പ്രണയവും വീര്യമില്ലാത്ത വിപ്ലവവും

●സിനിമ എന്ന കലയ്ക്ക്‌ സമൂഹത്തിൽ ഏറെ സ്വാധീനങ്ങൾ ചെലുത്തുവാൻ കഴിയുമെന്ന് നമുക്കറിയാം. വിമർശിക്കപ്പെടേണ്ടതോ ചോദ്യം ചെയ്യപ്പെടേണ്ടതോ ആയ സംഭവങ്ങൾ പ്രേക്ഷകരിലേയ്ക്ക്‌ എത്തിക്കുവാൻ സിനിമകൾക്ക്‌ വളരെ എളുപ്പത്തിൽ സാധിച്ചേക്കാം. കാലികപ്രാധാന്യമുള്ള വിഷയങ്ങൾ പരാമർശിക്കപ്പെടുന്ന ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്‌. ജനപക്ഷത്തു നിന്നുകൊണ്ട്‌ സിനിമ ഉച്ചത്തിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ ഭരണകൂടം പലപ്പോഴായി ഭയന്നിട്ടുണ്ട്‌. അതിന്റെ സമീപകാല ദൃഷ്ടാന്തങ്ങളും നാം കണ്ടുകഴിഞ്ഞു. അത്തരത്തിൽ പ്രസക്തമായ ചില വിഷയങ്ങളെ പ്രേക്ഷകർക്ക്‌ മുന്നിലേയ്ക്ക്‌ എത്തിക്കുവാനും അധികാരികളെ ഉണർത്തുവാനുമുള്ള ഒരു നവാഗത സംവിധായകന്റെ ശ്രമമാണ്‌ “പൈപ്പിൻ ചുവട്ടിലെ പ്രണയം.”

■തമാശകൾ മാത്രമല്ല ഗൗരവമാർന്ന കഥാപാത്രങ്ങളേയും താൻ നന്നായി അവതരിപ്പിക്കും എന്ന് തെളിയിച്ചിട്ടുള്ള നടനായ നീരജ് മാധവ് നടൻ, സഹനടൻ, തിരക്കഥാകൃത്ത്‌, നർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട്‌. ബഡ്ഡി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്ക്‌ കടന്നെത്തുകയും ദൃശ്യത്തിലെ “മോനിച്ചൻ” എന്ന ചെറിയ കഥാപാത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്ത നീരജ്‌ മാധവ്‌ നായകനാവുന്ന ചിത്രം തരംഗമായിമാറിയത്‌ ടീസറും ആദ്യഗാനവും മുഖേനെയാണെന്നതിൽ സംശയമില്ല. ആഴ്ചകൾക്ക്‌ മുൻപിറങ്ങിയ “കായലിറമ്പിലെ” എന്നാരംഭിക്കുന്ന ബിജിബാലിന്റെ സംഗീതത്തിലുള്ള ഗാനം ഏതൊരു പ്രേക്ഷകനേയും ചിത്രത്തിലേയ്ക്ക്‌ ആകർഷിക്കും വിധത്തിലുള്ളതാണ്‌.

■ചിത്രത്തിന്റെ തലക്കെട്ട്‌ സൂചിപ്പിക്കുന്നത് “പ്രണയം” ആണെങ്കിലും അതിനുമപ്പുറം ഒരു പ്രദേശത്തിന്റെ സാമൂഹിക പ്രശ്‌നവുമായി ബന്ധപ്പെടുത്തി ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് “പൈപ്പിന്‍ ചുവട്ടിലെ പ്രണയം.” ഏഴുനദികൾ ചേരുന്ന ഇടമാണ്‌ കൊച്ചി. എന്നാൽ 35 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചിയിൽ വസിക്കുന്നവർക്ക്‌ കുടിവെള്ളം ലഭിയ്ക്കുന്നുണ്ടോ എന്നതാണ്‌ ചോദ്യം. ഈ നദികളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ കാര്യത്തിൽ സർക്കാർ എന്തു നിലപാടാണ് സ്വീകരിക്കുന്നത്? നൂറിൽ താഴെ ഭവനങ്ങൾ മാത്രമുള്ള പണ്ടാരത്തുരുത്ത് എന്ന ഗ്രാമത്തിന്റെ കഥയിലൂടെ നമ്മുടെ നാടിന്റെ വലിയൊരു പ്രശ്നമാണ് സംവിധായകൻ ചൂണ്ടിക്കാണിക്കുന്നത്‌.

