സഞ്ജുവിന്റെ കരിയർ ഗംഭീർ നശിപ്പിച്ചത് പോലെ കെ എൽ രാഹുലിന്റെയും കരിയർ അവൻ നശിപ്പിക്കുകയാണ്: ക്രിസ് ശ്രീകാന്ത്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി വഴങ്ങി ഇന്ത്യ പരമ്പര കൈവിട്ടതിന് പിന്നാലെ, ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ബി..സി.ഐ ചീഫ് സെലെക്ടറും മുൻ ഇന്ത്യൻ താരവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ ഗുരുതരമായ പിഴവുകളാണ് തോൽവിക്ക് കാരണമായതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. കെ.എൽ രാഹുലിനെപ്പോലെയുള്ള ഒരു മികച്ച ബാറ്ററെ ആറാം നമ്പറിലേക്ക് ഇറക്കിയ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചത്.
ഇത്രയും വലിയൊരു സ്കോർ പിന്തുടരുമ്പോൾ മുൻപ് പല കഠിനമായ റൺചേസുകളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുള്ള കെ.എൽ രാഹുലിനെ ആറാം നമ്പറിൽ ബാറ്റിംഗിന് അയച്ചത് അനീതിയാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. നേരത്തെ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരുടെ കരിയർ തകർത്തതുപോലെ ഇപ്പോൾ കെ.എൽ രാഹുലിന്റെ കരിയറും മാനേജ്‌മെന്റ് നശിപ്പിക്കുകയാണെന്നും മത്സരത്തിനിടെ രാഹുലിന്റെ ശരീരഭാഷയിൽ ആ പരിഭ്രമം പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്ക് ജയിക്കാൻ 36 പന്തിൽ 84 റൺസ് വേണ്ടപ്പോൾ 44-ാം ഓവറിലാണ് രാഹുൽ ക്രീസിലെത്തിയത്. എട്ട് പന്തിൽ 12 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ജോസ് ബട്‌ലറെപ്പോലെ കളി തിരിക്കാൻ കെൽപ്പുള്ള ഒരാളെയായിരുന്നു അപ്പോൾ ഇന്ത്യയ്ക്ക് ആവശ്യം.
എന്നാൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരും പെട്ടെന്ന് പുറത്തായ സാഹചര്യത്തിൽ, രാഹുലിനെ നാലാം നമ്പറിൽ ഇറക്കിയിരുന്നെങ്കിൽ 2023 ലെ ലോകകപ്പിലേതുപോലെ വിരാട് കോഹ്‌ലിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും ലക്ഷ്യം ഓവറിൽ 15 റൺസ് ആയി ഉയർന്നപ്പോൾ അക്സർ പട്ടേലിനൊപ്പം രാഹുലിനെ ബാറ്റിംഗിന് അയച്ചതിൽ യാതൊരു അർത്ഥവുമില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ലയണൽ മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി അന്തരിച്ചു; അസുഖങ്ങളെത്തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു
കാര്യങ്ങൾ കൈവിട്ടു പോകുന്നു; സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നിലയുറപ്പിക്കാനാകാതെ ഇന്ത്യ