ബാങ്ക് മാനേജറെ മർദ്ദിച്ച് കരുണാനിധിയുടെ കൊച്ചുമകൾ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കയൽവിഴിക്കെതിരെ കേസെടുത്തു
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കൊച്ചുമകളും മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകളുമായ കയൽവിഴി ബാങ്ക് മാനേജറെ മർദിച്ചതായി പരാതി. ചെന്നൈയിലെ അടയാർ മേഖലയിലുള്ള എസ്ബിഐ എൻആർഐ ബ്രാഞ്ചിലെ മാനേജറുടെ മുഖത്ത് കയൽവിഴി അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
ജൂലൈ 20നാണ് സംഭവം നടന്നത്. ബാങ്കിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ശനിയാഴ്ചയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മാനേജരുടെ ഓഫീസിനുള്ളിൽ വെച്ച് കയൽവിഴി അദ്ദേഹത്തിന്റെ ശരീരഭാഷയെ പരിഹസിക്കുന്നതും പിന്നാലെ പെട്ടെന്ന് മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
തർക്കം രൂക്ഷമായതിനിടെ കയൽവിഴിയുടെ കൈയിൽ പിടിച്ച് അവരെ ശാന്തമാക്കാൻ ഒരാൾ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എസ്ബിഐ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടം കയൽവിഴിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കയൽവിഴിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബാങ്ക് മാനേജറെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?
12.25% വരെ യഥാർത്ഥ ആദായവുമായി ICL FINCORPന്റെ പുതിയ എൻ.സി.ഡി ഇഷ്യു ആഗസ്റ്റ് 10-ന് ആരംഭിക്കുന്നു