സംഗതി സ്വര്‍ണമാണോ, അവസരം കിട്ടിയാല്‍ അടിച്ചു മാറ്റിയിരിക്കും; വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊട്ടാരത്തിലെ സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി

ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ ശുചിമുറികളിലൊന്നില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. പൊലീസ് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടില്ല.

മൗറീഷ്യോ കാറ്റലന്‍ എന്ന ഇറ്റാലിയന്‍ ശില്‍പിയാണ് “അമേരിക്ക” എന്നു പേരിട്ട ഈ കലാസൃഷ്ടി 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ചത്. 35 കോടി രൂപ വിലവരും. മോഷണത്തിന് 2 ദിവസം മുമ്പ് മാത്രമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.

ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമാണ് ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. യുനെസ്‌കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കു മറ്റേതു ടോയ്‌ലറ്റും പോലെ ഇതും ഉപയോഗിക്കാമായിരുന്നു.

Read more

ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ഈ “സ്വര്‍ണ സിംഹാസനം” 2016- ല്‍ ആദ്യം പ്രദര്‍ശനത്തിനു വെച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യൂസിയത്തിലെ വാന്‍ഗോഗ് ചിത്രം ആവശ്യപ്പെട്ടപ്പോള്‍ മ്യൂസിയം നടത്തിപ്പുകാര്‍ ക്ഷമാപണം നടത്തി പകരം നല്‍കാമെന്നു പറഞ്ഞത് ഈ ക്ലോസറ്റ് ആയിരുന്നു. പക്ഷേ, “അമേരിക്ക” എന്നു പേരിട്ടതിന്റെ ദേഷ്യം കൊണ്ടാകും ട്രംപ് നിരസിച്ചു.
മൗറീഷ്യോ കാറ്റലന്‍ വിരമിക്കുന്നതിനു മുന്നോടിയായാണ് ഇതു നിര്‍മ്മിച്ചത്. സാമ്പത്തിക സമത്വം എന്ന ആശയമാണു കലാകാരന്‍ ഉദ്ദേശിച്ചിട്ടുള്ളത്.