പകുതിയിലേറെ ഇന്ത്യക്കാരും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരകള്‍; കെണിയില്‍ വീഴുന്നത് പരസ്യലിങ്കുകള്‍ക്ക് പിന്നാലെ പോകുന്നവരെന്നും സര്‍വേ

56 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നുവെന്ന് സര്‍വേ. സൈബര്‍ സുരക്ഷാ സ്ഥാപനമായ മക്കഫീ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. തട്ടിപ്പിന് ഇരയായവരില്‍ 28.6 ശതമാനം പേര്‍ക്ക് 15000 മുതല്‍ 20000 രൂപവരെ നഷ്ടമായെന്നും സര്‍വേ വെളിപ്പെടുത്തി.

എ ക്രിസ്മസ് കരോള്‍: സ്‌കാം എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന സര്‍വേയുടെ വിവരങ്ങളാണ് മക്കഫീ പുറത്തു വിട്ടിരിക്കുന്നത്. വെബ് പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യ ലിങ്കുകള്‍ക്ക് പിന്നാലെ പോയാണ് ഭൂരിഭാഗവും കെണിയില്‍ വീഴുന്നത്. ഇല്ലാത്ത ഡിസ്‌കൗണ്ടിന്റെ പേരു പറഞ്ഞാണ് പല വെബ് സൈറ്റുകളും വഴി തട്ടിപ്പ് അരങ്ങേറുന്നത്.

ഇ മെയില്‍ തട്ടിപ്പുകളും(25.3%) ടെക്സ്റ്റ് സന്ദേശ തട്ടിപ്പുകളും(21.1%) വ്യാപകമായി അരങ്ങേറുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 35.4 ശതമാനം ഇന്ത്യക്കാരും ഡിസ്‌കൗണ്ടിന് ശ്രമിച്ച് വൈറസ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്താണ് കുടുങ്ങിയത്. റോബോ കോളിംഗ് തിരിച്ചറിയാനാവാതെ പോയിട്ടുണ്ടെന്ന് 60.2 ശതമാനം പേരും സമ്മതിച്ചു.

കുടുംബം അടക്കമുള്ള യാത്രകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരായതിനാല്‍ ഓണ്‍ലൈന്‍ യാത്രാത്തട്ടിപ്പുകളാണ് ഈ വര്‍ഷത്തെ പുതിയ ട്രെന്‍ഡുകളിലൊന്ന്. 78.6 ശതമാനം പേരാണ് ഓണ്‍ലൈന്‍ യാത്രാ ഡിസ്‌കൗണ്ടുകളുടേയും ഇല്ലാത്ത പ്ലാനുകളുടേയും പുറകേ പോയി പണി വാങ്ങിയതെന്ന് സര്‍വേ പറയുന്നു.

ഗിഫ്റ്റ് കാര്‍ഡുകളും ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവരുടെ പ്രധാന ആയുധമാണ്. ഗിഫ്റ്റ് കാര്‍ഡ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വെബ് സൈറ്റിലേക്ക് പേരും ഫോണ്‍ നമ്പറും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും നല്‍കി 10000 മുതല്‍ 15000 രൂപ വരെ നഷ്ടമായെന്ന് 40 ശതമാനം പേര്‍ സമ്മതിക്കുന്നു.

കൗമാരക്കാര്‍ സ്വാഭാവികമായും പ്രണയ തട്ടിപ്പുകളുടെ ഇരകളാണ്. കൗമാരക്കാരില്‍ 52.6ശതമാനവും ഓണ്‍ലൈന്‍ പ്രണയത്തിന് പിന്നാലെ പോയി തട്ടിപ്പിനിരയായിട്ടുണ്ട്. ഇ ആശംസാ സന്ദേശങ്ങളുടെ പിറകെ പോയ 60 ശതമാനത്തിനും തട്ടിപ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും മക്കഫീ സര്‍വെ പറയുന്നു. ഓണ്‍ലൈനില്‍ ഓഫറുകളുടെ പിറകെ പോകുന്നവര്‍ വെബ് സൈറ്റുകളുടെ വിശ്വാസ്യത കൂടി പരിഗണിച്ചില്ലെങ്കില്‍ വലിയ തോതില്‍ തട്ടിപ്പിനിരയാകുമെന്ന് വ്യക്തമാക്കുന്നതാണ് മക്കഫീയുടെ സര്‍വേ ഫലം.