മഹാപ്രളയത്തില്‍ മുങ്ങിക്കുതിര്‍ന്നിട്ടും പോറല്‍ പോലുമേല്‍ക്കാതെ ഈ മണ്‍വീട്; വൈറലായി 'സിദ്ധാര്‍ത്ഥ'

മഴക്കെടുതിയില്‍ തകര്‍ന്നടിയുന്ന വീടുകളുടെ കണക്കുകള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ചയാവുകയാണ് ആര്‍ക്കിടെക്റ്റും പരിസ്ഥിതി വീടുകളുടെ പ്രചാരകനുമായ ജി ശങ്കര്‍ തിരുവനന്തപുരത്ത് മണ്ണില്‍ പണിതെടുത്ത സിദ്ധാര്‍ത്ഥയെന്ന പ്രകൃതിസൗഹാര്‍ദ്ദ വീട്. മണ്ണുകൊണ്ട് വീടുപണിതപ്പോള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു ഒരു മഴ വരട്ടെ കാണാമെന്ന്. കഴിഞ്ഞ മഹാപ്രളയത്തില്‍ മഴയില്‍ കുതിര്‍ന്നിട്ടും ഒരു പോറലു പാലും വീടിനുണ്ടായില്ല. ആ മഹാപ്രളയത്തിന്റെ ഓര്‍മ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് ജി. ശങ്കര്‍.

കുറിപ്പ് ഇങ്ങനെ:

ഒരോര്‍മ.. ഇപ്പോള്‍ സമയം 12 മണി.

ഞങ്ങള്‍ വീട്ടില്‍ നിന്നും പടിയിറങ്ങി കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം..പെരുമഴക്കാലത്തു.

രാത്രി മുഴുവന്‍ മകന് കൂട്ടായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുത്തിയിരുന്നു. ഒരു കോണ്‍ഫെറെന്‍സിനു വരുന്ന ക്ഷണിതാക്കളെ സ്വീകരിക്കുവാന്‍ കാത്തു കാത്തിരുന്നു. തിരികെ വീട്ടില്‍ എത്തുമ്പോഴും കലശലായ മഴയുണ്ടായിരുന്നു.

പിന്നീട് അറിയാതെ ഞാന്‍ ഉറങ്ങിപ്പോയി !

പത്തരയ്ക്ക് മുറ്റത്തു വെള്ളം കെട്ടിത്തുടങ്ങി. നാട്ടുകാര്‍, എന്റെ യുവസുഹൃത്തുക്കള്‍ .. അവര്‍ വന്നു പറഞ്ഞു, സൂക്ഷിക്കണം.. ഡാമുകള്‍ തുറന്നു വിട്ടിരിക്കുന്നു! കരമന നദി നിറഞ്ഞു കവിയുന്നു..

ആദ്യം സാധുമൃഗങ്ങളെ തുറന്നു വിട്ടു. അവര്‍ സ്വയം അവരുടെ ഉയര്‍ന്ന താവളങ്ങള്‍ കണ്ടെത്തി.

വെള്ളം അപ്പോഴേക്കും മുറിക്കത്തേക്കു ഇരച്ചു കയറിത്തുടങ്ങി.. പുസ്തകങ്ങള്‍.. അത്യാവശ്യം സാധനങ്ങള്‍ പലയിടങ്ങളിലായി ഉയര്‍ത്തി വച്ചു.. വെള്ളം വീണ്ടും ഉയര്‍ന്നു..

മൂന്നു ചെറിയപെട്ടികള്‍ തലയില്‍ വച്ചു പടിയിറങ്ങി.. ഞങ്ങള്‍ മൂന്നുപേര്‍..

തിരിച്ചെത്തിയത് ഒരാഴ്ച ശേഷം.. കുതിര്‍ന്ന ജീവിതം നേരെയാക്കാന്‍ വീണ്ടും മൂന്നാഴ്ച.

പലരും ഒളിച്ചു വന്നു നോക്കിയത്രേ, മണ്‍വീട് അവിടെ തന്നെ ഉണ്ടോ എന്ന് ! ഒരോര്‍മ്മ.