റിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം; അസഭ്യവര്‍ഷവും ഭീഷണിയും; ഇത്തവണ കൊടിപിടിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ്

മലയാള സിനിമയിലെ നടപ്പുശീലങ്ങളെയും ലിംഗവിവേചനങ്ങളെയും തുറന്ന് പറഞ്ഞ നടി റിമാ കല്ലിങ്കലിന് സൈബര്‍ ആക്രമണം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്സ് ടോക്ക്സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് റിമ തുറന്നടിക്കുന്നത്. സമാന വിഷയത്തില്‍ നടി പാര്‍വതിയ്‌ക്കെതിരെ മമ്മൂട്ടി ഫാന്‍സ് സൈബര്‍ ആക്രമണം നടത്തിയത്തിന്റെ വിവാദം ഇപ്പൊഴും തീര്‍ന്നിട്ടില്ല. ഇത്തവണ റിമയ്‌ക്കെതിരെ തെറി വിളി നടത്തുന്നത് മോഹന്‍ലാല്‍ ഫാന്‍സാണ്.

പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ചും അതേ പരിപാടിയില്‍ റിമ പ്രസംഗിച്ചിരുന്നു. ഇതാണ് ലൈബര്‍ ഞരമ്പ് രോഗികളെ ചൊടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നുമായിരുന്നു പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞിരുന്നത്.

കേട്ടാല്‍ അഇറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകളാണ് റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ കമന്റായി വന്നിരിക്കുന്നത്. കസബയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഫാന്‍സിനെ തള്ളി പാര്‍വതിയെ പിന്തുണച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവാദത്തിന് ചെറിയ ശമനമുണ്ടായിരുന്നത്.

മലയാള സിനിമയിലേക്ക് 150 ഓളം പുതുമുഖ നടിമാര്‍ അവതരിപ്പിക്കപ്പെടുമ്പോഴും പത്തോ അതില്‍ താഴെയോ നായകന്മാരാലാണ് ഈ ഇന്‍ഡസ്ട്രി ഭരിക്കപ്പെടുന്നതെന്ന് റിമ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വെച്ച് ഏറ്റവും മികച്ച സെക്സ് റേഷ്യോ ഉള്ള സംസ്ഥാനമായിട്ടും സിനിമയിലെ സെക്സ് റേഷ്യോ 1:30 ആണ്. സഹപ്രവര്‍ത്തക ലൈംഗിക ആക്രമണത്തിന് ഇരയായപ്പോള്‍ അമ്മ പ്രസിഡന്റ് പറഞ്ഞത് അത് കഴിഞ്ഞുപോയ കാര്യമാണെന്നും റിമ കുറ്റപ്പെടുത്തിയിരുന്നു

Read more

സിനിമ നിര്‍മ്മിക്കപ്പെടുമ്പോള്‍ സാറ്റലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെയുള്ളവയില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രതിഫലവും കുറവാണ്. സെറ്റിലെ ഫര്‍ണ്ണിച്ചറുകള്‍ക്ക് തുല്യമായാണ് സിനിമക്കാര്‍ സ്ത്രീകളെ പരിഗണിക്കുന്നതെന്നും റിമ പറഞ്ഞിരുന്നു.