'ദേശസ്‌നേഹിയാക്കുന്ന കാവികണ്ണട '; തീവ്ര ഹിന്ദുത്വത്തെ പരിഹസിക്കുന്ന യൂട്യൂബ് വീഡിയോ വൈറലാകുന്നു

രാവിലെ അപ്രതീക്ഷിതമായി പാഴ്‌സലായി ഒരു കിടിലന്‍ കൂളിംഗ് ഗ്ലാസ്സ്് കിട്ടിയാല്‍ നിങ്ങളെന്ത് ചെയ്യും? കണ്ണടവെച്ചു നോക്കുമ്പോള്‍ കാണുന്നതെല്ലാം ഹിന്ദുത്വ സങ്കല്‍പ്പത്തിനനുസരിച്ചുള്ള കാഴ്ചകള്‍ മാത്രമാണെങ്കിലോ? അത്തരമൊരു കണ്ണട കിട്ടിയ ചെറുപ്പക്കാരന്റെ കാഴ്ചകളാണ് “നാഷണലിസം ഗ്ലാസസ്സ്്” എന്ന യൂട്യൂബ് വീഡിയോ ചര്‍ച്ച ചെയ്യുന്നത്.

“സിസിടിവി കോമഡി” എന്ന യൂട്യൂബ് ചാനലാണ് ഹിന്ദുത്വവാദികളുടെ വികലമായ ദേശീയതാ സങ്കല്‍പ്പത്തെ പരിഹസിക്കുന്ന വീഡിയോ പുറത്തിറക്കിയത്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ചാനല്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ചുറ്റുമുള്ളതെല്ലാം ഹിന്ദുത്വ സങ്കല്‍പ്പത്തിനനുസരിച്ചു മാത്രം കാണാനാവുന്ന കാവിക്കണ്ണടയാണ് വീഡിയോയിലെ താരം.കണ്ണട ധരിക്കുമ്പോള്‍ ചെഗുവേര മോദിയായും പശു അമ്മയായും മാറുന്നു. എ.ടി.എമ്മിന് മുന്നില്‍ ബഹളം വയ്ക്കുന്ന ജനങ്ങളെ കണ്ണടയിലൂടെ നോക്കുമ്പോള്‍ നായകന്‍ കാണുന്നത് അച്ചടക്കത്തോടെ അവര്‍ എ.ടിഎമ്മിനെ സല്യൂട്ട് ചെയ്യുന്നതാണ്.

Read more

ദേശഭക്തി ഗാനങ്ങളാല്‍ മുഖരിതമായ ചുറ്റുപാടുകള്‍, സാരി അണിഞ്ഞ് നമ്രമുഖയായി നില്‍ക്കുന്ന ഭാരതീയ സ്ത്രീയുടെ വാര്‍പ്പ് മാതൃകകള്‍, മദ്യത്തിന് പകരം പശുവിന്‍പാല്‍ തുടങ്ങി കാഴ്ചകളെല്ലാം കാവിമയമാകുന്നു. മുസ്ലീമായ സുഹൃത്തിനെ തീവ്രവാദിയായി കാണിക്കുന്ന കണ്ണട നായകനില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. തീവ്ര ഹിന്ദുത്വ സങ്കല്‍പങ്ങളെ പരിഹസിക്കുന്ന വീഡിയോ ഇതിനകം യൂട്യൂബില്‍ മാത്രം പതിനാലായിരത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.