ഗര്‍ഭധാരണത്തിന് തടസ്സമായ പ്രധാന വെല്ലുവിളി പിരിമുറുക്കമെന്ന് വിദഗ്‌ദ്ധോപദേശം

മുന്‍കൂട്ടി പദ്ധതിയിട്ടു ചെയ്യുന്ന ലൈംഗിക ബന്ധങ്ങള്‍ പിരിമുറുക്കത്തിന് കാരണമാകുമെന്നും അതുവഴി ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതകള്‍ കുറയുന്നുവെന്നും വിദഗ്‌ദ്ധോപദേശം. വിവാഹത്തിന്റെ ആദ്യനാളുകളില്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തില്‍ ദമ്പതികള്‍ പിരമുറുക്കമില്ലാത്ത ലൈംഗിക ബന്ധം ആസ്വദിക്കും. രണ്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ ലൈംഗിക ബന്ധത്തിന്റെ ആവൃത്തി കുറയുകയും പിന്നീട് കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പിരിമുറുക്കം പിടിമുറുക്കുകയും ചെയ്യുന്നുവെന്ന് സിഐഎംഎആര്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സീനിയര്‍ കണ്‍സല്‍ട്ടന്റും സയന്റിഫിക് ഡയറക്ടറുമായ ഡോ. പരശുറാം ഗോപിനാഥ്.

ഇന്നത്തെ തലമുറയിലെ ആളുകളില്‍ ലൈംഗിക ബന്ധം താളം തെറ്റിയ അവസ്ഥയിലാണെന്നും പലരും ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്ന കാലക്രമം പോലും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “”മുന്‍കൂട്ടി പദ്ധതിയിട്ട് പൂര്‍ത്തിയാക്കുന്ന ലൈംഗിക ബന്ധം പിരിമുറുക്കം കൂടാനിടയാക്കും. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ പതിവായി ബന്ധപ്പെടുന്നതാണ് ഏറ്റവും നല്ലത്. ഇത് ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. വന്ധ്യതാ ചികിത്സയ്ക്ക് എത്തുന്നവരില്‍ പലര്‍ക്കും ചികിത്സ തന്നെ ആവശ്യമില്ലാത്തവരാണ്.””

Read more

“”അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്താല്‍ മതിയാകും. വളരെ കുറച്ചാളുകള്‍ക്ക് മാത്രമാണ് കനപ്പെട്ട തരത്തിലുള്ള ചികിത്സകള്‍ വേണ്ടി വരുന്നത്. പ്രായം കൂടുംതോറും ഗര്‍ഭധാരണ ഫലം കുറഞ്ഞു വരും. കൊറോണക്കാലത്ത് ജോലിയുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കുറേയധികം ആളുകളില്‍ ഗര്‍ഭധാരണം സാദ്ധ്യമായി. ഇതില്‍ നിന്ന് മനസ്സിലാകേണ്ടത്, ഒരല്‍പ്പം വൈകിയെന്ന് കരുതി ഉടനെ ചികിത്സിക്കേണ്ടതില്ലെന്നാണ്. സ്‌ട്രെസ്സ് ഇല്ലാത്ത ജീവിതരീതി പടച്ചെടുക്കുകയാണ് ആദ്യം വേണ്ടത്, ചികിത്സ എപ്പോഴും രണ്ടാമതാണ്”” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.