■നിത്യവൃത്തിക്കായി സാധാരണജോലികളും മത്സ്യക്കെട്ടുകളിലെ കൃഷിയും നടത്തി ജീവിക്കുന്ന സാധാരണക്കാരാണ്‌ തുരുത്തിൽ ഭൂരിഭാഗവും. പണ്ടാരത്തുരുത്തിൽ ജലക്ഷാമം അതിരൂക്ഷമാണ്. വല്ലപ്പോഴും മാത്രമാണ്‌ കുടിവെള്ളം എത്തുന്നത്. വെള്ളമെത്തുന്ന സമയത്ത്‌ പൈപ്പിൻ ചുവട്ടിൽ സ്ത്രീപുരുഷന്മാരുടെ നീണ്ട നിരതന്നെ കാണാം. ഈ നാട്ടിലേക്ക് അന്യദേശത്ത് നിന്നും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കുവാൻ ആരും തയ്യാറല്ല. ഈ നാട്ടിൽ നിന്ന് അന്യസ്ഥലങ്ങളിലേയ്ക്ക്‌ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്‌ക്കാൻ നേരം വീട്ടുകാർ ആദ്യം അന്വേഷിക്കുന്നത് വരന്റെ വീട്ടിൽ ജലലഭ്യതയുള്ള കിണറുണ്ടോ എന്നതാണ്. ഈ നാട്ടിലെ കാമുകിമാർ കാമുകന്മാരോട്‌ ഉന്നയിക്കാറുള്ളതും വിചിത്രമായ ചില ആവശ്യങ്ങളാണ്‌; “വിവാഹശേഷം നമ്മുടെ വീട്ടിലെ ബാത്റൂമിൽ പൈപ്പ് തുറന്നാൽ വെള്ളം വരണം..!” അടിസ്ഥാന ആവശ്യങ്ങൾക്ക്‌ വെള്ളമില്ലാത്തതിനാൽ ഈ നാട്ടുകാർ തങ്ങളുടെ പ്രാഥമികാവശ്യങ്ങൾ സമീപത്തുകൂടി ഒഴുകുന്ന ജലാശയത്തിൽ നിർവഹിക്കുന്നു. ചാക്ക്‌ കൊണ്ട്‌ മറച്ച്‌ പലകയടിച്ച രീതിയിൽ പുഴയ്ക്ക്‌ മുകളിൽ സ്ഥാപിച്ച “ശൗചാലയ”ങ്ങളാണ്‌ ഇവർ ഉപയോഗിക്കുന്നത്‌. വിസർജ്ജ്യം നേരിട്ട്‌ പുഴയിലേക്ക്‌ ചെല്ലുന്നു. വെള്ളത്തിനായി നടക്കുന്ന വാക്കേറ്റങ്ങൾ പുത്തൻ കാഴ്ചയല്ല. ജലമാര്‍ഗമല്ലാതെ ഇവിടേക്ക് സഞ്ചരിക്കുവാന്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഒരസുഖം വന്നാൽ ആശുപത്രിയിൽ പോകാൻ വഞ്ചി തുഴഞ്ഞ് ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. ഒറ്റപ്പെട്ടുപോയ ഇവര്‍ക്ക് ഇവരുടേതായ നിരവധി ജീവിതപ്രശ്‌നങ്ങളുമുണ്ട്. ഈ സംഭവങ്ങൾക്കിടയിലൂടെ പണ്ടാരത്തുരുത്തിൽ വികസിക്കുന്ന ഒരു പ്രണയം. അതിന്റെ സാക്ഷാത്കാരം ഈ നാടിന്റേതായ ചില സാമൂഹികപ്രശ്‌നങ്ങളുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു.

