പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസികള്‍

പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി പ്രവാസികള്‍. ഇനി മുതല്‍ എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറമാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. ഇസിആര്‍ പരിശോധന ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുകള്‍ പഴയ പോലെ തന്നെ നീല നിറത്തിലായിരിക്കും. ഇതിനു എതിരെയാണ് പ്രവാസികള്‍ കടുത്ത വിമര്‍ശനം ഉന്നിയിക്കുന്നത്. നാട്ടില്‍ ജോലി കിട്ടാന്‍ സാധ്യതയില്ലാതെ ഉപജീവനം മാര്‍ഗം തേടി അന്യനാട്ടില്‍ പോകുന്നവരെ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതു കൊണ്ട് മാത്രം പരിഹസിക്കുന്ന നടപടിയാണിതെന്നു വിവിധ പ്രവാസി സംഘടനകള്‍ പറയുന്നു.

പാസ്‌പോര്‍ട്ടിന്റെ നിറത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ ഇതു കാരണമാകും. ഇതു രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കപ്പെടാന്‍ കാരണമാകും. ഒ.ഐ.സി.സി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് ബിനു കുന്നന്താനം ഇതിനു എതിരെ ശക്തമായ നിലപാട് പ്രവാസ ലോകം സ്വീകരിക്കുമെന്നു വ്യക്തമാക്കി.

ഇതു കൂടാതെ പാസ്‌പോര്‍ട്ടിന്റെ ഏറ്റവും അവസാനത്തെ പേജിലെ കുടുംബ വിവരങ്ങള്‍ ഒഴിവാക്കുന്നതിന്റെ ലക്ഷ്യവും സംശയകരമാണ്. പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ടിലെ വിവരം നാട്ടിലെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. ഇതു പാസ്‌പോര്‍ട്ടിലെ അവസാന പേജിലെ വിവരങ്ങള്‍ ഒഴിവാക്കുന്നതോടെ നഷ്ടമാകുമെന്നു ബിനു കുന്നന്താനം പറഞ്ഞു.