളെയും ചേര്‍ത്തു വെച്ച് അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി കാര്‍ട്ടൂണിസ്റ്റ് രംഗത്തെത്തുകയും ചെയ്തു. താന്‍ പല രാഷ്ട്രീയ നേതാക്കളെയും പാര്‍ട്ടികളെയും വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ടെങ്കിലും ഇത്രയും താഴ്ന്ന നിലവാരത്തില്‍ ഇന്നുവരെ ആരും പ്രതികരിക്കുകയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്ക് ധാരാളം മോദി ഭക്തര്‍ സുഹൃത്തുക്കളായിട്ടുണ്ടെന്നും അവര്‍ പോലും തന്നെ ഇത്തരത്തില്‍ അധിക്ഷേപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപം നടത്തുന്ന ഭക്തന്മാര്‍ ഹിന്ദു സംസ്‌കാരത്തെ കുറിച്ച് ധാരാളം സംസാരിക്കുന്നവരാണ്. പക്ഷെ അവര്‍ ഹിന്ദു സംസ്‌കാരത്തെ ഓരോ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും സതീഷ് ആചാര്യ പറഞ്ഞു.

ഇത്തരം അധിക്ഷേപങ്ങളിലൂടെ തന്റെ കാര്‍ട്ടൂണ്‍ ന്യായീകരിക്കപ്പെടുന്നതായും സതീഷ് ആചാര്യ പറഞ്ഞു. ഇത്തരം തന്ത്രങ്ങളിലൂടെ തന്നെ വരയ്ക്കുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ നിയന്ത്രണം ദേശാഭിമാനത്തിന്റെ ഒരു വകഭേദമാണെന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പ്രസ്താവിച്ചിരുന്നു. ഇതിനെ ആധാരമാക്കിയാണ് സതീഷ് ആചാര്യയുടെ കാര്‍ട്ടൂണ്‍. ഭാര്യയോട് കിടപ്പറയില്‍ വെച്ച് ഭര്‍ത്താവ് ഇങ്ങനെ പറയുന്നു: “”ഇന്ന് വേണ്ട പൊന്നേ, ഭാരത് മാതാ കി ജയ്!”