ഭര്‍ത്താവില്‍നിന്ന് ക്രൂരപീഡനം; പൊലീസ് പരാതി പാര്‍ട്ടിയിലെ ബന്ധുക്കള്‍ ഇടപെട്ട് മുക്കി; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി വീട്ടമ്മ

മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി വീട്ടമ്മ ഫെയ്‌സ്ബുക്കില്‍. തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശി സുനിത സിഎസ് ആണ് ഭര്‍ത്താവില്‍നിന്നുള്ള പീഡനത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ അത് പാര്‍ട്ടിയിലെ ചിലര്‍ ഇടപെട്ട് മുക്കിയതായുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. എകെജി ഭവനിലുള്ള ഭര്‍തൃസഹോദരിയും ചിന്തയില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവും ചേര്‍ന്നാണ് തന്റെ പരാതിയില്‍ നടപടി എടുക്കാതിരിക്കാന്‍ പൊലീസിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നതെന്ന് സുനിത ആരോപിക്കുന്നു.

സുനിത എഴുതിയ കുറിപ്പ് ഇങ്ങനെ

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !

കഴിഞ്ഞ 21 വര്‍ഷമായി ഭര്‍തൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍… ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നില്‍ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാര്‍ട്ടിയുടെ സംസ്ഥാനഓഫീസായ അഗഏ ഭവനില്‍ ജോലി ചെയ്യുന്ന ഭര്‍തൃ സഹോദരിയുടെയും “ചിന്ത”യില്‍ ജോലി ചെയ്യുന്ന ഭര്‍തൃസഹോദരി ഭര്‍ത്താവിന്റെയും അവിഹിത ഇടപെടല്‍ മൂലം നിയമപാലകര്‍ ഏകപക്ഷീയ നിലപാടുകള്‍ എടുക്കുകയാണുണ്ടായത്. ഞാന്‍ നിസ്സഹായായി…രണ്ടു വര്‍ഷം മുന്‍പ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേല്‍പിച്ചു … എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീര്‍ത്തു…

ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങള്‍ കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകള്‍ക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു… എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെല്‍റ്റിനാല്‍ തുരുതുരാ അടിച്ചു പൊളിച്ചു… ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മര്‍ദ്ദനമുറകള്‍… ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .. ഇന്റിമേഷന്‍ പോയി രണ്ടു നാള്‍ കഴിഞ്ഞാണ അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്.

എടുത്ത കേസ് ആകട്ടെ ദുര്‍ബലമായ വകുപ്പുകളും ചേര്‍ത്ത്. സഹോദരിയുടെയും സഹോദരി ഭര്‍ത്താവിന്റെയും ഇടപെടല്‍ ഇത്തവണയും അതിശക്തമായിരുന്നു.

അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ മറുപടി “മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാല്‍ ഞങ്ങള്‍ക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്..

സര്‍… സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ
ഇത്ര മാരകമായി മര്‍ദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടല്‍ ഉണ്ടായത് ??

താങ്കളുടെ അറിവോടെയല്ലെങ്കില്‍ അങ്ങയുടെ ഓഫീസിന്റെ മറവില്‍ നടക്കുന്ന ഇത്തരം അനീതികള്‍ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു.

എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ

സുനിത സി.എസ്
കൈപ്പമംഗലം
തൃശൂര്‍

https://www.facebook.com/sunitha.prasannan.50/posts/1973695039623703