ഗൃഹാതുരത, ട്രക്കിനെ വീടാക്കി സമരമുഖത്തെ കർഷകൻ

ഒരു മാസത്തിലേറെയായി വീട് വിട്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യാൻ സിംഘു അതിർത്തിയിൽ എത്തിയ ഹർപ്രീത് സിംഗ് മട്ടുവിന് പെട്ടന്നാണ് വീട്ടിൽ നിന്നും മാറിനിൽക്കുന്നതിന്റെ ഗൃഹാതുരത അനുഭവപ്പെട്ട് തുടങ്ങിയത്. പിന്നെയൊട്ടും താമസിച്ചില്ല, ഒരു വീടിന്റെ എല്ലാ സൌകര്യങ്ങളോടും കൂടി തന്റെ ട്രക്കിനെ ഒരു താത്കാലിക വീടാക്കി മാറ്റി. സോഫ, കിടക്ക,ടിവി, ടോയിലറ്റ്, ചാർജിംഗ് പോയിന്റ് തുടങ്ങി ഒരു വീടിന് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഹർപ്രീത് സിംഗിന്റെ ഈ താത്കാലിക ഭവനത്തിലുണ്ട്.

പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ഹർപ്രീത് സിംഗ് അമേരിക്കയിലുള്ള സഹോദരന്റെ നിർദ്ദേശപ്രകാരമാണ് കാർഷിക നിയമങ്ങൾക്കെതിരായി നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞമാസം സിംഘു അതിർത്തിയിൽ എത്തിയത്. ഏഴ് ദിവസം എല്ലാ ജോലികളും വിട്ട് സമരമുഖത്തുണ്ടായിരുന്നു. പിന്നീട് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോൾ ഗൃഹാതുരത തോന്നി. അങ്ങനെയാണ് ട്രക്കിനെ താത്കാലിക അപ്പാർട്മെന്റ് ആക്കി മാറ്റാമെന്ന ആശയം ഉണ്ടായതെന്ന് ഹർപ്രീത് പറയുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ വെറും ഒന്നരദിവസം കൊണ്ടാണ് ഹർപ്രീത് തന്റെ  പുതിയ വീട് നിർമ്മിച്ചത്. വീടിന് പുറമേ സിംഗു അതിർത്തിയിൽ സമരം നടക്കുന്ന സ്ഥലത്തായി ഒരു ചായക്കടയും ഹർപ്രീത് ആരംഭിച്ചിട്ടുണ്ട്. സമരമുഖത്തുള്ള കർഷകർക്കും ഇതിലൂടെ കടന്നു പോകുന്നവർക്കും ചൂട് ചായയും ചെറുകടികളും ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഈ ചായക്കടയിൽ ഒരു ദിവസം പതിനായിരത്തിലധികം ആളുകൾ എത്തുന്നുണ്ടെന്നാണ് ഹർപ്രീത് അവകാശപ്പെടുന്നത്.

ഭാര്യയും മകനും അടുത്ത ബന്ധുവുമടക്കം എൺപതുപേർ അടങ്ങുന്ന സംഘമാണ് ഹർപ്രീതിനൊപ്പം സമരമുഖത്തുള്ളത്. ഉത്തരേന്ത്യയിലെ കടുത്ത തണുപ്പിനെ പോലും അവഗണിച്ച് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഒരു മാസത്തിലേറെയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിലായി കർഷകർ പ്രതിഷേധിക്കുകയാണ്.