വിരുഷ്‌ക താരദമ്പതികളുടെ സ്വര്‍ഗ്ഗത്തില്‍ രണ്ട് 'കട്ടുറുമ്പുകള്‍'

വിവാഹത്തിന്റെയും ആഘോഷത്തിന്റെയും തിരക്കുകളൊക്കെ ഒഴിഞ്ഞ് കോഹ്ലിയും അനുഷ്‌കയും തങ്ങളുടേതായ ലോകത്തിലേക്ക് പ്രവേശിക്കുകയാണ്. വിവാഹവും വിദേശത്തെ കറക്കവും കഴിഞ്ഞു മടങ്ങിയെത്തിയ താരദമ്പതികള്‍ക്ക് താമസിക്കാന്‍ മുബൈയില്‍ 34 കോടി വിലവരുന്ന ഒരു കിടിലന്‍ ഫ്‌ലാറ്റാണ് ഒരുങ്ങുന്നത്. പക്ഷേ പുതിയ വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ അവര്‍ ഇരുവരുമല്ല, മറ്റ് രണ്ടുപേര്‍ക്കൂടി കൂട്ടിന് ഉണ്ടാവും.

മറ്റാരുമല്ല കോഹ്ലിയുടെ വളര്‍ത്തുനായ ബ്രൂണോയും അനുഷ്‌കയുടെ വളര്‍ത്തുനായ ഡ്യൂഡുമാണ് അവര്‍ക്കൊപ്പം പുതിയ വീട്ടിലുണ്ടാവുക. വലിയ മൃഗ സ്‌നേഹികളായ ഇരുവരും തങ്ങളുടെ വളര്‍ത്തു നായകളൊത്തുള്ള ചിത്രങ്ങളും, വീഡിയോകളും ഇന്‍സ്റ്റര്‍ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

അതോടൊപ്പം നിരവധി തവണ കോഹ്ലി മൃഗപരിപാലന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പട്ടികളോടും പൂച്ചകളോടുമൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈയിലെ വോര്‍ളിയിലുള്ള “ഓംകാര്‍ 1973” എന്ന സമുച്ചയത്തിലെ 35 ആം നിലയിലാണ് ഈ 5 ബിഎച്കെ ആഡംബര ഫ്‌ലാറ്റ് ഉള്ളത്. നാല് പാര്‍ക്കിംഗ് സ്ലോട്ടുകളും ഈ താരദാമ്പതികള്‍ക്കായി നല്‍കിയിട്ടുണ്ട്. പണി പൂര്‍ത്തിയായാലുടന്‍ ഇവര്‍ അങ്ങോട്ട് താമസം മാറും.പുതുവര്‍ഷം പുതിയ വീട്ടില്‍ താമസിക്കാനുള്ള പ്ലാനിലാണ് വിരാടും അനുഷ്‌കയും. അത്യാധുനികമായ ബെസ്പോക് മോഡലിലാണ് ഫ്ളാറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു വലിയ മൈതാനം പോലെ തോന്നിക്കുന്ന ഈ ഫ്ളാറ്റ് ഉടമയുടെ ഇഷ്ടാനുസരണം മാറ്റം വരുത്താം എന്നതാണ് പ്രത്യേകത. വിരാടിന്റെയും അനുഷ്‌കയുടെയും നിര്‍ദ്ദേശപ്രകാരമുള്ള മാറ്റങ്ങളും ഇന്റീരിയര്‍ ജോലികളും പുരോഗമിക്കുകയാണ്.