കൊട്ടാക്കമ്പൂര്‍: ഭൂമി കയ്യേറിയവരില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും

കൊട്ടാക്കമ്പൂരില്‍ ഭൂമി കൈയേറിയവരില്‍ മുന്‍മന്ത്രിയടക്കമുള്ള കോണ്‍ഗ്രസിലെ പ്രമുഖരും. ഭൂമി കൈയേറിയ കോണ്‍ഗ്രസ് നേതാവിനു വൈദ്യുതി കണക്ഷന്‍ നല്‍കി സര്‍ക്കാര്‍ വകുപ്പുകളുടെ ഒത്താശ. കൊട്ടക്കാമ്പൂര്‍ വില്ലേജിലെ 58-ാം ബ്ലോക്കിലാണു കൈയേറ്റം. മന്ത്രിയായിരുന്ന സമയത്താണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് കര്‍ഷകരുടെ ഭൂമി ബിനാമികളുടെ പേരില്‍ മുക്ത്യാര്‍ എഴുതിവാങ്ങി കൈവശപ്പെടുത്തിയത്. ഏക്കറുകണക്കിന് സ്ഥലം കൈയേറി ഇവിടെ ഗ്രാന്റിസും നട്ടു. തൊഴിലാളികള്‍ക്കു താമസിക്കാനും തടി വെട്ടിയിറക്കാനും താല്‍ക്കാലികഷെഡും പണിതു. നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിലൂടെ കിലോമീറ്ററുകളോളം ലൈന്‍ വലിച്ചാണ് ഷെഡിന് വൈദ്യുതി കണക്ഷന്‍ നല്‍കിയത്. ആദിവാസികളുടെ ഭൂമിയിലേക്ക് വൈദ്യുതി ലൈന്‍ വലിച്ചാല്‍ തടസവുമായി വരുന്ന വനംവകുപ്പ് ഇക്കാര്യത്തില്‍ കണ്ണടച്ചു. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഇക്കാര്യം പരിശോധിക്കാന്‍ വൈദ്യുതി വകുപ്പ് തീരുമാനിച്ചെന്നാണു സൂചന. കോടിക്കണക്കിനു രൂപയുടെ ഗ്രാന്റിസ് ഇവിടെനിന്നു വെട്ടിക്കടത്തിയിരുന്നു.

മുമ്പ് നേതാവിന്റെ മകളുടെയും മരുമകളുടെയും പേരില്‍ ഭൂമിയുണ്ടായിരുന്നത്രേ. എന്നാല്‍ കൊട്ടാക്കമ്പൂര്‍ വില്ലേജ് ഓഫീസില്‍ ഇതുസംബന്ധിച്ച് രേഖകളൊന്നുമില്ല. മൂന്‍കാലങ്ങളില്‍ ഇവ നശിപ്പിക്കപ്പെട്ടതായാണ് ആരോപണം. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ വിവാദസ്ഥലം സന്ദര്‍ശിച്ചിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
അടിമാലിക്കാരനായ കോണ്‍ഗ്രസ് നേതാവും ഇവിടെ 90 ഏക്കറോളം സ്ഥലം ബിനാമി പേരില്‍ മുക്ത്യാര്‍ എഴുതി കൈവശപ്പെടുത്തിയിട്ടുണ്ട്. സ്പെഷ്യല്‍ ഓഫീസറായിരുന്ന രാമാനന്ദന്‍ ഈ സ്ഥലം ഏറ്റെടുത്തു സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.

Read more

ഇതോടെ ഈ സ്ഥലം നേതാവിന്റെ തന്നെ കൈവശത്തിലായി. ലക്ഷങ്ങളുടെ ഗ്രാന്റിസാണ് ഇവിടെനിന്ന് മുറിച്ചുകടത്തിയത്. കോടികളുടെ കച്ചവടം ലക്ഷ്യമിട്ടാണ് ഭൂമാഫിയ ഇവിടെ സ്ഥലം കൈയേറുന്നത്. സി.പി.എം. ജില്ലാ സെക്രേട്ടറിയറ്റ് അംഗത്തിന്റെയും കൗണ്‍സിലറുടെയും കൈയേറ്റങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റവും പുറത്തുവന്നിട്ടുള്ളത്