ശ്രീജിത്തിന്റെ സമരത്തില്‍ 'കുമ്മനടിച്ച്' ബി.ജെ.പി നേതാക്കള്‍; സമരം വിജയത്തിലേക്ക് നീങ്ങിയപ്പോള്‍ അവകാശവാദവുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

സഹോദരന്‍ ശ്രീജിവിന്റെ മരണത്തില്‍ നീതി തേടിയുള്ള ശ്രീജിത്തിന്റെ സമരപന്തലിലും കുമ്മനടിച്ച് സംസ്ഥാന ബിജെപി നേതാക്കള്‍. രാഷ്ട്രീയ കൊടി പിടിക്കാതെ ആയിരക്കണക്കിന് ട്രോളന്മാര്‍ നടത്തിയ സമരത്തിലാണ് ബിജെപി വനിതാ നേതാവായ ലസിതാ പാലയ്ക്കല്‍ കടന്നു കൂടിയത്. സിബിഐ അന്വേഷണം കേന്ദ്രം തള്ളിയ സാഹചര്യത്തിലും കൊടി പിടിച്ച് സമരപന്തലിനു ചുറ്റും ഒളിച്ചും പാത്തും നടക്കുന്നത് എന്തിനാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ ശ്രീജിത്തിന്റെ ആവശ്യം സി.ബി.ഐ ഏറ്റെടുക്കുന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ അട്ടിപ്പേറവകാശവുമായി സംഘപരിവാര്‍ പ്രചരണം തുടങ്ങി കഴിഞ്ഞു.

തുടര്‍ച്ചയായ 756 ദിവസങ്ങളാണ് സഹോദരന്‍ ശ്രീജിവിന് വേണ്ടി ശ്രീജിത്ത് രാവും പകലും സെക്രട്ടേറിയറ്റിനു മുന്‍പില്‍ കഴിച്ചു കൂട്ടിയത്. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ടതുകൊണ്ടാണോ ശ്രീജിത്തിന് നീതി നിഷേധിക്കുന്നതെന്ന് ചോദിച്ചു കൊണ്ടുള്ള ഹാഷ് ടാഗുകളും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ പതിനായിരകണക്കിന് ആളുകളാണ് ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്‍പില്‍ തടിച്ചു കൂടിയത്.

ഈ സമരത്തിലാണ് ബിജെപി വനിതാ നേതാവായ ലസിതാ പാലയ്ക്കലിന്റെ കടന്നുകയറ്റം. ഫേസ്ബുക്ക് കൂട്ടായ്മ കണ്ട് രാഷ്ട്രീയ നേതാക്കളെ വരെ ഞെട്ടിച്ചു എന്നു വേണം പറയാന്‍. ഇതിനിടയില്‍ നിരവധി ബിജെപി നേതാക്കളും ചുറ്റിതിരിയുന്നതായി പലരും വ്യക്തമാക്കി. എന്താണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചട്ടില്ല. സമരത്തിന്റെ ശക്തിയില്‍ തങ്ങളും പങ്കാളികളാണെന്നും നേതൃത്വവും ക്രെഡിറ്റും തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമരത്തിന് പിന്തുണയുമായി നടന്‍ ടൊവീനോ തോമസ് കൂടി രംഗത്തെത്തിയതോടെ സമരം ശക്തിയാര്‍ജിക്കുകയാണ്. വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ ആയ ഐ.സി.യു, ട്രോള്‍ മലയാളം എന്നിവയുടെ നേത്യത്വത്തിലാണ് സമരാഹ്വാനം നടന്നത് എന്നത് സമരത്തിന് ജനകീയ മാനം നല്‍കി.

കണ്ണൂരില്‍ അറിയപ്പെടുന്ന ബിജെപി വനിതാ നേതാവായ ലസിതാ പാലക്കയ്ക്കലിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഒരു സംഘം ഈ സമരത്തില്‍ നിരന്നത്. ഔട്ട്സ്പോക്കണ്‍ എന്ന സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പിന്റെ മറവിലാണ് സമരത്തിന് പിന്തുണ നല്‍കാന്‍ സംഘപരിവാര്‍ തീരുമാനിച്ചിരിക്കുന്നത്. യുപിഎ ഭരണകാലത്ത് ദില്ലിയില്‍ അണ്ണാ ഹസാരേ സമരത്തില്‍ നുഴഞ്ഞ് കയറിയത് പോലെ ശ്രീജിത്തിന്റെ സമരം ഏറ്റെടുക്കാനാണ് സംഘപരിവാറിന്റെ നീക്കം. ഇതിനായി മുന്‍നിരക്കാര്‍ അല്ലാത്ത ചിലരെ സംഘപരിവാര്‍ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സമരം ശക്തിയാര്‍ജ്ജിച്ചാല്‍ 24 മണിക്കൂറും സമരകേന്ദ്രത്തില്‍ ഉണ്ടാവാന്‍ തക്ക വിധത്തില്‍ 300 ഓളം എളുപ്പം തിരിച്ചറിയാന്‍ കഴിയാത്തവര്‍ തലസ്ഥാനത്ത് ഉണ്ടാവണം എന്ന നിര്‍ദ്ദേശമാണ് സംഘപരിവാര്‍ നല്‍കിയിരിക്കുന്നത്.

Read more