Tuesday, 11 August 2026
‘Honest storytelling is a powerful means of change
04:15:12 PM IST
Kerala

ഇവിടെയൊരു ആഭ്യന്തര മന്ത്രിയുണ്ടോ? സർക്കാരുണ്ടോ?’; സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി; എഡിജിപി ശ്രീജിത്തിനെ രക്ഷിക്കാൻ ശ്രമിച്ച ചീഫ് സെക്രട്ടറിക്ക് കോടതിയലക്ഷ്യം നേരിടേണ്ടിവരും

ന്യൂസ് ഡെസ്ക് 22 July 2026, 12:10 pm
SHARE

എഡിജിപി എസ്. ശ്രീജിത്തിനെതിരായ അഴിമതി ആരോപണങ്ങളില്‍ അസാധാരണ നടപടിക്രമങ്ങള്‍ സ്വീകരിച്ച ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ‘ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ? സര്‍ക്കാര്‍ ഉണ്ടോ?’ എന്ന് ജസ്റ്റിസ് ബദറുദ്ദീന്‍ തുറന്ന കോടതിയില്‍ ചോദിച്ചു. ശ്രീജിത്തിനെതിരായ പരാതിയില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹ (നിലവിലെ ചീഫ് സെക്രട്ടറി) ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി തുറന്നടിച്ചു.

എഡിജിപിയുടെ വിദേശയാത്ര, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ അഴിമതികള്‍ എന്നിവ പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ പരാതിക്കാരനായ ദിപിന്‍ ഇടവനയെയും എഡിജിപിയെയും ട്രാന്‍സ്‌പോര്‍ട്ട്-വിജിലന്‍സ് വകുപ്പ് ഉന്നതരെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയാണ് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹ ചെയ്തത്. നിയമത്തിന് അജ്ഞാതമായ ഈ നടപടിയാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ജൂലൈ 28-നകം വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവ്‌

എന്തൊക്കെയാണ് എഡിജിപിക്കെതിരായ ആരോപണങ്ങള്‍?

സര്‍ക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ വിദേശയാത്ര നടത്തി, ബിനാമി പേരില്‍ ബിസിനസ് തുടങ്ങി എന്നിവയാണ് എഡിജിപിക്കെതിരായ പ്രധാന ആരോപണങ്ങള്‍. കള്ളപ്പണ ഇടപാട് ലക്ഷ്യമിട്ട് നടത്തിയ യുഎഇ സന്ദര്‍ശനത്തില്‍, അബുദാബിയിലെ ഒരു സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തു. ഐപിഎസ് യൂണിഫോമിലുള്ള എഡിജിപിയുടെ ചിത്രങ്ങള്‍ നടി ഇനിയയ്ക്കൊപ്പം ഈ സ്ഥാപനം പരസ്യത്തിനായി ഉപയോഗിച്ചതിന്റെ തെളിവുകളും പരാതിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ഈ കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്.

വകുപ്പുകളിലെ സ്വജനപക്ഷപാതവും അഴിമതിയും

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഔദ്യോഗിക അംഗീകാരമില്ലാത്ത വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിച്ച് അഴിമതിക്ക് വഴിയൊരുക്കി.
സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ അധികാരം ദുരുപയോഗം ചെയ്ത് കീഴുദ്യോഗസ്ഥരെ പീഡിപ്പിച്ചു.
അടുപ്പക്കാര്‍ക്ക് ഇഷ്ടസ്ഥലങ്ങളില്‍ നിയമനം നല്‍കുകയും, ‘ലാസ്റ്റ് ബെഞ്ച്’ എന്ന സംഗീത സംഘം വഴി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തു.
എഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടന്ന കേരള പൊലീസ് വോളിബോള്‍ (പുരുഷ) ടീമിലേക്കുള്ള ഹവില്‍ദാര്‍ നിയമനത്തിലും വന്‍ ക്രമക്കേട് നടന്നു. ശ്രീജിത്ത് ഇടപെട്ട് അനര്‍ഹര്‍ക്ക് നിയമനം നല്‍കിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

ചീഫ് സെക്രട്ടറിക്ക് കുരുക്ക് മുറുകുന്നു

ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ തന്നെ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ അന്വേഷണത്തിന് അനുമതി നല്‍കുന്നതിന് പകരം ആരോപണവിധേയനായ ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ഒപ്പമിരുത്തി അസാധാരണ ഹിയറിങ് നടത്താനാണ് സെക്രട്ടറി ശ്രമിച്ചത്. ആഭ്യന്തര സെക്രട്ടറി വിളിച്ച ഈ യോഗത്തില്‍ പരാതിക്കാരന്‍ പങ്കെടുത്തിരുന്നില്ല.

ഈ നടപടിയുടെ പശ്ചാത്തലത്തില്‍, ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഹൈക്കോടതി വാക്കാല്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, പരാതിക്കാരനായ ദിപിന്‍ ഇടവനയില്‍ നിന്ന് മൊഴിയെടുത്ത വിജിലന്‍സ് ഡയറക്ടറേറ്റ്, അന്വേഷണാനുമതി ആവശ്യപ്പെട്ട് തെളിവുകള്‍ സഹിതം വീണ്ടും ആഭ്യന്തര സെക്രട്ടറിക്ക് ഫയല്‍ കൈമാറിയിരിക്കുകയാണ്. ഹൈക്കോടതിയുടെ കടുത്ത നിലപാടോടെ സര്‍ക്കാരും ആഭ്യന്തര വകുപ്പും വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →