മലപ്പുറം ഫ്‌ളാഷ് മോബ്: 'എതിര്‍ത്ത മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാകുന്നു'

മലപ്പുറം ഫ്‌ളാഷ് മോബ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എംബി രാജേഷ് എം.പി. മലപ്പുറത്തെ ഫ്ളാഷ് മോബ് ചെയ്ത പെണ്‍കുട്ടികളുടെയും അവരെ പിന്തുണച്ച് അഭിപ്രായ പ്രകടനം നടത്തിയ സൂരജിന്റെയും നേര്‍ക്ക് ഇസ്ലാമിക മതമൗലിക-വര്‍ഗ്ഗീയ ശക്തികള്‍ തെറി വിളിയും ഭീഷണികളുമായി ഉറഞ്ഞു തുള്ളുകയാണല്ലോ. ഇതേ മതമൗലിക വര്‍ഗ്ഗീയ ശക്തികള്‍ തന്നെ മറ്റ് സന്ദര്‍ഭങ്ങളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും വിയോജിക്കാനുള്ള അവകാശത്തിന്റെയും വക്താക്കള്‍ ചമഞ്ഞ് പ്രത്യക്ഷപ്പെടാറുണ്ട്. പ്രതികള്‍ സംഘപരിവാറാകുമ്പോള്‍ ഇവര്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വക്താക്കള്‍. സംഘപരിവാറിന്റെ നിലയും സമാനമാണെന്നും എംബി രാജേഷ് പറഞ്ഞു.

ഫ്‌ളാഷ് മോബ് വിഷയത്തില്‍ മതമൗലീകവാദികളെ തള്ളിയും കുട്ടികളെ പിന്തുണച്ചും രംഗത്തുവന്ന സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് സൂരജിനെതിരായിട്ടുള്ള ഭീഷണികള്‍ നിന്ദ്യവും അപലപനീയവുമാണ്. പെരുമാള്‍ മുരുഗന്‍ മുതല്‍ കമല്‍ഹാസന്‍ വരെ ഉള്ളവരോട് ചെയ്തതില്‍ നിന്ന് ഇതിനെന്ത് വ്യത്യാസം? കല്‍ബുര്‍ഗ്ഗി മുതല്‍ ഗൗരി ലങ്കേഷ് വരെ ഉള്ളവരെ, ഭിന്ന നിലപാട് പുലര്‍ത്തിയതിന്റെ പേരില്‍ കൊന്നുതള്ളിയവരില്‍ നിന്ന് ഇക്കൂട്ടര്‍ എവിടെയാണ് വേറിട്ട് നില്‍ക്കുന്നത്? ഒരു കൂട്ടര്‍ ഭരണകൂട അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ കുഴിച്ച് മൂടുകയാണെന്നും എം. ബി രാജേഷ് പറഞ്ഞു.

ഫ്ളാഷ് മോബ് വിവാദത്തിലും സൂരജിനെതിരായ ആക്രമണത്തിലും, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ മുഹമ്മദ് റിയാസിനെ പോലുള്ള ഡി,വൈ.എഫ്.ഐ. നേതാക്കള്‍ നടത്തിയ പ്രതികരണങ്ങള്‍ സ്വാഭാവികവും പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ സമുദായത്തിനകത്ത് നിന്ന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഇടയില്‍ നിന്ന് എതിര്‍ ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു എന്നത് ശ്രദ്ധേയമായിരുന്നു. ഈ ജനവികാരം തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാകണം എം.എസ്.എഫിന്റെ വനിതാ നേതാവ് അഡ്വ. ഫാത്തിമ തെഹ്ലിയ, യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് എന്നിവര്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍. രണ്ടും സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹവുമാണെന്നും എം.ബി രാജേ് പറഞ്ഞു

Read more

https://www.facebook.com/mbrajeshofficial/posts/1688162981244705