'ചന്ദ്രന്‍ കാവിയായി, കേരളത്തില്‍ നിന്നും എല്‍ഡിഎഫ് പോകുമെന്ന് സംഘപരിവാര്‍ നേതാവ്; 'കുമ്മനടി'ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ; ചാന്ദ്രപ്രതിഭാസവുമേറ്റെടുത്ത് ട്രോളന്‍മാര്‍

ഒന്നര നൂറ്റാണ്ടിനു ശേഷമെത്തിയ ചാന്ദ്രപ്രതിഭാസം മണ്ണിലും വിണ്ണിലും വിസ്മയം തീര്‍ത്തപ്പോള്‍ അതിനെ സംഘപരിവാര്‍ രാഷട്രീയമാക്കി. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച ജില്ലാ കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കലാണ് ഫെയ്‌സ്ബുക്ക് ലൈവ് വഴി ചാന്ദ്രപ്രതിഭാസം പങ്കുവച്ചത്. എന്നാല്‍ അതിനു നവല്‍കിയ അടിക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

“ഒന്നര നൂറ്റാണ്ടിനു ശേഷം ചന്ദ്രന്‍ കാവിയായി മാറി, അധികം താമസിയാതെ കേരളവും, എല്‍ഡിെഫ് പോകും എല്ലാം ശരിയാകും” എന്നായിരുന്നു അടിക്കുറിപ്പ്. എന്നാല്‍ ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജസേഖരന്റെ ചിത്രമാണെന്നാണ് പഴയ കുമ്മനടിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ ട്രോളിയത്.

അതേസമയം ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്ര പ്രതിഭാസങ്ങളുടെ അത്യപൂര്‍വ സംഗമത്തിന് സാക്ഷിയാവാന്‍ ആയിരങ്ങളാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.21 മുതല്‍ 7.37 വരെയാണ് സംസ്ഥാനത്ത് ബ്ലഡ് മൂണ്‍ ദൃശ്യമായി. ആകാശം മേഘാവൃതമാവാത്തതിനാല്‍ കാഴ്ചക്ക് തടസ്സമുണ്ടായില്ല. പതിവ് ചന്ദ്രഗ്രഹണമല്ലാത്തതിനാല്‍ അത്ഭുത പ്രതിഭാസം നഗ്‌നനേത്രങ്ങള്‍ കൊണ്ടുതന്നെ കാണാന്‍ സാധിച്ചു. ആകാശത്തെ മഹാവിസ്മയങ്ങള്‍ സംഗമിക്കുന്ന അത്യപൂര്‍വമായ കാഴ്ചയാണിത്. 1866 മാര്‍ച്ച് 31നാണ് ഇതുപോലുള്ള അപൂര്‍വ സംഗമത്തിന് ലോകം ഒടുവില്‍ സാക്ഷ്യം വഹിച്ചത്.