ഇറച്ചിയും അരിയും മസാലക്കൂട്ടും ഇട്ടുകൊടുത്താല്‍ ഈ 'യന്തിരന്‍' ഉണ്ടാക്കും കിടിലന്‍ ബിരിയാണി, മണിക്കൂറില്‍ 800 എണ്ണം വരെ

ഭക്ഷണസാധനങ്ങള്‍ വിളമ്പാന്‍ മാത്രമല്ല, തയ്യാറാക്കാനും എത്തി യന്തിരന്‍,അതും മലയാളികളുടെ ഇഷ്ടവിഭവമായ ബിരിയാണി തന്നെ. കടല്‍ കടന്നെത്തിയ ഈ യന്തിരന്‍ മണിക്കൂറില്‍ 800 ഉം ഒരുദിവസം 6000 വും വരെ ബിരിയാണി ഉണ്ടാക്കുമെന്നാണ് അവകാശപ്പെടുന്നത്. തൃശ്ശൂരിലെ മാള കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തുള്ള “അല്‍ മാ ഇദ” പാചകപ്പുരയിലാണ് ഈ കിടിലന്‍ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്.

വിവിധതരം ബിരിയാണികള്‍ മാത്രമല്ല, ബീഫ് ഫ്രൈ, ചിക്കന്‍ ടിക്ക, ചില്ലിചിക്കന്‍, തുടങ്ങിയ ഏതിനങ്ങളും യന്തിരന്‍ തയ്യാറാക്കും. ജപ്പാന്‍, ഇന്ത്യ,ജര്‍മ്മനി, എന്നി രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന യന്ത്രഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ ബിരിയാണി യന്തിരനെ നിര്‍മ്മിച്ചിരിക്കുന്നത്.ഏതുതരം ബിരിയാണിയാണ് വേണ്ടതെന്ന് യന്തിരന്റെ മോണിറ്ററിലെ ടച്ച് സ്‌ക്രീനില്‍ രേഖപ്പെടുത്തിയാല്‍ മതി പിന്നെ പാചകപരിപാടികളിലേക്ക് കടക്കുകയായി.

ഇറച്ചിയും മസാലക്കൂട്ടും ഇട്ടുകൊടുത്താല്‍ കൃത്യ അളവില്‍ മസാല തയ്യാറാക്കുന്നതാണ് യന്ത്രത്തിന്റെ ഒന്നാംഭാഗം. ജപ്പാനില്‍നിന്നാണ് ഇതെത്തിച്ചത്. വേവിച്ച ഇറച്ചിക്കൂട്ട് ബിരിയാണി ട്രേയിലേക്ക് വീണാലുടന്‍ ആവശ്യമായ അരിയും വെള്ളവും ഒഴിക്കുന്നതാണ് രണ്ടാമത്തെ ഭാഗം.

അരി കഴുകി വൃത്തിയാക്കി കൃത്യഅളവില്‍ ബിരിയാണി പാത്രത്തിലേക്ക് ഇടുന്ന യന്ത്രം ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ബിരിയാണി ട്രേയിലേക്ക് വീഴുന്ന അരിയും ഇറച്ചിയും മസാലയും അരമണിക്കൂറിനുള്ളില്‍ ബിരിയാണിയാക്കുന്ന മൂന്നാമത്തെ യന്ത്രം ജര്‍മനിയില്‍ നിന്ന് കൊണ്ടുവന്നതാണ്.

ഒരേസമയം ബിരിയാണി വേവിക്കാനും ചിക്കന്‍, മട്ടന്‍, ബീഫ് എന്നിവ ഫ്രൈ ചെയ്യാനും കഴിയും. ഒരുതുള്ളി പോലും എണ്ണ വേണ്ടെന്നതാണ് പ്രത്യേകത.

ബിരിയാണി കൂടാതെ, നെയ്ചോറും കുഴിമന്തിയുമുണ്ടാക്കാം ഈ യന്തിരനില്‍. 20 മിനിറ്റുകൊണ്ട് വെള്ളം ഉപയോഗിക്കാതെ 500 മുട്ടയും പുഴുങ്ങാം. പാചകം കഴിഞ്ഞാല്‍ യന്ത്രം സ്വയം കഴുകിവൃത്തിയാക്കുമെന്ന് കമ്പനി പാര്‍ട്ണര്‍മാരായ കെ.എ. സാദിഖും പി. അലി അഷ്റഫും പറഞ്ഞു.