പാസ്‌പോര്‍ട്ടിലെ പുതിയ മാറ്റം ; വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ പ്രതികൂലമായി ബാധിക്കും

കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്നും രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുടെയും പേര് നീക്കം ചെയാന്‍ തീരുമാനിച്ചത് പ്രവാസികളെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വിദേശത്ത് മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. സൗദി അടക്കമുള്ള വിദേശരാജ്യങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്ക് മരിച്ച വ്യക്തിയുമായിട്ടുള്ള ബന്ധം തെളിയിക്കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്ന പ്രക്രിയയ്ക്കു വേണ്ടിയുള്ള രേഖയായി പാസ്‌പോര്‍ട്ട് നിലവില്‍ ഉപയോഗിക്കുന്നുണ്ട്.

ഇതിനു പുതിയ തീരുമാനത്തോടെ മാറ്റം വരം. ഇതു വഴി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനു കാലതാമസമുണ്ടാക്കും. പേജ് നീക്കം ചെയുന്നതോടെ പാസ്‌പോര്‍ട്ടിലെ റസിഡന്‍ഷ്യല്‍ വിലാസവും വ്യക്തിഗത വിശദാംശങ്ങളും പരിശോധിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാനായി സാധിക്കാതെ വരും.

അസുഖമുള്ള തൊഴിലാളിയുമായും കുടുംബമായും എളുപ്പത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ പാസ്‌പോര്‍ട്ടിലെ അവസാന പേജിലെ വിവരങ്ങള്‍ ആവശ്യമാണ്. രോഗബാധിതരായി മാറുന്ന പ്രവാസികള്‍ക്കും, വിദേശത്ത് മരിച്ച പ്രവാസികളുടെ കുടുംബത്തിനു കമ്പനി സഹായം നല്‍കുന്നതിനു പാസ്‌പോര്‍ട്ടിലെ അവസാന പേജ് നീക്കുന്നത് തടസമാകും.