മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും ഗുജറാത്തില്‍ ആളില്ല; തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളന വീഡിയോ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവത്തില്‍ മങ്ങല്‍ വീണുവെന്ന വാര്‍ത്തകള്‍ക്കിടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്ന വീഡിയോ വൈറലാകുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റാലിക്കിടെയാണ് മോഡിക്കും ബിജെപിക്കും ഈ നാണക്കേടുണ്ടായത്.

ബറൂച്ച് ജില്ലയിലെ ജംബൂസാറില്‍ ഞായറാഴ്ചയായിരുന്നു റാലി. വേദിയില്‍ പ്രസംഗം കത്തിക്കയറുന്നതിനിടെ എബിപി ചാനല്‍ പ്രവര്‍ത്തകനായ ജൈനേന്ദ്ര കുമാറാണ് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ നിന്നും വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പതിനഞ്ചു വര്‍ഷം ഗുജറാത്ത് ഭരിച്ച് നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ ആളെക്കൂട്ടാന്‍ പോലും സാധിക്കാത്ത ബിജെപി എങ്ങനെയാണ് തെരഞ്ഞെടുപ്പില്‍ 150 സീറ്റുകള്‍ തികയ്ക്കുന്നതെന്ന ചോദ്യത്തോടെയാണ് ജൈനേന്ദ്ര വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 12000 കസേരകള്‍ നിരത്തിയെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്.

Read more

ബറൂച്ചിന് പുറമേ സംസ്ഥാനത്ത് രാജ്‌കോട്ട്, സുരേന്ദ്രനഗര്‍, ഭുജ് എന്നിവിടങ്ങളില്‍ നടന്ന റാലിയിലും ജനപങ്കാളിത്തം കുറവായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പട്ടീദാര് സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസം രാജ്‌കോട്ടില്‍ നടത്തിയ റാലിക്ക് ഒരു ലക്ഷത്തിലേറെ പേരെത്തിയിരുന്നു, ഇതിന് മറുപടിയായി ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇറക്കിയ പാര്‍ട്ടിക്കാണ് നാണക്കേടു നേരിടേണ്ടി വന്നത്.