ഹൈബി എന്റെ അനുജനാണ്, സംഘടനാപദവിയാണ് ലോക്‌സഭാ സീറ്റിനെക്കാള്‍ വലുത്; പത്ത് വര്‍ഷം മുമ്പ് കെ. വി തോമസ് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു; വീഡിയോ

പത്ത് വര്‍ഷം മുമ്പ് എന്‍എസ്‌യുവിന്റെ ദേശീയ പ്രസിഡന്റായിരുന്ന ഹൈബി ഈഡനെ എറണാകുളത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നതാണ്. കേരളത്തിലെയും കേന്ദ്രത്തിലെയും നേതാക്കളും യുവനേതാവിനെ പിന്തുണച്ചു. പക്ഷേ ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ തീരുമാനം കെ. വി തോമസിന് അനുകൂലമായിരുന്നു. സോണിയാ ഗാന്ധിയെന്ന അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയുമായിട്ടുള്ള വ്യക്തിബന്ധമാണ് കെട വി തോമസിനെ അന്ന് തുണച്ചത്.

അന്ന് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത് വന്നപ്പോള്‍ പൊതുയോഗത്തില്‍ കെ. വി തോമസ് പറഞ്ഞു ഹൈബി എന്റെ അനുജനാണ്. ഡോ. ഹെന്റി ഓസ്റ്റിന് ശേഷം കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി വരെ ഇരിക്കാന്‍ സാധിക്കുന്ന വ്യക്തിയായി ഹൈബി മാറിയത് വലിയ കാര്യമാണ്.

കോണ്‍ഗ്രസില്‍ ഉന്നതമായ സ്ഥാനമാണ് ഹൈബി അലങ്കരിക്കുന്നത്. താന്‍ ഹൈബിയെക്കാള്‍ താഴ്ന്ന പദവിയാണ് സംഘടനയില്‍ വഹിക്കുന്നത്. സംഘടനയില്‍ ഉന്നതമായ സ്ഥാനം വഹിക്കുന്ന ഹൈബിക്ക് ഇനിയും ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു.

പക്ഷേ പത്ത് വര്‍ഷത്തിന് ഇപ്പുറം കാലം കരുതിവെച്ച കാവ്യനീതി പോലെ കെ വി തോമസിന് പകരം എറണാകുളം സീറ്റ് 35 കാരനായ ഹൈബിക്ക് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്നാണ് കെ വി തോമസ് വിവരം അറിഞ്ഞതോടെ പ്രതികരിച്ചത്. തീരുമാനം ഞെട്ടല്‍ ഉള്ളവാക്കി.

സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല. താന്‍ നല്ല സമാജകനായിരുന്നു. പാര്‍ട്ടി തന്നോട് ഇതേപറ്റി ഒന്നും പറഞ്ഞില്ല. സിറ്റിംഗ് എംപിമാരായ എട്ടു പേരില്‍ തനിക്ക് മാത്രം എന്താണ് അയോഗ്യതയെന്ന് പാര്‍ട്ടി പറഞ്ഞില്ല. മാഷിനെ വിട്ട് ഒരു ഏര്‍പ്പാടില്ലെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ അറിയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ സംഘടനാ പദവിയാണ് ഉന്നതമെന്ന പറഞ്ഞ് കെ വി തോമസിന്റെ നിലപാട് മാറ്റത്തിന്റെ വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുന്നുണ്ട്. ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്നത് അല്ല മറിച്ച് സംഘടനയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതാണ് മഹത്തരമെന്ന വാദം സീറ്റ് നഷ്ടമായതോടെ കെ. വി തോമസ് മറന്നു.

https://www.facebook.com/manoramanews/videos/328698344446568/?v=328698344446568

വീഡിയോയ്ക്ക് കടപ്പാട് മനോരമ ന്യൂസ്