■റിയലിസ്റ്റിക്കായ കഥപറച്ചിലാണ് പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന്റേത്. “പൈപ്പിൻ ചോട്ടില്‌ പൂക്കണ ലോകമിതാ” എന്നാരംഭിക്കുന്ന ടൈറ്റിൽ ഗാനരംഗം തന്നെ നാടിന്റെ സാമൂഹികപ്രശ്നങ്ങളിലേയ്ക്ക്‌ വിരൽ ചൂണ്ടുന്നു. സിനിമയുടെ ആദ്യഭാഗം മുതൽ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ “വെള്ളം” കടന്നുവരുന്നത് ശ്രദ്ധേയമാണ്. കാരണം ഈ നാട്ടുകാർക്ക് കുടിവെള്ളത്തേക്കുറിച്ച്‌ മാത്രമേ ആകുലതകളുള്ളൂ. അവരെ അലട്ടുന്നതും പ്രയാസപ്പെടുത്തുന്നതും കുടിവെള്ളം എന്ന ഒരേയൊരു വിഷയം മാത്രമാണ്‌. ഈ നാട്ടുകാരുടെ ഒരു ദിവസത്തിന്റെ വലിയൊരു ഭാഗം ഈ പൈപ്പിൻ ചുവട്ടിൽ ചിലവിടേണ്ടതായി വരുന്നു. പണ്ടാരത്തുരുത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക്‌ ദൂരെ നഗരത്തിലെ ആഢംബര ഫ്ലാറ്റുകൾ കാണാം. രണ്ട്‌ വിധങ്ങളിലുള്ള മനുഷ്യജീവിതങ്ങളെ സംവിധായകൻ ചിത്രത്തിലൂടെ ഒരേസമയം വരച്ചുകാണിക്കുകയാണ്‌. ഗോവൂട്ടി എന്ന് വിളിക്കപ്പെടുന്ന ഗോവിന്ദൻ കുട്ടിയും അമ്മയും തുരുത്തിലെ താമസക്കാരാണ്. പെയിന്റിംഗ് തൊഴിലാളിയായ ഗോവൂട്ടിയും കൂട്ടുകാരും ഡാൻസ്‌ ട്രൂപ്പ്‌ നടത്തുന്നുമുണ്ട്‌. തുരുത്തിൽത്തന്നെ താമസിക്കുന്ന ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ്‌. അവരുടെ കണ്ടുമുട്ടലുകൾ പലപ്പോഴും പൈപ്പിൻ ചുവട്ടിലാണ്‌.

■പൈപ്പിൻ ചുവട്ടിൽ നിന്ന് തുടങ്ങുന്ന ചിത്രം പ്രണയം മാത്രമല്ല സംസാരിക്കുന്നത് അതിനോടൊപ്പം വിപ്ലവത്തിലേയ്ക്കും ചെന്ന് നിൽക്കുന്നു. തുരുത്തിൽ അരങ്ങേറുന്ന കൊച്ചുകൊച്ചു സംഭവങ്ങളെ കേന്ദ്രീകരിച്ചാണ്‌ ചിത്രം മുൻപോട്ട്‌ നീങ്ങുന്നത്‌. നായകന്റെ സൗഹൃദങ്ങളും പ്രണയവും കുടുംബാന്തരീക്ഷവും ഉൾപ്പെട്ട ആദ്യപകുതി ബോറടിപ്പിക്കുന്നില്ല. ഇടവേളയ്ക്ക്‌ തൊട്ടുമുൻപുള്ള രംഗങ്ങളും “ഉയിരേ നീ എൻ കണ്ണേ” എന്ന തമിഴ്‌ വരികൾ ഉൾക്കൊണ്ട ഗാനരംഗവും മികച്ചുനിൽക്കുന്നു. രണ്ടാം പകുതിയിൽ നാട്ടിൽ നടക്കുന്ന ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുവാനായി നായകന്റെ നേതൃത്വത്തിൽ എല്ലാവരും കൈകോർക്കുകയും ചെയ്യുകയാണ്‌. വിപ്ലവത്തിനും പ്രതിഷേധപ്രകടനങ്ങൾക്കുമായി നായകനും സംഘവും കൈക്കൊള്ളുന്ന വഴികൾ അപക്വവും കാലഘട്ടത്തിനു ചേരാത്തതുമാണ്‌. വീര്യമില്ലാത്ത വിപ്ലവം മിക്കപ്പോഴും വെറും കാഴ്ചയായി മാറുകയാണ്‌. നായകന്റെ ചാനൽ ചർച്ചകളും അനുബന്ധ സംഭവങ്ങളും വിഷയത്തിന്റെ തീവ്രത ചോർന്നുപോകുന്ന വിധത്തിലുള്ളതായിരുന്നു. ഫേസ്ബുക്ക്‌ വിപ്ലവങ്ങളും പൊതുജനങ്ങളുടെ ന്യായീകരണങ്ങളും സഹതാപം പറച്ചിലും ഉൾപ്പെടെ ഈയടുത്ത കാലത്തായി പല സിനിമകളിലും കണ്ടുവരുന്ന കാഴ്ചകളും ചിത്രത്തിലുണ്ട്‌. ഉപസംഹാരഭാഗങ്ങൾ പതിവ്‌ പ്രണയ ചിത്രങ്ങളിലേതുപോലെ തന്നെ ആയിത്തീർന്നു.

