പുതിയ യുഗത്തിലേക്ക് ചുവടുവെയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍, പ്രവാസികള്‍ക്ക് പ്രതീക്ഷയും ആശങ്കയും

ഗള്‍ഫ് രാജ്യങ്ങളെ ഇന്നു കാണുന്ന തലത്തിലേക്ക് ഉയര്‍ത്താന്‍ സുപ്രധാന പങ്കുവഹിച്ചത് അവിടുത്തെ സമ്പന്നമായ എണ്ണ വിപണിയാണ്. എന്നാല്‍ കാലത്തിനൊത്ത് ആഗോള രാജ്യങ്ങള്‍ സാങ്കേതിക, ശാസ്ര്തമേഖലകളില്‍ കുതിപ്പ് നടത്തിയപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ധന മേഖലകളില്‍ ചിന്തയുടക്കി കിടന്നു. എന്നും ഈ എണ്ണ വിപണി പിടിച്ചു നിര്‍ത്തുമെന്ന് അവര്‍ കരുതി. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ ആ ചിന്താഗതി മാറി തുടങ്ങിയെന്നാണ് പുതിയ നീക്കങ്ങള്‍ തെളിയിക്കുന്നത്. അല്‍പം വൈകിയെങ്കിലും സാങ്കേതിക മേഖലകളിലും സജീവമാകാന്‍ തുടങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

എണ്ണയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കാതെ മറ്റൊരു സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തി എടുക്കാനാണ് യുഎഇയുടെയും സൗദിയുടെയും ലക്ഷ്യം. ഇതിന്റെ തുടക്കമായി നഗരങ്ങളും തെരുവുകളും സാങ്കേതികവിദ്യ കരുത്തില്‍ കെട്ടിപ്പടുക്കുകയാണ് ഇവര്‍. ലോകത്തിലെ മുന്‍ നിര ടെക് കമ്പനികളെയെല്ലാം ഇവിടേക്ക് ക്ഷണിച്ചു കഴിഞ്ഞു. പുതിയ യുഗത്തിലേക്ക് മാറ്റത്തില്‍ വേഗത്തില്‍ കുതിക്കുന്നത് യുഎഇ ആണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്് ചിന്തിക്കാന്‍പോലുമാകാത്ത തലത്തിലേക്ക് അവര്‍ മുന്നേറിക്കഴിഞ്ഞു.

എണ്ണയിതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള എമിറേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്നവേഷന്‍ പോളിസിയുമായി സജീവമായി മുന്നോട്ടു കുതിക്കുകയാണ് യുഎഇ. വിദ്യാഭ്യാസം ആരോഗ്യം, ഊര്‍ജം, ഗതാഗതം, ജലം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍നൂറു ദേശീയ സംരഭങ്ങളാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. പരിമിതമായ എണ്ണ സ്രോതസുകളെ മാത്രം ആശ്രയിക്കാതെ ശാസ്ത്രം സങ്കേതിക വിദ്യ നൂതനാശയങ്ങള്‍ എന്നിവയിലൂടെ വന്‍കുതിച്ചു ചാട്ടത്തിനാണ് യുഎഇയില്‍ കളമൊരുങ്ങുന്നത്. വിവരാധിഷ്ഠിത സമ്പദ്വ്യവസ്ഥയാണ് പുതിയ നയത്തിലൂടെ യുഎഇ ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഇത് ഇത്ര വേഗം സാധ്യമാണോ എന്നു ചിന്തിക്കുന്നവരാണ് ഏറെയും. എന്നാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത പാരമ്പര്യമാണ് യുഎഇയിക്ക് ഉള്ളത്. അതു തന്നെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെയും പ്രതീക്ഷ. ഈ പുതിയ ചുവടുവയ്പ്പ് പ്രവാസികള്‍ക്ക് നല്‍കുന്ന പ്രതീക്ഷ ഏറെയാണ്. ഇതുവഴി സാങ്കേതിക രംഗത്തും മറ്റും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏറെ തൊഴിലവസരങ്ങള്‍ തുറന്നു കിട്ടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും ഏറെ ആശങ്കയ്ക്കും വഴി തുറക്കുന്നു. നിലവില്‍ നടപ്പില്‍ വരുത്തി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണം ഈ മേഖലകളിലേക്കു വ്യാപിപ്പിച്ചാല്‍ അധികം പ്രതീക്ഷയ്ക്ക് വകയില്ല.