ഗവർണറുടെ നയപ്രഖ്യാപനം! അസംബന്ധം; കുമ്മനം, അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് വി.മുരളീധരൻ

ഗവർണർ പി.സദാശിവം നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ അഭിപ്രായപ്രകടനവുമായി ബിജെപിയിൽ നേതാക്കൾ. 20 മാസത്തെ ഭരണം ജനങ്ങള്‍ക്കു സംതൃപ്തിയും സമാധാനവും നല്‍കിയെന്ന ഗവർണറുടെ പ്രസംഗത്തിലെ വാദം അസംബന്ധമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞത്.

അതേസമയം, ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്നു മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ നിര്‍വാഹകസമിതിയംഗവുമായ വി.മുരളീധരൻ പറഞ്ഞു. കുമ്മനം ഗവർണറുടെ പ്രസംഗം അസംബന്ധമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നടപടിയെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നാണ് മുരളീധരൻ പറഞ്ഞത്. ഇരുവരും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് നിലപാടുകൾ വ്യക്തമാക്കിയത്.

വി മുരളീധരന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം;-

നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിലപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുന്നതിനൊപ്പം സംസ്ഥാനത്തിന്റെ യാഥാര്‍ഥ്യ ബോധമില്ലാത്ത നിലപാടുകളോട് യോജിക്കാതിരിക്കാനുള്ള ഗവര്‍ണറുടെ അവകാശം ഉയര്‍ത്തിപ്പിടിക്കുകയാണ് ഗവര്‍ണര്‍ ശ്രീ. പി.സദാശിവം ചെയ്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങാനും അതെല്ലാം അതേപടി ആവര്‍ത്തിക്കാനുമുള്ള ഒരു പദവിയായി ഗവര്‍ണര്‍ സ്ഥാനത്തെ തരംതാഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍. സര്‍ക്കാരിന്റെ ഈ ശ്രമത്തിന് ഗവര്‍ണര്‍ കൂട്ടുനിന്നില്ലെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്.

മന്ത്രിസഭാ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. എന്നാല്‍ മന്ത്രിസഭ, രാജ്യത്തിന്റെ പൊതുനിലപാടുകള്‍ക്കും ജനാധിപത്യപരമായി വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനുമെതിരേ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച അഭിപ്രായം പറയാതിരുന്നതിലൂടെ ഗവര്‍ണര്‍ ശ്രീ. പി.സദാശിവം ആ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുകയാണ് ചെയ്തത്. ഇതിലൂടെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

കുമ്മനം രാജശേഖരന്റെ പോസ്റ്റ്;-

പൊള്ളയായ അവകാശവാദങ്ങളും അനാവശ്യമായ കേന്ദ്രവിരോധവും കുത്തിനിറച്ചതാണ് നയപ്രഖ്യാപന പ്രസംഗം. ന്യായാധിപന്‍കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തെകൊണ്ട് നുണ പറയിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം അപലപനീയമാണ്. ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി എന്ന് ആരോപിച്ച് ചിലര്‍ വലിയ അപരാധമായി കൊട്ടിഘോഷിക്കുകയാണ്. സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗങ്ങളില്‍ ചിലത് ഒഴിവാക്കുന്നത് പുതിയ കാര്യമല്ല. പ്രസംഗം വായിച്ചതായി കണക്കാക്കണമെന്ന് പറഞ്ഞ് മേശപ്പുറത്ത് വച്ച ചരിത്രവുമുണ്ട്.

കേരളത്തിലെ ഇടതുമുണിയുടെ 20 മാസത്തെ ഭരണം ജനങ്ങള്‍ക്ക് സംതൃപ്തിയും സമാധാനവും നല്‍കിയെന്ന വാദം അസംബന്ധമാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മുഖമുദ്ര. എന്നിട്ടും മികവിന്റെ കാലഘട്ടമെന്നവാദം പുച്ഛത്തോടെയാണ് ജനങ്ങള്‍ കേട്ടത്. ജിഎസ്ടിക്കെതിരായ ഒളിയമ്പും ആക്ഷേപങ്ങളും കഥയറിയാതെ ആട്ടം കാണുന്നതിന് സമമാണ്.

കേരളംകൂടി ഉള്‍പ്പെട്ട കൗണ്‍സിലാണ് ഏതൊക്കെ രീതിയിലാണ് ജിഎസ്ടി നടപ്പാക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. ജിഎസ്ടി ജനങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരെല്ലാം വിലയിരുത്തുന്നു. അത് ഭംഗിയായി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനുപകരം ഇടങ്കോലിടാനുള്ള ശ്രമം അപലപനീയമാണ്‌.