■നീരജ് മാധവിന്റെ പ്രകടനങ്ങൾ ശരാശരിയിലൊതുങ്ങി. അദ്ദേഹത്തിന്റെ മെയ്‌വഴക്കം പരമാവധി ചൂഷണം ചെയ്യുവാൻ ചിത്രത്തിൽ സാധിച്ചു എങ്കിലും വൈകാരിക രംഗങ്ങളിലേയ്ക്ക്‌ കടക്കുമ്പോൾ ചിലയിടങ്ങളിൽ എടുത്താൽ പൊങ്ങാത്ത ഭാരം ഉയർത്തുന്നതു പോലെ അനുഭവപ്പെട്ടു. സങ്കീര്‍ണമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നീരജ് ഇനിയും പക്വത പ്രാപിക്കേണ്ടിയിരിക്കുന്നു. ഗോവൂട്ടിയുടെ പ്രണയിനി ടെസയായി റീബ മോണിക്ക ജോൺ തന്റെ കഥാപാത്രത്തെ പരമാവധി വെടിപ്പായി ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ട്. എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം സുധി കോപ്പയുടെ അയ്യപ്പൻ ആണ്‌. ആശുപത്രിയിൽ വച്ചുള്ള ഇമോഷണൽ രംഗങ്ങളും മൃതശരീരത്തിന്റെ മുൻപിൽ വച്ചുള്ള പ്രകടനങ്ങളും പരിധി വിട്ടു പോയി എങ്കിലും പതിവായി കണ്ടുവരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. തുരുത്തിന്റെ ഇന്നത്തെ അവസ്ഥയെ ഉപയോഗപ്പെടുത്തി നാട്ടുകാരെ ചൂഷണം ചെയ്തും വഞ്ചിച്ചും ജീവിക്കുന്ന ഏതാനും ജനങ്ങളെയും ചിത്രത്തിൽ കാണാം. അങ്കമാലി ഡയറീസിനു ശേഷം സാധാരണക്കാരന്റെ പ്രതിനിധിയായി പോക്കിരി സൈമണിലും വെളിപാടിന്റെ പുസ്തകത്തിലും പ്രത്യക്ഷപ്പെട്ട അപ്പാനി രവി തുരുത്ത്‌ നിവാസിയായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. ആക്ഷൻ ഹീറോ ബിജുവിൽ സുരാജ്‌, മേഘനാഥൻ തുടങ്ങിയ കഥാപാത്രങ്ങൾ മികച്ച പ്രകടനങ്ങളിലൂടെ ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയെടുത്തപ്പോൾ അതിനെ അനുകരിച്ചുകൊണ്ട്‌ ഇന്ദ്രൻസിന്‌ ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തെ നൽകിയപ്പോൾ വളരെ ബോറൻ രംഗങ്ങളായിരുന്നു കാണുവാൻ കഴിഞ്ഞത്‌.

■പേരിലുള്ള കൗതുകമോ പുതുമയോ ചിത്രത്തിലെങ്ങും കാണുവാൻ സാധിച്ചില്ല എന്ന് അംഗീകരിച്ചേ മതിയാവൂ. കൃത്രിമമായി കൂട്ടിച്ചേർത്തതിനാൽ മുഴച്ചുനിൽക്കുന്ന ചില രംഗങ്ങളും അങ്ങിങ്ങായി കാണാവുന്നതാണ്‌. കുടിവെള്ളപ്രശ്നത്തേപ്പറ്റി ഫീച്ചർ തയ്യാറാക്കുവാൻ ചെന്ന മാധ്യമപ്രവർത്തകർക്ക്‌ മുൻപിൽ മൂന്നാം ലോകമഹായുദ്ധത്തേക്കുറിച്ച്‌ സംസാരിക്കുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചതും, ധർമ്മജൻ ഉൾപ്പെട്ട രംഗങ്ങളുമെല്ലാം അതിനുദാഹരണങ്ങളാണ്‌. ഒരു റിയലിസ്റ്റിക്‌ ചിത്രമെന്ന നിലയിൽ സംഭാഷണങ്ങൾ പലപ്പോഴും അനുയോജ്യമായ വിധത്തിൽ ആയിരുന്നില്ല. ഹാസ്യസംഭാഷണങ്ങളും പ്രേക്ഷകന്‌ രസം പകരുന്നില്ല. “പൈപ്പിൻ വെള്ളത്തിൽ കുളിക്കുന്നതുകൊണ്ടാണോ അവളിത്ര വെളുത്തിരിക്കുന്നത്‌” “ഞാനും പണ്ട്‌ വെളുത്തിട്ടായിരുന്നു” എന്നും മറ്റുമുള്ള അപക്വമായ സംഭാഷണങ്ങളും ചിത്രത്തിലുടനീളമുണ്ട്‌. പൂട്ടിയ ബാറുകൾ തുറപ്പിച്ച അധികാരികൾക്ക്‌ ഒരു മദ്യപാനി അഭിവാദ്യമർപ്പിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങളിലൂടെ സർക്കാർ നടപടികളെയും സംവിധായകൻ ഹാസ്യാത്മകമായി വിമർശിച്ചിട്ടുണ്ട്‌.

