പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന 'മൃഗശിക്ഷകനാണ്' ആ മഹാനായ മനുഷ്യന്‍! ജൂഡ് ആന്റണിക്കെതിരേ വിമര്‍ശനവുമായി ദീപാ നിശാന്ത്

സിനിമയിലെ സ്ത്രീവിരുദ്ധതതയുമായി ബന്ധപ്പെട്ട് നടി പാര്‍വതി നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയിയിലും പുറത്തും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍വതിക്ക് അനുകൂലമായി പ്രതികൂലമായും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. കസബ എന്ന മമ്മുട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധതയെയാണ് പാര്‍വതി ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞത്. പ്രസ്താവന വാര്‍ത്തയായതിനെ തുടര്‍ന്ന സൈബര്‍ ആക്രമണം നേരിടുകയാണ് പാര്‍വതി.

നടിക്കെതിരേയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് മന്ത്രി തോമസ് ഐസക്കും ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇതിനിടയില്‍ സംവിധായകനും നടനുമായി ജൂഡ് ആന്റണി പാര്‍വതിയെ പരോക്ഷമായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ കളിയാക്കി രംഗത്തു വന്നിരുന്നു. omkv എന്ന കൃത്യമായ മറുപടി പാര്‍വതി ജൂഡിന് കൊടുത്തത് സോഷ്യല്‍ മീഡിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.

സര്‍ക്കസ് കൂടാരത്തിലെത്തിയ കുരങ്ങ് അഭ്യാസിയായി അറിയപ്പെടാന്‍ തുടങ്ങിയതോടെ സര്‍ക്കസ് മുതലാളിമാരെ തെറിപറയുന്നുവെന്നായിരുന്നു ജൂഡിന്റെ പരിഹാസം. ജൂഡിന്റെ പരിഹാസത്തിനെതിരേ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തും ഇക്കാര്യത്തില്‍ ഫെയ്‌സ്ബുക്കിലൂടെ രംഗത്തു വന്നു.

കൊച്ചി മേയര്‍ സൌമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തില്‍ ജൂഡിനെ പിന്തുണച്ച ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ്. ജൂഡ് സ്ത്രീവിരുദ്ധനല്ല ! സംവരണവിരുദ്ധന്‍ തീരെയല്ല!കാട്ടില്‍ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന “മൃഗശിക്ഷകനാണ്” ആ മഹാനായ മനുഷ്യന്‍!-ദീപാ നിശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദീപാ നിശാന്തിന്റെ ഫെയസ്്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജൂഡ് സ്ത്രീവിരുദ്ധനല്ല ! സംവരണവിരുദ്ധന്‍ തീരെയല്ല!കാട്ടില്‍ നിന്ന് കുരങ്ങുകളെ പിടിച്ചോണ്ടു വന്ന് പരിശീലിപ്പിച്ച് പൊതുജനക്ഷേമത്തിനായി സര്‍ക്കസ് കമ്പനി നടത്തുന്ന “മൃഗശിക്ഷകനാണ്” ആ മഹാനായ മനുഷ്യന്‍!

വിജയലക്ഷ്മി കാല്‍നൂറ്റാണ്ടുകാലം മുമ്പ് ഒരു കവിതയെഴുതിയിട്ടുള്ളതും ഈ ശിക്ഷണത്തെപ്പറ്റിത്തന്നെയാണ്.. പെണ്ണിനെ സര്‍ക്കസ്സിലെ അടിമക്കുരങ്ങായി കണ്ട് അഗ്‌നിവളയത്തിലൂടെയുള്ള പരിശീലനം നല്‍കുന്ന, വരച്ച വരകള്‍ക്കപ്പുറം ചാടുന്ന മൃഗത്തെ ചാട്ടവാറു കൊണ്ടും തെറി വാക്കുകള്‍ കൊണ്ടും അഭിഷേകം നടത്തുന്ന എല്ലാ മൃഗശിക്ഷകര്‍ക്കും ആ കവിത ഡെഡിക്കേറ്റ് ചെയ്യുന്നു!

