കോഴിക്കോട്ടെ കഥകള്‍ പറഞ്ഞ് കളക്ടര്‍ ബ്രോ; ചെയ്ത കാര്യങ്ങളിലൊന്നും കുറ്റബോധമില്ല, ഉപയോഗിക്കാനല്ലാതെ അധികാരം എന്തിനാണ് ?

കോഴിക്കോട് ജില്ലയില്‍ നടപ്പാക്കിയ കംപാഷനേറ്റ് പ്രോജക്ടിനെക്കുറിച്ച് തുറന്ന് സംസാരിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് എന്‍. നായര്‍. മാതൃഭൂമിയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലായ കപ്പാ ടിവിയുടെ ദ് ഹാപ്പിനെസ് പ്രോജക്ട് എന്ന പരുപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്റെ അധികാര കാലയളവില്‍ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ചും തന്റെ വ്യക്തിപരമായ വീക്ഷണകോണുകളെക്കുറിച്ചും പ്രശാന്ത് സംസാരിച്ചത്.

“പ്രസിഡന്റ് നേരിട്ട് നിയമനം നല്‍കുന്നൊരു ജോലിയാണ് തന്റേത്. ആ പോസ്റ്റില്‍നിന്ന് നീക്കം ചെയ്യണമെങ്കില്‍ അത് നീണ്ട ഒരു പ്രക്രിയയാണ്. എല്ലാ സംരക്ഷണവും നല്‍കിയാണ് സിസ്റ്റം നമ്മളെ ഒരു പണി ഏല്‍പ്പിക്കുന്നത്. ഇത്ര അധികാരവും സംരക്ഷണവും സിസ്റ്റം നല്‍കുമ്പോള്‍ എനിക്ക് ഒരു സ്റ്റാന്‍ഡ് എടുക്കാന്‍ പേടിയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പ്രമാണിമാര്‍ക്ക് പ്രത്യേക പരിഗണനയും പാവങ്ങളോട് രണ്ടാംകിട പൗരന്‍ പരിഗണനയും കാണിക്കാന്‍ ഇന്നേ വരെ തോന്നിയിട്ടില്ല. പലരും ചോദിക്കും എന്തിനാണ് പ്രമാണിമാരെ പിണക്കുന്നതെന്ന് ? പക്ഷെ ശരിയായ കാര്യങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു. ചെയ്ത കാര്യങ്ങളിലൊന്നും കുറ്റബോധമില്ല” – പ്രശാന്ത് നായര്‍ പറഞ്ഞു.

കോഴിക്കോട് നടപ്പാക്കിയ പദ്ധതികള്‍ കോഴിക്കോട് കളക്ടറായിരിക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ തുടങ്ങിയവയാണ് പ്രശാന്ത് സംസാരിക്കുന്നത്. ദിവാന്‍ജിമൂല ഗ്രാന്‍ഡ്രപ്രീ എന്ന താന്‍ തിരക്കഥ എഴുതുന്ന ചിത്രത്തെക്കുറിച്ചും പ്രശാന്ത് സംസാരിക്കുന്നുണ്ട്.