അറിവിന് മതത്തിന്‍റെ വേര്‍തിരിവില്ല, ഈ മദ്രസയില്‍ പഠിക്കുന്നത് 200 ഹിന്ദു കുട്ടികള്‍

പരമ്പരാഗതധാരണകളെ എല്ലാം പൊളിച്ചെഴുതുകയാണ് ആഗ്രയിലെ മൊയ്‌നുല്‍ ഇസ്ലാം മദ്രസ. അറിവിന് മതത്തിന്റെ വേര്‍തിരിവ് നല്‍കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്ന് മഹത്തരമായൊരു ആശയമാണ് ഈ മദ്രസ സമൂഹത്തിനു നല്‍കുന്നത്. മതസൗഹാര്‍ദ്ദത്തിന് ലോകത്തിന് തന്നെ മാതൃകയായി ഹിന്ദുമതത്തില്‍പെട്ട 202 വിദ്യാര്‍ത്ഥികളാണ് ആഗ്രയിലെ ഈ മദ്രസയില്‍ നിന്നും അറിവുനേടുന്നത്.

മതപഠനത്തിനുവേണ്ടിയുള്ള അറബി, ഉറുദു,പാള്‍സി, ഭാഷകള്‍ക്കു പുറമെ, ഇംഗ്ലീഷും, ഹിന്ദിയും, ഗണിതശാസ്ത്രവും,സയന്‍സും,കംപ്യൂട്ടര്‍ സയന്‍സും എല്ലാം ഇവിടെ കുട്ടികള്‍ക്കായി പഠിപ്പിക്കുന്നു. 1958 ലാണ് ഈ മദ്രസ സ്ഥാപിക്കുന്നത്. എന്നാല്‍ 50 വര്‍ഷത്തിനിപ്പുറമാണ് ഇത്തരത്തില്‍ ഒരു മാറ്റം പാഠ്യപദ്ധതിയില്‍ ഒരുക്കുന്നത്.

പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഹിന്ദു വിദ്യാര്‍ത്ഥിയും ഈ മദ്രസ തേടിയെത്തിയിരുന്നില്ല. എന്നാല്‍ ഇന്ന് 248 മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം 202 ഹിന്ദു വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇവിടെ അധ്യയനം നടത്തുന്നു. ഉറുദുവും അറബിയും ഈ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്. ഹിന്ദുക്കള്‍ക്ക് അറബിയും ഉറുദുവും പഠിച്ചാലെന്താ എന്ന മനോഭാവമാണ് ഈ മദ്രസയിലെ ഓരോ വിദ്യാര്‍ത്ഥിക്കും.

Read more

ഹിന്ദിയും, ഇംഗ്ലീഷും, കംപ്യൂട്ടര്‍ സയന്‍സുമൊക്കെ പഠിക്കുന്ന ധാരാളം മുസ്ലീം കുട്ടികളെ എനിക്കറിയാം.അങ്ങനെയാണെങ്കില്‍ എനിക്കെന്തുകൊണ്ട് അറബി പഠിച്ചുകൂടാ എന്ന് ചോദിക്കുകയാണ് മദ്രസയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രിയങ്ക. എന്നാല്‍ ഇവിടുത്തെ അധ്യാപകരൊന്നും ഈ ഭാഷകള്‍ പഠിക്കാന്‍ ഇവരെ നിര്‍ബന്ധിക്കാറുമില്ല. ദീപ്തി എന്ന കൊച്ചുകുട്ടി ഈ മദ്രസിയില്‍ പഠിക്കാനെത്തിയത് തന്റെ കൂട്ടുകാരെല്ലാം ഇവിടുണ്ടെന്ന ഒറ്റ കാരണത്താലാണ്.