കാവല്‍ക്കാരന് ആശ്വസിക്കാം; റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളനെ കണ്ടെത്തി സോഷ്യല്‍ മീഡിയ

ഈ മാസം ആറിന് റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച സംഭവം ഏറ്റെടുത്ത് ട്രോളന്മാര്‍. റഫാല്‍ കരാറിലെ നിര്‍ണായക രേഖകള്‍ മോഷ്ടിച്ച കള്ളന്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആയിരിക്കുമെന്നാണ് ട്രോളന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്തിനും മുന്‍ കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയുമാണ് മോദി കുറ്റപ്പെടുത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ട്രോളന്മാരുടെ പരിഹാസം.

തന്റെ കൈയില്‍ രാജ്യം സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന മോദിയെ പരിഹസിക്കുന്ന ട്രോളുകളും വ്യാപകമാണ്. നിര്‍ണായകമായ ആയുധ വ്യാപാര കരാര്‍ അതീവ സുരക്ഷയുള്ള പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ മോദി ഇതു വരെ പ്രതികരിച്ചിട്ടില്ല.

റഫാല്‍ ഇടപാടിലെ രേഖകള്‍ ദ ഹിന്ദു ദിനപത്രത്തിന് ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കെ.കെ വേണുഗോപാലിന്റെ പരാമര്‍ശം. സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്

റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുന:പരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റഫാല്‍ ഇടപാടില്‍ സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം മോദി കുറ്റക്കാരനാണെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.

റഫാല്‍ ഇടപാടിലെ രഹസ്യ രേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച ദ ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ വാദിച്ചു.

ഡിസംബറിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ റഫാലില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍.

മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചതെന്നതിനാല്‍ അവ തള്ളിക്കളയണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more