ഇടതുപക്ഷത്തിന്റെ തോല്‍വി താങ്ങാനായില്ല, ഓര്‍മ്മ നഷ്ടപ്പെട്ട പ്രണവിനെ കാണാന്‍ പി.കെ ബിജു എത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ തോല്‍വി പത്ത് വയസ്സുകാരന്‍ പ്രണവിന്റെ ഓര്‍മ്മകളെയാണ് മായിച്ചു കളഞ്ഞത്. പ്രണവിനെ കണ്ട് ആശ്വസിപ്പിച്ച വിവരം പങ്കുവെച്ച് പി.കെ ബിജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പത്ത് ദിവസക്കാലം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു പ്രണവെന്ന് പി.കെ ബിജു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ബോധം തെളിയുമ്പോഴെല്ലാം തങ്ങള്‍ക്കുണ്ടായ തോല്‍വിയാണ് പ്രണവിന്റെ ഓര്‍മ്മയില്‍ വന്നു കൊണ്ടിരുന്നത്. പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നല്‍കിയാണ് പ്രണവിനോട് യാത്ര പറഞ്ഞു താന്‍ അവിടെ നിന്ന് പടിയിറങ്ങിയതെന്നും ബിജു കുറിക്കുന്നു

ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രണവിനെ കാണാന്‍ പോയി…

കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ പത്ത് വയസ്സുകാരന്‍ മകനാണ് പ്രണവ്. മര്‍ക്കസ് സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരന്‍ വിദ്യാര്‍ഥി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

നമ്മള്‍ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാന്‍ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങള്‍ക്കുണ്ടായ തോല്‍വിയാണ് പ്രണവിന്റെ ഓര്‍മ്മയില്‍ വന്നു കൊണ്ടിരുന്നത്.

വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട് പ്രണവിന്റെ ഡോക്ടര്‍മാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു. അദ്ദേഹം അത് എന്നെ അറിയിക്കുകയും തീര്‍ച്ചയായും അവിടെ എത്തണമെന്ന് അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. കാവശ്ശേരി പാടൂര്‍ ലോക്കല്‍ സെക്രട്ടറി പ്രമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടില്‍ ഞാന്‍ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്.

മുത്തവും മധുരവും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നല്‍കിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാന്‍ അവിടെ നിന്നും പടിയിറങ്ങിയത്.

Read more