“വനത്തിലേയ്‌ക്കെന്റെ വപുസ്സുപായുവാന്‍
വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-
ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-
ത്തിടം വലം നോക്കാതെടുത്തുചാടണം!
ഇതെത്രകാലമായ്, പഠിച്ചു ഞാന്‍,പക്ഷേ
ഇടയ്‌ക്കെന്‍ തൃഷ്ണകള്‍ കുതറിച്ചാടുന്നു.

മുളങ്കാടിന്‍ പിന്നില്‍,ക്കരിമ്പാറയ്ക്കുമേല്‍
ത്തെളിയും മഞ്ഞയും കറുപ്പും രേഖകള്‍
അരുവിയില്‍ത്താഴേ പ്രതിബിംബം, എന്തോരപൂര്‍വസുന്ദരഗംഭീരമെന്‍ മുഖം !

തണുത്ത ചന്ദ്രികയുറഞ്ഞ പച്ചില-
പ്പടര്‍പ്പിന്‍ കൂടാരം,പതുക്കെ,യോമലാള്‍
ക്ഷണിക്കുന്നൂ, നേര്‍ത്തമുരള്‍ച്ചകള്‍, സാന്ദ്ര
നിമിഷങ്ങള്‍, താന്തശയനങ്ങള്‍, ഇളം
കുരുന്നുകള്‍ ചാടിക്കളിക്കും മര്‍മ്മരം-
പൊടുന്നനെ ചാട്ടയുയര്‍ന്നുതാഴുന്നു.
ഇടിമിന്നല്‍ കോര്‍ത്തുപിടയും വേദന.
അരുത്, തീക്ഷ്ണമാം മിഴികള്‍, ശാസന
പുളയുന്നു, ദേഹമെരിയുമ്പോള്‍ തോളി-
ലിടിഞ്ഞു താഴുന്നെന്നഭിമാനം, ശബ്ദ-
മുയരാതുള്ളില്‍ ഞാന്‍ മുരളുന്നിങ്ങനെ

ഭയമാണങ്ങയെ..

ശിലാമനുഷ്യന്റെ കഠിനനേത്രത്താ-
ലുഴിയാതെന്നെ, ഞാന്‍ മൃഗമാണെങ്കിലു-
മരുതിനിക്കൂട്ടില്‍ കുടുങ്ങിക്കൂടുവാന്‍

ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി,പ്പല്ലുകോര്‍-
ത്തുടക്കുമ്പോഴകം നിറയും സംതൃപ്തി
തെറിക്കും ചോരയാല്‍ മുഖം നനയ്ക്കുവാന്‍
തരിക്കയാണെന്റെ നഖവും ദംഷ്ട്രവും
നിരന്നിരിക്കുവോര്‍ പലരാണെന്മുന്നി-
ലവരെക്കൊല്ലുവാനുടല്‍ ത്രസിക്കുന്നു

പറയൂ, പാവയോ മൃഗം? മെരുങ്ങിയാ-
ലടിമയെക്കണക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്‌ക്കെന്റെ വനചേതസ്സിലാ-
മൃഗപൌരാണികന്‍ കുടഞ്ഞെണീക്കുന്നു!

അതിപുരാതനന്‍, ഇലച്ചാര്‍ത്തിന്മേലേ
കുതിപ്പോന്‍, സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍
കുനിയുന്നൂ കണ്‍കളവന്റെ നോട്ടത്തില്‍
തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍
തൊഴുതുപോകയാണവനെത്താണു ഞാന്‍
അരുതു നോക്കുവാനതിതേജസ്വിയെ-
ച്ചുഴിഞ്ഞുനോക്കിയാലുടയും കണ്ണുകള്‍
അതിന്‍ മുന്‍പീ നഖമുനകളാല്‍ത്തന്നെ
ഇനിയീക്കണ്‍കള്‍ ഞാന്‍ പിഴുതുമാറ്റട്ടെ!”

https://www.facebook.com/photo.php?fbid=803903253149706&set=pcb.803903366483028&type=3&theater