ജീവിക്കാന്‍ ഓക്‌സിജന്‍ വേണ്ടേ വേണ്ട; വിരലിലെണ്ണാവുന്ന കോശങ്ങള്‍ മാത്രമുള്ള കുഞ്ഞന്‍ ജീവിയെ കണ്ടെത്തി

ജീവന്‍ നിലനിര്‍ത്താന്‍ ഓക്‌സിജന്‍ വേണ്ടാത്ത ജീവിയെ കണ്ടെത്തി. സാല്‍മണ്‍ മത്സ്യങ്ങളുടെ പേശികള്‍ക്കുള്ളില്‍ കഴിയുന്ന ഹെന്നെഗുയ സാല്‍മിനിക്കോള എന്ന ചെറുപരാദജീവിക്കാണ് ഓക്സിജനില്ലാതെയും ജീവിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

ജെല്ലിഫിഷുകളുടെയും പവിഴങ്ങളുടെയുമൊക്കെ ബന്ധുവായ ഈ ജീവി പരിണാമം സംഭവിക്കുന്നതിനിടയില്‍ ഓക്സിജന്‍ ശ്വസിക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ ഉപേക്ഷിക്കുകയായിരുന്നെന്ന് കണ്ടെത്തല്‍ നടത്തിയ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഓക്സിജന്‍ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മൈറ്റോകോണ്‍ഡ്രിയകള്‍ ഈ ജീവികളിലില്ല എന്നതാണ് ഓക്സിജന്‍ ആവശ്യമില്ലാത്ത ജീവികളാണിവയെന്ന നിഗമനത്തിലേക്ക് നയിച്ചത്. എന്നാല്‍, എങ്ങനെയാണ് ഈ ജീവികള്‍ ഊര്‍ജ്ജം നിര്‍മ്മിക്കുന്നതെന്ന് വിശദീകരിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കായിട്ടില്ല.

വര്‍ഷങ്ങളോളം നീണ്ട പരിണാമത്തിനിടയില്‍ ഓക്സിജനില്ലാത്ത അന്തരീക്ഷങ്ങളില്‍ ജീവിച്ച് ശ്വസിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട, ഫംഗസുകളും അമീബകളുമൊക്കെ ഉള്‍പ്പെടെയുള്ള ചില ജീവികളുണ്ട്. അത്തരത്തിലാണ് ഈ ജീവിക്കും ഓക്സിജന്‍ ശ്വസിക്കാനുള്ള കഴിവ് നഷ്ടമായതെന്നാണ് കരുതുന്നത്.

സാധാരണയായി പരിണാമ പ്രക്രിയയിലൂടെ ഏകകോശജീവികള്‍ കൂടുതല്‍ സങ്കീര്‍ണമായ ബഹുകോശജീവികളായി മാറുകയാണ് പതിവ്. എന്നാല്‍, ഈ സിദ്ധാന്തത്തെ വെല്ലുവിളിച്ചു കൊണ്ട് ഈ ജീവി ഓക്സിജനില്ലാത്ത പരിസ്ഥിതിയില്‍ ശ്വസനവുമായി ബന്ധപ്പെട്ട ജീനുകളെ ഉപേക്ഷിച്ച് പതിയെ കൂടുതല്‍ ലളിതമായ ശാരീരിക വ്യവസ്ഥകളുള്ള ജീവിയായി മാറുകയായിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.