കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇനി കള്ളനും പൊലീസും മാത്രമല്ല ഡോക്ടറുമുണ്ടാകും

കണ്ണൂര്‍ പൊലിസ് സ്റ്റേഷനില്‍ ഇനി ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് എല്ലാ ഞായറാഴ്ചയും ശിശുരോഗവിദഗ്ധരുടെ സേവനം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ നഗരത്തില്‍ ശിശുരോഗവിദഗ്ധരുടെ സേവനം ലഭ്യമാകുന്നില്ല എന്ന പരാതിയെത്തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഓഫീസര്‍ ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ സൗജന്യ ഒഴിവുദിന ചികിത്സാപദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കണ്ണൂര്‍ യൂണിറ്റിന്റെ സഹായത്തോടെയാണ് ചികിത്സാപദ്ധതി നടപ്പാക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരിക്കും പരിശോധനാസമയം. ഡോ എംകെ നന്ദകുമാര്‍, ഡോ അജിത്ത് സുഭാഷ്, ഡോ അന്‍സാരി, ഡോ രവീന്ദ്രന്‍, ഡോ രാജീവന്‍, ഡോ പ്രശാന്ത്, ഡോ അജിത്ത് മേനോന്‍ തുടങ്ങി പ്രഗല്ഭരായ 14 ഡോക്ടര്‍മാരാണ് ഓരോ ആഴ്ചയിലും സേവനത്തിന് എത്തുക.

കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദമായി പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേക മുറിയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിജ്ഞാനപ്രദമായ പുസ്തകങ്ങളും മാസികകളും നിയമപുസ്തകങ്ങളും മറ്റ് സാമഗ്രികളും സ്റ്റേഷനുകളില്‍ ലഭ്യമായിരിക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്‌നങ്ങളില്‍ അകപ്പെടുകയോ ചെയ്യുന്ന എല്ലാ കുട്ടികളെയും സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കണ്ണൂരിനെ വിശപ്പ് രഹിത ഭിക്ഷാടന വിമുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ടൗണ്‍ പൊലീസ് നടപ്പാക്കിയ അക്ഷയപാത്രം പദ്ധതി ഏറെ വിജയകരമായിരുന്നു. കൂടാതെ നാടകോത്സവം, ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ടൂര്‍ണമെന്റുകള്‍ എന്നിവയും ജനപങ്കാളിത്തത്തോടെ കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.