ഇറാൻ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; മറുഭാഗത്ത് യുഎസ് എണ്ണക്കമ്പനികൾക്ക് കേട്ടുകേൾവിയില്ലാത്ത കൊള്ളലാഭം
പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധാന്തരീക്ഷവും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും ആഗോള സാമ്പത്തിക ഭൂപടത്തെ കടുത്ത ആശങ്കയിലാക്കുമ്പോൾ, അതിന്റെ യഥാർത്ഥ ഗുണഭോക്താക്കളായി മാറുന്നത് പ്രമുഖ അമേരിക്കൻ ബഹുരാഷ്ട്ര എണ്ണക്കമ്പനികൾ.
സംഘർഷം മൂർച്ഛിച്ചതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ കുതിച്ചുയർന്ന സാഹചര്യത്തിലാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സോൺ മൊബീൽ, ഷെവ്റോൺ തുടങ്ങിയ ഊർജ്ജ വമ്പന്മാർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ-പാദ ലാഭക്കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ മാത്രം എക്സോൺ മൊബീലിന്റെ മൊത്തം ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വർധിച്ച് 14.53 ബില്യൺ ഡോളറിലെത്തിയപ്പോൾ, ഷെവ്റോൺ നേട്ടമുണ്ടാക്കിയത് അതിലും വലിയ തോതിലാണ്. നാലുമടങ്ങിലധികം വർധനവോടെ 12.07 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് ഷെവ്റോൺ ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
ഗൾഫ് മേഖലയ്ക്ക് പുറത്ത് സ്വന്തമായി ഉൽപ്പാദന കേന്ദ്രങ്ങളുള്ള ഈ എണ്ണ ഭീമന്മാർ, ആഗോള വിപണിയിലെ പ്രതിസന്ധിയെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റി ഉയർന്ന നിരക്കിൽ ഇന്ധനം വിറ്റഴിക്കുകയായിരുന്നു.എന്നാൽ ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത് ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കാണ്.
ആവശ്യമായ ഇന്ധനത്തിന്റെ 90 ശതമാനവും വിദേശത്തുനിന്ന് വാങ്ങുന്ന ഇന്ത്യയിൽ, എണ്ണവിലക്കയറ്റം സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന അവസ്ഥയിലെത്തിച്ചു. ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നതോടെ അത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും വഴിവെച്ചു.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയും, വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വ്യാപകമായി പണം പിൻവലിക്കുകയും ചെയ്തതോടെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് രാജ്യം നേരിടുന്നത്.
ആഗോളതലത്തിൽ സാധാരണക്കാർ ഇന്ധനവിലക്കയറ്റത്തിലും നിത്യജീവിത ചെലവുകൾ താങ്ങാനാവാതെയും വലയുമ്പോൾ, യുദ്ധച്ചൂടിനെ ചൂഷണം ചെയ്ത് കോർപ്പറേറ്റുകൾ കൊള്ളലാഭം കൊയ്യുന്നതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
ഇത്തരം അമിത ലാഭത്തിന്മേൽ വിൻഡ്‌ഫോൾ ടാക്സ് ഉൾപ്പെടെയുള്ള കടുത്ത നികുതികൾ ചുമത്തണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. അല്ലാത്തപക്ഷം ഈ ഊർജ്ജ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കലുഷിതമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
‘ചുറുചുറുക്കുള്ള യുവനേതാവ്’; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി
‘ദിവസവും 20 മണിക്കൂറിലധികം ജോലി ചെയ്യും, പുലർച്ചെ 4 മണിക്ക് എല്ലാ വകുപ്പുകളിലേക്കും വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിക്കും’: മന്ത്രി ആധവ് അർജുന