■വികസനത്തിനായി അധികാരികൾ നെട്ടോട്ടമോടുമ്പോഴും, വരൾച്ച എന്നത്‌ ഒരു യാഥാർത്ഥ്യമാണെന്ന് അംഗീകരിക്കുവാൻ ഇന്നത്തെ സമൂഹത്തിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. ശുദ്ധജലം എത്രത്തോളം മൂല്യവത്തായ ഒന്നാണെന്നും അതില്ലാതായാൽ മനുഷ്യന്റെ നിലനിൽപ്പ്‌ എത്രമാത്രം ക്ലേശപൂരിതമായിത്തീരുമെന്നും സംവിധായകൻ ഓർമ്മപ്പെടുത്തുവാൻ ശ്രമിക്കുന്നു. അതുപോലെ വാർത്താമാധ്യമങ്ങളുടെ പ്രാധാന്യത്തേയും മാധ്യമങ്ങൾക്ക്‌ സമൂഹത്തിൽ ചെലുത്തുവാൻ കഴിയുന്ന മാറ്റങ്ങളേയും ചിത്രം എടുത്തുകാണിക്കുന്നു. നാം എന്ത്‌ ചെയ്യണം എന്ന് തീരുമാനിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ നമ്മളിലേയ്ക്കെത്തുന്ന വാർത്തകളാണ്‌. വാർത്തകളിൽ ഇടം നേടുവാനും അതുവഴി അധികാരികളുടെ കണ്ണുതുറപ്പിക്കാനുമുള്ള പ്രതികരണശേഷിയുള്ള യുവത്വത്തിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്‌. മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകൻ ബിജിബാൽ ഒരുക്കിയ സംഗീതവും പവി കെ പവന്റെ ഛായാഗ്രഹണവും ചിത്രത്തിന്‌ വലിയ ഗുണം തന്നെ ചെയ്തു. ടൈറ്റിൽ ഗാനമുൾപ്പടെ ചിത്രത്തിലുണ്ടായിരുന്ന അഞ്ചുഗാനങ്ങളിൽ മൂന്നും മികച്ചുനിൽക്കുന്നു. സന്ദർഭങ്ങൾക്ക്‌ ചേരും വിധത്തിൽ ഒരുക്കിയ പശ്ചാത്തലസംഗീതവും ആസ്വാദനത്തിന്‌ മാറ്റ്‌ കൂട്ടി. തുരുത്ത്‌ ഉൾപ്പെട്ട കൊച്ചിയുടെ ഭംഗി ക്യാമറാമാൻ നല്ലവിധത്തിൽ ഒപ്പിയെടുത്തിട്ടുണ്ട്‌. നായികയുടെ ഇൻഡ്രൊഡക്ഷൻ രംഗം എടുത്തുപറയേണ്ടതാണ്‌.

Read more

■തിരക്കഥയുടെ പോരായ്കകൾ ചിത്രത്തിലുടനീളം പ്രകടമായിരിക്കുമ്പോഴും ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഡോമിന്‍ ഡിസില്‍വ തന്റെ ആദ്യചിത്രത്തിലൂടെ കാലികപ്രാധാന്യമുള്ള ഒരു വിഷയം ചർച്ചചെയ്തു എന്നത്‌ അഭിനന്ദനാർഹമാണ്‌.