പുറത്തു നിന്ന് വൈദ്യുതി കിട്ടില്ലെങ്കിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി
പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ഇന്ന് വൈകുന്നേരം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. വൈദ്യുതി ഉപയോഗത്തിൽ 500 മെഗാവാട്ട് വരെ വർധന ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. അതേസമയം, 2028 ഏപ്രിൽ മുതൽ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങുന്നതിനുള്ള അനുമതി റെഗുലേറ്ററി കമ്മീഷൻ നൽകി.
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 89 ദശലക്ഷം യൂണിറ്റിലെത്തി. ഇതിൽ 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയത്.
നിലവിൽ അണക്കെട്ടുകളിലെ ജലനിരപ്പ് 30 ശതമാനം മാത്രമാണ്. വരും വർഷങ്ങളിൽ വൈദ്യുതി ആവശ്യകതയും വിലയും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് കെഎസ്ഇബി നീങ്ങുന്നത്.
സോളാർ എനർജി കോർപ്പറേഷൻ വഴി 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിനാണ് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. യൂണിറ്റിന് 2.93 രൂപയാണ് വൈദ്യുതി നിരക്ക്. 25 വർഷത്തേക്കുള്ള ഈ കരാർ പ്രകാരം 2028 ഏപ്രിൽ മുതൽ വൈദ്യുതി ലഭ്യമാകും. പീക്ക് സമയത്ത് നാല് മണിക്കൂർ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഉൾപ്പെടുന്നതാണ് കരാർ.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില് പാസായി