ഭാര്യയെ കളിയാക്കേണ്ട,അവരുടെ ത്യാഗം എത്രപേര്‍ക്കറിയാം; ട്രോളര്‍മാരുടെ കരളലിയിക്കും കണ്ണന്താനത്തിന്റെ മറുപടി

“എന്റമ്മേ….ഇപ്പോ നല്ല റിലാക്‌സേഷനുണ്ട്” അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിനുശേഷം ഭാര്യ ഷീല ഒരു മലയാളം ചാനലിനോട് സംസാരിച്ചത് കോമഡി വേദികളിലും, സോഷ്യല്‍ മീഡിയകളില്‍ ഡ്രോളുകളായും നിരവധി പരിഹാസങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. എങ്കിലും ഈ പരിഹസിക്കുന്നവര്‍ക്ക് അറിയാത്ത് ഒരു ത്യാഗത്തിന്റെ കഥ ഇവര്‍ക്ക് പറയുവാനുണ്ട്. ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത് ഭര്‍ത്താവായ കണ്ണന്താനം തന്നെയാണ്.

കോമഡി ഷോയിലും വിഡിയോയിലും ഒക്കെ കൂളിംഗ് ഗ്ലാസും വച്ച് “എന്റമ്മേ…റിലാക്സേഷനുണ്ട്” എന്നൊക്കെ പറയുന്ന പിള്ളേര്‍ക്ക് അറിയാമോ സമൂഹത്തിനു വേണ്ടി ഒരുപാട് ത്യാഗം സഹിച്ച ഒരാളെയാണ് കളിയാക്കുന്നതെന്ന്? കണ്ണന്താനത്തിന്റെ ചോദ്യമാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞാണ് കണ്ണാന്താനം ട്രോളന്മാരോട് ഈ ചോദ്യം ഉന്നയിക്കുന്നത്.

ഈസ്റ്റ് ഡല്‍ഹിയില്‍ ആയിരുന്ന സമയത്താണ് സംഭവം. അവിടുത്തെ എംഎല്‍എ അനധികൃതമായി പണിതിടുന്ന വീടുകള്‍ അല്‍ഫോന്‍സ് കണ്ണന്താനം കമ്മീഷണര്‍ ആയിരിക്കുമ്പോള്‍ നീക്കം ചെയ്തു. ഇതിന്റെ വൈരാഗ്യം അവര്‍ തീര്‍ത്തത് കുടുംബത്തിന്റെ നേര്‍ക്കായിരുന്നു. അവര്‍ ആയുധങ്ങളുമായി വീട് ആക്രമിച്ച് ഷീലയെ വെട്ടി പരിക്കേല്‍പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള മക്കളോടും അവര്‍ ദയകാണിച്ചില്ല. രക്തത്തില്‍ കുളിച്ചു കിടന്ന ഷീല മരിച്ചെന്നു കരുതി അക്രമികള്‍ പോയി. അപ്പോള്‍ ഒരു പൊലീസ് വണ്ടി അപ്രതീക്ഷിതമായി വന്നതാണ് രക്ഷയായത്. തലയില്‍ മുപ്പത്തിരണ്ട് തുന്നലിട്ടു. വളരെ നാളുകള്‍ക്കുശേഷമാണ് അവര്‍ ജീവതത്തിലേക്ക് തിരിച്ചുവന്നത്.

ഇത്രമാത്രം സമൂഹത്തിന് വേണ്ടി ത്യാഗം സഹിച്ച ഒരാളെയാണ് നിഷ്‌ക്രിയം സമൂഹം കളിയാക്കുന്നത്. ഈ കളിയാക്കുന്നവരില്‍ സമൂഹത്തിന് വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്ര പേരുണ്ടെന്നും കണ്ണന്താനം ചോദിക്കുന്നു. പരാഹാസം നല്ലതാണ്, എങ്കിലും അതിനുള്ള യോഗ്യത തങ്ങള്‍ക്ക് ഉണ്ടോയെന്ന് ചിന്തിക്കണമെന്നും കണ്ണന്താനം പറയുന്നു.

ഷീല ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ്. ഡല്‍ഹിയില്‍ ജനശക്തി എന്നൊരു സന്നദ്ധ സംഘടന അവര്‍ നടത്തുന്നുണ്ട്. ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു വര്‍ഷം അവധി എടുത്ത് ആ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്താണ് ഡല്‍ഹിയില്‍ പ്ലേഗ് പടര്‍ന്നു പിടിക്കുന്നത്. ഞങ്ങള്‍ ജനശക്തിയുടെ പ്രവര്‍ത്തകര്‍ പ്ലേഗിനെതിരെ പ്രചരണം സംഘടിപ്പിച്ചു. തെരുവുകള്‍ വൃത്തിയാക്കി എലികള്‍ പെരുകാനുള്ള സാഹചര്യം തടഞ്ഞു. ഇതൊന്നും ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല എന്നും സമൂഹത്തിനായി ഒരു നന്മ ഞങ്ങളാല്‍ ചെയ്യുക എന്നു മാത്രെമ കരുതിയുള്ളു എന്നും കണ്ണന്താനം പറഞ്ഞു.