'ബയോപിക് ചിത്രമാണെങ്കിലും കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ എല്ലാ ഘടകങ്ങളും ഈ സിനിമയിലുമുണ്ട്': 'സത്യന്‍' സിനിമയുടെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍

അനശ്വര നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു എന്നു വാര്‍ത്ത അടുത്തിടെയാണ് പുറത്തു വന്നത്. സത്യനെ അവതരിപ്പിക്കുന്ന ജയസൂര്യ തന്നെയാണ് ഈ വാര്‍ത്ത ആരാധകരമായി പങ്കുവെച്ചത്. നവാഗതനയ രതീ രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ രതീഷ് രഘുനന്ദന് സിനിമ എന്നത് വലിയൊരു സ്വപ്‌നമായിരുന്നു. മാധ്യമപ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്ന പത്ത് വര്‍ഷങ്ങള്‍ക്കിടയിലും സിനിമ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയ രതീഷ് രഘുനന്ദന്‍ എന്ന സിനിമാ പ്രേമിയുടെ ആഗ്രഹം ഒടുവില്‍ സഫലമാവുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ രതീഷ് രഘുനന്ദന്‍ സൗത്ത് ലൈവിനോട് പങ്കു വെച്ചപ്പോള്‍.

സ്വപ്ന സാക്ഷാത്കാരം

അമൃത ടിവിയിലെത്തുന്നതിന് മുമ്പേയുള്ള എന്റെ സ്വപ്‌നമായിരുന്നു സിനിമ. മാധ്യമപ്രവര്‍ത്തനരംഗത്ത് ഉണ്ടായിരുന്ന പത്ത് വര്‍ഷങ്ങള്‍ക്കിടയിലും സിനിമ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
സത്യന്റെ ജീവിതകഥ സിനിമയാക്കുന്നതിന് പിന്നില്‍
ബയോപിക് ചിത്രമാണെങ്കിലും കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ എല്ലാ ഘടകങ്ങളും ഈ സിനിമയിലുമുണ്ട്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രം തന്നെയാണിത്. ബയോപികിനൊപ്പം തന്നെ മികച്ച ഒരു എന്റര്‍ടെയ്‌നര്‍ കൂടിയായിരിക്കും ഈ സിനിമ എന്നതില്‍ സംശയമില്ല. സാധാരണക്കാരന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത, അവിശ്വസനീയമായ പല കാര്യങ്ങളുമാണ് സത്യന്‍ മാഷിന്റെ ജീവിതത്തില്‍ ഉടനീളമുണ്ടായത്. എന്നെ ഏറ്റവും അധികം അതിശയിപ്പിച്ച സംഭവബഹുലമായ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ അതിന് അനുസരിച്ചാണ് സിനിമയൊരുങ്ങുക. അത് എല്ലാത്തരം ആളുകളെയും സന്തോഷിപ്പിക്കുന്നതായിരിക്കും.

സത്യന്‍ മാഷായി ജയസൂര്യ

സത്യന്‍ മാഷിന്റെ ജീവിതം പറയുന്ന ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതെങ്ങനെ തുടങ്ങണം എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യം തീരുമാനിച്ചിട്ടാണ് അത് ആര് ചെയ്യണം എന്ന കാര്യത്തിലേക്കെത്തുന്നത്. അപ്പോഴാണ് സത്യന്‍ മാഷിനോട് അത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നത് ജയസൂര്യ എന്ന നടന്‍ തന്നെ എന്ന നിഗമനത്തിലെത്തിയത്. അടുത്ത ദിവസം പുറത്തിറങ്ങിയ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ തന്നെ കാണുമ്പോഴറിയാം ആ സാമ്യം.

ബയോപികിന്റെ നടന്‍ എന്ന ഗണത്തിലേക്ക്  ജയസൂര്യയിലെ നടനെ നമുക്ക് ഒതുക്കിനിര്‍ത്താനാവില്ല. പെട്ടെന്ന് ഒരു കഥാപാത്രത്തിലേക്ക് മാറാന്‍ കഴിയുന്ന വളരെ ഫ്‌ളക്‌സിബിളായ ഒരു നടനാണ് അദ്ദേഹം

ഇത്തരമൊരു ചിത്രത്തെ കുറിച്ച് ജയസൂര്യയോട് പറഞ്ഞപ്പോള്‍

ഞാനും ജയസൂര്യയുമായി രണ്ടരവര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. അത് ജയസൂര്യ തന്നെ എഴുതിയ ഒരു കഥയായിരുന്നു. ജയേട്ടന്റെ കഥയില്‍ ഞാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. അത് കേരളത്തിലെ ഒരു പ്രത്യേക പ്രദേശത്തെ കുറിച്ചുള്ളതായിരുന്നു.

എന്നാല്‍ ആ സബ്ജക്ട് ഞങ്ങള്‍ തിരക്കഥയാക്കി മുന്നോട്ട് പോകുന്നതിനിടയില്‍ രണ്ട് സിനിമകള്‍ അതേ സബ്ജക്ടില്‍ വന്നു. ഒരു വര്‍ഷത്തെ അദ്ധ്വാനം മറന്ന് ഞങ്ങള്‍ ആ സിനിമ വേണ്ടെന്ന് വെച്ചു. ജയസൂര്യ നന്നായി എഴുതുന്ന ഒരാളാണ്. ഞാന്‍ ഒരു കഥ പറയാന്‍ പോയപ്പോഴാണ് എന്നോട് ഈ കഥ പറയുന്നത്.

സത്യന്‍ മാഷിന്റെ കഥ അദ്ദേഹത്തോട് പറഞ്ഞപ്പോഴെ അദ്ദേഹം വളരെ എക്‌സൈറ്റഡായി. കഥ പറഞ്ഞുകഴിഞ്ഞ് അദ്ദേഹം ചോദിച്ചത് എങ്ങനെയാണ് അതിന്റെ പ്രൊഡക്ഷന്‍ എന്ന് മാത്രമാണ്.

ഫ്രൈഡേ ഫിലിംസിലേക്ക്

ഇതൊരു വലിയ സിനിമയാണ് അതറിഞ്ഞു വരുന്ന ഒരു നിര്‍മ്മാതാവ് വരേണ്ടത് അത്യാവശ്യമാണെന്ന് ജയേട്ടന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാലെ നമ്മള്‍ വിചാരിച്ചതു പോലെ ഒരു സിനിമയാകൂ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്നെയാണ് വിജയ് ബാബുവിനെ പോയി കാണാന്‍ എന്നെ നിര്‍ദ്ദേശിച്ചത്.

നവാഗത സംവിധായകനെന്ന നിലയില്‍

Read more

സത്യത്തില്‍ എനിക്ക് വലിയ മാനസിക സമ്മര്‍ദ്ദമൊന്നുമില്ല. ജയേട്ടനെന്ന നടന്‍, വിജയ് ബാബുവെന്ന നിര്‍മ്മാതാവ് പിന്നെ എന്തിനാണ് ടെന്‍ഷനടിക്കുന്നത്. ഞാന്‍ കഥ പറഞ്ഞപ്പോഴെ വിജയേട്ടന്‍ ചിത്രത്തെ കുറിച്ച് പറയുന്നത് ഞാന്‍ കരുതിയ ബജറ്റിന്റെ ഇരട്ടിയില്‍ നിന്നു കൊണ്ടാണ്.