ലോക കപ്പ് തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നെങ്കിലും നെഹ്‌റുവിനെ ഒഴിവാക്കൂ; തീവ്ര ദേശീയവാദികളെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ലോക കപ്പ് സെമിയില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ തോല്‍വിയില്‍ രാഷ്ട്രീയം കലര്‍ത്തുന്നവരെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഹിന്ദി ചാനലായ ആജ്തക് സെമിഫൈനലിനു മുമ്പ് “മോദി ഇന്ത്യയെ ലോക കപ്പ് വിജയിപ്പിക്കുമോ?” എന്ന വാര്‍ത്താ പരിപാടിയെ സാമൂഹിക  മാധ്യമങ്ങള്‍ കണക്കറ്റു പരിഹസിച്ചിരുന്നു. അവതാരക ശ്വേതാ സിംഗിനും സമൂഹ മാധ്യമങ്ങളില്‍ കടുത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നു.

ഭരണപരമായ വീഴ്ചകള്‍ മറച്ചു വെയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതൃത്വവും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തുന്നത് പതിവാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ നെഹ്റുവിന്റെ പേര് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ചരിത്രവസ്തുതകള്‍ വളച്ചൊടിച്ചു പോലും നെഹ്റുവിനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവരില്‍ നിന്നുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നെങ്കിലും നെഹ്റുവിനെ ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.

തോല്‍വിക്കു കാരണക്കാര്‍ ആരെന്നു കണ്ടെത്താനുള്ള എ.ബി.പി ന്യൂസിന്റെ അമിതാവേശത്തോട് പ്രതികരിച്ചു കൊണ്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ട്വീറ്റ് ചെയ്തപ്പോള്‍ നെഹ്റു പരാമര്‍ശിക്കപ്പെട്ടു.

“ഇതു ശരിയല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ ലോക കപ്പില്‍ നന്നായി കളിക്കുകയും മിന്നുന്ന പ്രകടനമാണ് കാഴ്ച വെയ്ക്കുകയും ചെയ്തു. പക്ഷേ, ഒരേയൊരു തോല്‍വിയില്‍ കളിക്കാര്‍ ആക്ഷേപിക്കപ്പെടുന്നു. വിജയങ്ങള്‍ സന്തോഷത്തോടെയും പരാജയങ്ങള്‍ മാന്യതയോടെയും ആഘോഷിക്കാന്‍ നാം പഠിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റൊരു കാര്യം, ദയവായി നെഹ്റുവിനെയും കുറ്റപ്പെടുത്തരുത്.” മഹ്ബൂബ ട്വീറ്റ് ചെയ്തു.

“നിങ്ങള്‍ നെഹ്റുവിനെ മറന്നു! ടീം ബസ് മൈതാനം വിട്ടിട്ടില്ല. അപ്പോഴേക്കും ഒരു കളി തോറ്റതിന്റെ പഴി ടീമിനു മേല്‍ കുത്തി വെയ്ക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ ഒന്നിച്ചു നിന്നാണ് ജയിക്കുന്നത്. തോല്‍വിയും അങ്ങിനെ തന്നെ.” – ഉമര്‍ അബ്ദുല്ല കുറിച്ചു.

“ഇന്ത്യയുടെ ക്രിക്കറ്റ് കളി ഇന്ന് നന്നായില്ല. ഇത് നെഹ്റുവിന്റെ കുഴപ്പമാണ്.” – എന്നാണ് ചലച്ചിത്ര പ്രവര്‍ത്തകന്‍ റാം സുബ്രഹ്മണ്യന്‍ പരിഹാസപൂര്‍വം ട്വീറ്റ് ചെയ്തത്.

ഇന്ത്യന്‍ കളിക്കാരുടെ പേരുകളില്‍ നിന്ന് നെഹ്റുവിനെ കണ്ടെത്തി ഉത്തരവാദിത്വം ഏല്‍പ്പിച്ചു കൊടുക്കുന്ന ട്രോള്‍ ഇതിനകം തരംഗമായി കഴിഞ്ഞു.

ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദിയായ ജവഹര്‍ലാല്‍ നെഹ്റു രാജി വെയ്ക്കുക എന്ന് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയ ട്വീറ്റ് ചെയ്തു.

ഇന്ത്യ സെമിയിലെത്തിയപ്പോള്‍ അതിന്റെ ക്രെഡിറ്റ് നല്‍കിയ ആജ് തക്കിനും സോഷ്യല്‍ മീഡിയയുടെ പ്രഹരം വേണ്ടത്ര കിട്ടി. ശ്വേതാ സിംഗ് നയിക്കുന്ന ഖബര്‍ദാര്‍ ഷോയിലാണ് ആജ്തക് “പി.എം മോദി ലോക കപ്പ് വിജയിപ്പിക്കുമോ?” എന്ന വിഷയം ചര്‍ച്ച ചെയ്തത്.

“എല്ലാവരും – ഹെഡ്ഗേവാര്‍, ഗോള്‍വാള്‍കര്‍, മുഖര്‍ജി, ഉപാധ്യായ്, എന്തിന് പ്രണബ് മുഖര്‍ജി പോലും പിന്തുണച്ചു. പക്ഷേ, നെഹ്റു ഉണ്ടായതു കൊണ്ടുമാത്രം നരേന്ദ്ര മോദിക്ക് ലോക കപ്പ് ജയിക്കാനായില്ല.” മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ ട്വീറ്റ്. പ്രമുഖ വ്ളോഗര്‍ ധ്രുവ് രഥിയും ആജ്തക്കിനെ കളിയാക്കി.

അതിനിടെ, മുമ്പ് രണ്ടുതവണ ഇന്ത്യ ലോക കപ്പ് ജയിച്ചപ്പോഴും കേന്ദ്രത്തില്‍ അധികാരത്തില്‍ കോണ്‍ഗ്രസായിരുന്നുവെന്നും ഇത്തവണ മോദി കപ്പ് ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെടുന്ന കാര്‍ട്ടൂണ്‍ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.