കാമുകന്മാരെ ആവശ്യമുണ്ട്; 50 വര്‍ഷത്തിന് ശേഷവും നശിക്കാതെ കടലിലെറിഞ്ഞ കത്ത്

കാമുകന്‍മാരെ ആവശ്യമുണ്ടെന്നറിയിച്ച് 50 വര്‍ഷം മുമ്പ് രണ്ട് കൗമാരക്കാരികള്‍ എഴുതിയ കത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു കേടുപാടും കൂടാതെ കണ്ടെത്തി. ജെന്നിഫര്‍ കോള്‍മാന്‍, സുഹൃത്ത് ജാനറ്റ് ബ്ലാങ്ക്‌ലി എന്നിവര്‍ എഴുതിയ കത്താണ് കണ്ടെത്തിയത്.

1966 -ല്‍ ഹംബര്‍ എസ്റ്റുവറിയില്‍ നിന്നാണ് ഇവര്‍ കത്തെഴുതി കടലില്‍ എറിഞ്ഞത്. മാലിന്യം പെറുക്കുന്നവരാണ് ഈ കത്ത് അടുത്തിടെ കണ്ടെത്തിയത്. എവിടെയാണോ എറിഞ്ഞത് അവിടെ നിന്നും ഏതാനും യാര്‍ഡുകള്‍ മാത്രം നീങ്ങിയാണ് കത്തുകള്‍ കണ്ടെത്തിയത്.

വെള്ളത്തിലൂടെ കുറച്ചധികം ദൂരെ പോയിട്ടുണ്ടാവാം. വേലിയേറ്റത്തിലാവണം തിരികെ അടുത്തേക്ക് വന്നത് എന്നായിരുന്നു കത്ത് കണ്ടെത്തിയതിനെ കുറിച്ച് ജെന്നിഫര്‍ പ്രതികരിച്ചത്. നോര്‍ത്ത് ലിങ്കണ്‍ഷെയറിലെ സൗത്ത് ഫെറിബിയില്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്ന 15 വയസ്സുള്ള കൂട്ടുകാരികള്‍ പ്രണയത്തെ തേടിക്കണ്ടുപിടിക്കനായി കത്ത് കടലില്‍ എറിയുകയായിരുന്നു. .

6 വയസ് മുതല്‍ 18 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കായിരുന്നു കത്തെഴുതിയത്. പ്രണയം തേടിക്കൊണ്ടുള്ള കത്തില്‍ മറുപടിക്കൊപ്പം അവരുടെ ഒരു ഫോട്ടോ കൂടി വയ്ക്കണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.

‘തനിക്ക് വേവി ആയിട്ടുള്ള മുടിയാണ്. അഞ്ചടി നാലിഞ്ചാണ് ഉയരം. കാണാന്‍ തരക്കേടില്ല’ എന്നാണ് ജാനറ്റ് കത്തില്‍ സ്വയം വിശേഷിപ്പിച്ചിരുന്നു. ഇരുവരും മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. തങ്ങളുടെ വീട്ടിലെ വിലാസമാണ് ഇരുവരും നല്‍കിയിരുന്നത്.

ജെന്നിഫര്‍ പിന്നീട് ഓസ്‌ട്രേലിയയിലേക്ക് താമസം മാറി. ജാനറ്റും ജെന്നിഫറും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുകയും ചെയ്തു. ഏതായാലും കൗമാരപ്രായത്തില്‍ തങ്ങളയച്ച കത്തിനെ കുറിച്ച് കേട്ടപ്പോള്‍ ഇരുവരും ആശ്ചര്യപ്പെട്ടു. കത്ത് കണ്ടെത്തിയവര്‍ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടത്.

മാലിന്യങ്ങള്‍ ശേഖരിക്കുമ്പോള്‍ പലതരത്തിലുള്ള വിചിത്രവും അതിശയകരവുമായ കാര്യങ്ങള്‍ കണ്ടെത്താറുണ്ട്. എന്നാല്‍, ഇങ്ങനെയൊന്ന് ഞങ്ങള്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ലെന്ന് കത്തു കിട്ടിയവര്‍ പറയുന്നു.

ജെന്നിഫറിനിപ്പോള്‍ 71 വയസായി. കത്ത് തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നനഞ്ഞ് നശിച്ച് പോവാത്തതില്‍ സന്തോഷമുണ്ടെന്നും ജെന്നിഫര്‍ പറഞ്ഞു.