കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഒ.എൽ.എക്സിലൂടെ നടത്തുന്ന തട്ടിപ്പ് കേരളത്തിലും

കരസേനാ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ഒ.എൽ.എക്സ് ( OLX -ഓൺലൈൻ മാർക്കറ്റ്പ്ലെയ്സ്) ആപ്പ് വഴി ബന്ധപ്പെടുകയും വളരെ വിലക്കുറവിൽ സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് പണം തട്ടിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉത്തരേന്ത്യയിൽ വ്യാപകമാണ്. ഇത്തരം സംഭവങ്ങളിൽ ഇതിന് മുമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിൽ നടന്ന ഒരു തട്ടിപ്പിന്റെ അനുഭവ സാക്ഷ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തട്ടിപ്പിന് ഇരയായ വ്യകതിയുടെ ബന്ധു അഭ്യർത്ഥിച്ച പ്രകാരം അനുഭവസാക്ഷ്യം താഴെ ചേർക്കുന്നു.

സുഹൃത്തുക്കളെ എന്റെ അനിയന് ഉണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിൽ ആണ് കുറിപ്പ് എഴുതുന്നത്. OLX ഇൽ ഹോണ്ട ആക്ടിവ സ്കൂട്ടർ വിൽക്കാൻ ഉണ്ടെന്ന പരസ്യം കണ്ടാണ് ആ നമ്പറിലോട്ട് ആദ്യം മെസ്സേജ് അയച്ചത്. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ജോലി ചെയ്യുന്ന ജവാൻ ആണെന്നും, പ്രൊമോഷൻ ട്രാൻസ്ഫർ കിട്ടിയെന്നും, അതിനാലാണ് സ്കൂട്ടർ വിൽക്കുന്നത് എന്നും അറിയിച്ചു. 2017 മോഡൽ ആക്ടിവ 5ജി സ്കൂട്ടറിനു 35000/-രൂപ ആണ് ആദ്യം ആവശ്യപ്പെട്ടത്. ആ സമയം ആദ്യമായി അയാൾ തന്ന ഫോണിൽ വിളിച്ചു, ഹിന്ദിയിൽ വളരെ മാന്യതയോടും ബഹുമാനം പിടിച്ചു പറ്റുന്ന രീതിയിൽ ആയിരുന്നു സംസാരം. സ്കൂട്ടർ കാണുവാൻ നിർവാഹം ഇല്ലെന്നും റെജിമെന്റിന്റെ അകത്തു അന്യർക്ക് പ്രേവേശനമില്ലെന്നും വേണമെങ്കിൽ ID കാർഡ്, മിലിറ്ററി card, പാൻ കാർഡ് എന്നിവ അയച്ചു തരാം എന്ന് പറയുകയും, വേണ്ട പറഞ്ഞപ്പോൾ തന്നെ ഫോട്ടോസ് അയച്ചു തരുകയും ഒപ്പം സ്കൂട്ടറിന്റെ ഫോട്ടോ, RC ബുക്കിന്റെ (അതിൽ ചിറയിൻകീഴ് അഡ്രസ്, ചോദിച്ചപ്പോൾ കൂട്ടുകാരന്റെ പേരിൽ ആണ് സ്കൂട്ടർ വാങ്ങിയത് ഇവിടെ അഡ്രസ് ഇല്ലാത്തതിനാൽ) ഫോട്ടോയും അയച്ചു വിശ്വാസം പിടിച്ചു പറ്റി. അനിയൻ റെഡി ക്യാഷ് ആണെന്ന് അറിയിച്ചപ്പോൾ 5000/- കുറച്ചു 30000/- രൂപക്ക് സ്കൂട്ടർ തരാമെന്നും ഹാഫ് പേയ്‌മെന്റ് തന്നാൽ സ്കൂട്ടർ ആർമി കൊറിയർ (NB:അങ്ങനെ ഒരു കൊറിയർ ഓഫീസിന്റെ ഫോട്ടോ ഉൾപ്പടെ വേറെ അയച്ചിട്ടുണ്ട് ) വഴി വീട്ടിൽ എത്തിക്കാം എന്ന് പറഞ്ഞു. പേയ്‌മെന്റ് കൊടുത്തു കഴിഞ്ഞ ഉടൻ കൊറിയർ പാർസൽ സ്ലിപ് (ഇന്ത്യൻ ആർമി എംബ്ലം ഉള്ളത് ) അയച്ചു തന്നു. ഇതിനു ശേഷം പിന്നെ ആ ഫോൺ നമ്പർ നോട്ട് റീച്ചബിൾ ആണ്. ട്രൂ കാളർ ഇൽ രാജസ്ഥാൻ ആണ് കാണിക്കുന്നത്. പൊലീസിൽ പരാതി നൽകിയപ്പോഴാണ് അറിയുന്നത് ഇത്തരം അമളി പറ്റിയവരിൽ നിയമം പഠിച്ചവർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉണ്ട് എന്ന നഗ്നസത്യം മനസിലായത്. ഐ ഫോൺ, സോഫ സെറ്റ്, ആർമി ബുള്ളറ്റ് മോട്ടോർ സൈക്കിൾ, മ്യൂസിക് സിസ്റ്റം, ഇന്നോവ കാർ (അന്യ സംസ്ഥാനം) എന്നീ സാധനങ്ങൾ വളരെ വിലക്കുറവിൽ OLX മുതലായ സൈറ്റ് കളിൽ പരസ്യം നൽകി ആണ് ഇവരുടെ മുഖ്യ തട്ടിപ്പ്. ഫെയ്സ്ബുക്കിൽ/വാട്സാപ്പിൽ ആർമി യൂണിഫോമിൽ പോസ്റ്റ്‌ ചെയ്തിട്ടുള്ള ജവാന്മാർ സൂക്ഷിക്കുക. നിങ്ങളുടെ ഫോട്ടോസ് സുരക്ഷിതമല്ല. മാത്രവുമല്ല സ്കൂട്ടർ, കാർ മുതലായവ വിൽക്കാൻ വേണ്ടി പോസ്റ്റ്‌ ചെയ്യാൻ ആഗ്രഹമുള്ളവർ നമ്പർ പ്ലേറ്റ് കഴിവതും കവർ ചെയ്യാൻ ശ്രമിക്കുക. പറ്റിയത് പറ്റി, ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ എന്ന് കരുതിയാണ് ഈ പോസ്റ്റ്‌, ഇനി എങ്കിലും വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന വസ്തു കണ്ടു ബോദ്ധ്യമായതിനു ശേഷം ലീഗൽ ആയി കോൺട്രാക്ടിൽ ഏർപ്പെടുക, എന്തെങ്കിലും സംശയം തോന്നിയാൽ കൂട്ടുകാരോടോ, ബന്ധുക്കളോടോ ഒപ്പീനിയൻ എടുക്കുക….നന്ദി

അസീം,
തിരുവനന്തപുരം