ഏഷ്യാനെറ്റ് വില്‍ക്കുന്നു, വാങ്ങുന്നത് ആഗോള ഭീമന്‍ ഡിസ്‌നി

ആഗോള മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ നെറ്റുവര്‍ക്കിന് കീഴിലുള്ള ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ ചാനലുകള്‍ ഡിസ്‌നി ഏറ്റെടുക്കുന്നു. 52.4 ബില്യണ്‍ ഡോളറിനാണ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സ് ഡിസ്‌നി ഏറ്റെടുക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുള്ള ഏഷ്യാനെറ്റ് സ്ഥാപനങ്ങളാണ് സ്റ്റാര്‍ നെറ്റുവര്‍ക്കിന് കീഴിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ജൂപിറ്ററിന്‍റെ കീഴിലാണ്. എന്‍ഡിഎ കേരളാഘടകം അധ്യക്ഷനാണ് രാജീവ് ചന്ദ്രശേഖരന്‍.

ഇതോടെ ഇന്ത്യയിലെ 49 എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളും പത്ത് സ്‌പോര്‍ട്‌സ് ചാനലുകളും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഹോട്ട്‌സ്റ്റാറും ഡിസ്‌നിക്ക് കീഴിലാകും. കേരളത്തില്‍ ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് മൂവീസ് തുടങ്ങിയ ചാനലുകളാണ് സ്റ്റാറിനുണ്ടായിരുന്നത്.

ഇന്ത്യയില്‍ ടാറ്റാ സ്‌കൈയിലുള്ള സ്റ്റാറിന്റെ ഇന്‍വെസ്റ്റ്‌മെന്റും ഡിസ്‌നിയിലേക്ക് മാറ്റപ്പെടും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റര്‍ എന്ന പദവിയിലേക്ക് ഡിസ്‌നി എത്തിപ്പെടും. നിലവില്‍ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങളുടെ വിതരണക്കാരാണ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സ്.

ഡിസ്‌നിക്ക് നിലവില്‍ എട്ട് കുട്ടികളുടെ ചാനലുകളും യൂത്ത് എന്റര്‍ടെയ്ന്‍മെന്റ് ചാനലുകളുമാണ് ഇന്ത്യയിലുള്ളത്. ബിന്ദാസ്, യുടിവി ആക്ഷന്‍, യുടിവി മൂവീസ് തുടങ്ങിയ ചാനലുകളും ഡിസ്‌നിയുടെ ഉടമസ്ഥതയിലാണ്.