അപകട മരണങ്ങള്‍ കൂടുന്നു; ഇനി ഇങ്ങനെയുള്ളവര്‍ എവറസ്റ്റ് കയറാന്‍ വരേണ്ടെന്ന് നേപ്പാള്‍

ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കയറിയ പരിചയമുള്ളവര്‍ മാത്രം എവറസ്റ്റ് കീഴടക്കാന്‍ വന്നാല്‍ മതിയെന്ന് നേപ്പാള്‍. പര്‍വതാരോഹകരുടെ തിരക്കേറിയതോടെ അപകട മരണങ്ങള്‍ കൂടിയതിനാലാണിത്. അതിനാല്‍ ഭാവിയില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മീഷനെ നിയോഗിച്ചിരുന്നു. വിശദമായ പഠനത്തിനു ശേഷം കഴിഞ്ഞ ദിവസം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എവറസ്റ്റ് കയറാന്‍ അനുമതി തേടുന്ന എല്ലാ പര്‍വ്വതാരോഹകര്‍ക്കും നേരത്തെ ഉയര്‍ന്ന പര്‍വ്വതങ്ങള്‍ കയറിയ അനുഭവവും പരിശീലനവും ഉണ്ടായിരിക്കണമെന്നാണ് കമ്മീഷന്‍ പ്രധാനമായും നിര്‍ദേശിക്കുന്നത്. പതിവിലും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും, അതില്‍ ഭൂരിഭാഗം പേര്‍ക്കും ആവശ്യത്തിനുള്ള പര്‍വതാരോഹണ പരിചയം ഇല്ലാതിരുന്നതുമാണ് അപകടമരണങ്ങള്‍ കൂടാന്‍ കാരണമെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

മെയ് മാസത്തില്‍ മാത്രം 8,850 മീറ്റര്‍ (29,035 അടി) ഉയരത്തിലുള്ള പര്‍വതത്തില്‍വെച്ച് 11 മലകയറ്റക്കാര്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. 11,000 ഡോളര്‍ നല്‍കിയാല്‍ ആര്‍ക്കും എവറസ്റ്റ് കയറാന്‍ അനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനമുണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പര്‍വതാരോഹക വിദഗ്ധര്‍, പര്‍വതാരോഹക കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ഏജന്‍സികള്‍ എന്നിവരടങ്ങിയ വിദഗ്ധ സംഘമാണ് ഏല്ലാ ആരോപണങ്ങളെകുറിച്ചും അന്വേഷണം നടത്തിയത്.

“8,000 മീറ്ററിനു മുകളിലേക്ക് പര്‍വതാരോഹണം നടത്തുന്നവരെ അടിസ്ഥാനപരവും ഉയര്‍ന്നതുമായ മലകയറ്റ പരിശീലനത്തിന് വിധേയരാകണം” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിമുതല്‍ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ നേപ്പാളിലെ കുറഞ്ഞത് 21,325 അടിയെങ്കിലുമുള്ള മല കയറിയിരിക്കണം. കൂടാതെ, ശാരീരിക ക്ഷമത തെളിയുക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും, പരിശീലനം ലഭിച്ച ഒരു നേപ്പാളി ഗൈഡ് കൂടെയുണ്ടാവുകയും വേണം.

“പര്‍വതാരോഹകര്‍ മരിക്കുന്നത് ഉയരത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍, ഹൃദയാഘാതം, ക്ഷീണം എന്നിവകൊണ്ടെല്ലാമാണ്. അല്ലാതെ ട്രാഫിക് ജാം മൂലമല്ല”- എന്ന് പാനല്‍ അംഗം മീര ആചാര്യ പറഞ്ഞു. പര്‍വതാരോഹകരുടെ സുരക്ഷിതത്വത്തിന് മുന്‍തൂക്കം നല്‍കിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ഛതെന്നും അവര്‍ വ്യക്തമാക്കി.