ദിലീപ് എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വെളിപ്പെടുത്തല്‍

ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിക്ക് പോകവെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയെന്ന വാര്‍ത്ത വ്യാജമെന്ന് വെളിപ്പെടുത്തല്‍. മനോരമ ന്യൂസിന്റെ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടറായ ആശാ ജാവേദാണ് മനോരമ ന്യൂസിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

അമ്മയുമൊത്ത് ദുബായിക്ക് പോകാന്‍ എത്തിയ ദിലീപിനെ മാധ്യമ പ്രവര്‍ത്തകന്‍ പ്രകോപിപ്പിച്ചുവെന്നും ദിലീപ് അതിന് ചുട്ടമറുപടി നല്‍കിയെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.

എയര്‍പോര്‍ട്ടില്‍ നടന്നത് ആശാ ജാവേദ് വിശദീകരിക്കുന്നത് ഇങ്ങനെ:

“ദിലീപ് വൈകിയാണ് അന്ന് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം അമ്മയും രണ്ടു സഹായികളും കൂടെയുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകരായി ഞാനും മറ്റൊരു പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടറും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. കേസ് കോടതിയിലായതിനാല്‍ നടനോട് സംസാരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല. അദ്ദേഹം പ്രതികരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് മൈക്കുമായി അടുത്തു ചെന്നില്ല. അല്പം മാറി വിട്ടുനിന്ന ഞങ്ങളെ കണ്ടതും ദിലീപ് കൈവീശി കാണിച്ചു നടന്നുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്നുതന്നെ മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. അതല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി എന്നതൊക്കെ തീര്‍ത്തും തെറ്റായ കാര്യമാണ്. ”

അമ്മ മാത്രമെയുള്ളോ കാവ്യയും മീനാക്ഷിയും കൂടെ പോരുന്നില്ലേ തുടങ്ങിയ ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകന്‍ പുറകെ കൂടിയെന്നും മറുപടി പറയാതിരുന്നപ്പോള്‍ എന്തിനാ ദുബായിക്ക് പോകുന്നത് എന്ന് അറിയാമെന്നും അവിടെ ചെന്നാലും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും പറഞ്ഞ് പ്രകോപിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്ത.