ബ്ലാക്ക് ഫംഗസ് എന്ന് തെറ്റിദ്ധരിച്ച് തെറ്റായ ചികിത്സകള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകാതിരിക്കുക, കുറിപ്പ്

ബ്ലാക്ക് ഫംഗസ് വന്ന അനുഭവം പങ്കുവച്ചു കൊണ്ടുള്ള സാം എന്ന വ്യക്തിയുടെ വീഡിയോക്ക് എതിരെ ക്യാമ്പയ്ന്‍ എഗന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിംഗ് ലോ ആന്‍ഡ് എത്തിക്‌സ് (ക്യാപ്‌സൂള്‍) കൂട്ടായ്മ. “”നിസ്സാരമായി തള്ളിക്കളയരുത്, നാളെ ഒരാള്‍ക്കും ഇത് വരാതിരിക്കട്ടെ”” എന്ന ടൈറ്റിലോടെ പങ്കുവച്ച വീഡിയെക്കെതിരെയാണ് ക്യാപസ്യൂള്‍ രംഗത്തെത്തിയത്.

വീഡിയോയില്‍ കാണുന്ന ലക്ഷണങ്ങള്‍ ബ്ലാക്ക് ഫംഗസ് അല്ല ബാധിച്ചത് എന്ന് വ്യക്തമാണ്. അദ്ദേഹത്തെ ചികിത്സിച്ച ചികിത്സകര്‍ ആരും തന്നെ അത്തരത്തില്‍ വിലയിരുത്തിയിട്ടുമില്ല എന്നും ക്യാപ്‌സൂള്‍ കൂട്ടായ്മ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

സാം എന്ന വ്യക്തിയുടേതായി ഒരു അനുഭവസാക്ഷ്യം യൂട്യൂബ് ചാനലില്‍ കൂടി വ്യാപകമായി പ്രചരിക്കുന്നു. ഏഴ് നാള്‍ കൊണ്ട് 9500 ലധികം ആള്‍കാര്‍ കണ്ടുകഴിഞ്ഞ പ്രസ്തുത വിഡിയോയില്‍, അദ്ദേഹം തനിക്ക് 2020 ഒക്ടോബര്‍ 5ന് തനിക്ക് കോവിഡ് ബാധിച്ചു എന്നും തുടര്‍ന്ന് 11 .11 .2020 നു ചൂടുകുരു, തടിപ്പ് പോലുള്ള ചില ലക്ഷണങ്ങള്‍ ഉണ്ടായെന്നും പറയുന്നു.

തുടര്‍ന്ന് വിവിധ ചികിത്സകരുടെ അടുത്ത് ചികിത്സ തേടിയെങ്കിലും കുറവ് ഉണ്ടായില്ല എന്നും, ഒടുവില്‍ ആലപ്പുഴയില്‍ മുഹമ്മ പ്രദേശത്തുള്ള ജയാ ഹോമിയോപതക് ക്ലിനിലെ ഡോക്ടര്‍ ജെ ധനേഷ് ചികിത്സിച്ചു ഭേദമാക്കിയെന്നും പറയുന്നു. തന്നെ ബാധിച്ചത് ബ്ലാക്ക് ഫംഗസ് ആണെന്നും, ആര്‍ക്കെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിച്ചാല്‍ ഡോക്ടര്‍ ജെ ധനേഷിന്റെ ചികിത്സ തേടണം എന്നും വിഡിയോയിലദ്ദേഹം പറയുന്നുമുണ്ട്.

പ്രസ്തുത വീഡിയോയില്‍ ശ്രീ ശ്യാം പങ്കുവയ്ക്കുന്ന ലക്ഷണങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, അദ്ദേഹത്തെ ബാധിച്ചത് ബ്ലാക്ക് ഫംഗസ് അല്ല എന്നത് വ്യക്തമാണ്, അദ്ദേഹത്തെ ചികിത്സിച്ച ചികിത്സകര്‍ ആരും തന്നെ അത്തരത്തില്‍ വിലയിരുത്തിയിട്ടുമില്ല.

വളരെ അപൂര്‍വം ആയിട്ടാണ് കേരളത്തില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആയതിനാല്‍ ഇത്തരം ലക്ഷണങ്ങളെ ബ്ലാക്ക് ഫംഗസ് ആയി തെറ്റിദ്ധരിച്ചു തെറ്റായ ചികിത്സകള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകാതിരിക്കണമെന്നു ക്യാപ്‌സ്യൂള്‍ കേരള അഭ്യര്‍ത്ഥിക്കുന്നു.

Read more