Tuesday, 11 August 2026
‘Honest storytelling is a powerful means of change
06:02:55 AM IST
Sports

എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചു; ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനം ഒഴിയില്ല

SHARE

ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് ആശ്വാസം. എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ചതോടെ ജിയാനി ഇന്‍ഫാന്റിനോ ഫിഫ പ്രസിഡന്റ് സ്ഥാനം ഒഴിയില്ല. ഇന്‍ഫാന്റിനോയുടെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് യുവേഫ അടക്കമുള്ള ഫെഡറേഷനുകളാണ് അവിശ്വാസം രേഖപ്പെടുത്തിയത്. ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ഫുട്‌ബോള്‍ ലോകത്ത് നിന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. തന്റെ ചില പദ്ധതികള്‍ തെറ്റായിപ്പോയെന്ന് ഇന്‍ഫാന്റിനോ മൊറോക്കോയില്‍ ചേര്‍ന്ന ഫിഫ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സമ്മതിച്ചു.

2027 വരെയാണ് ഇന്‍ഫാന്റിനോയ്ക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്ത് കാലാവധിയുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും ബഹിഷ്‌കരണ ഭീഷണിയെയും തുടര്‍ന്നാണ് ലോകകപ്പിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം ഫിഫ പിന്‍വലിച്ചത്. പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഫിഫ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയത്. ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചു.

സ്വകാര്യവല്‍ക്കരണത്തിനൊപ്പം താരങ്ങളുടെ ജോലിഭാരം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫിഫ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിനായി രൂപീകരിക്കുന്ന പുതിയ കമ്പനിയുടെ 20 ശതമാനത്തോളം ഓഹരികള്‍ വിറ്റ് 4.2 ശതകോടി ഡോളര്‍ സമാഹരിക്കാനായിരുന്നു ലോക ഫുട്‌ബോള്‍ ഭരണസമിതി ലക്ഷ്യമിട്ടിരുന്നത്. 20 ശതകോടി ഡോളര്‍ മൂല്യം കണക്കാക്കിയ ഈ യൂണിറ്റിനായി ‘ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്’ എന്ന പേരില്‍ ഒരു അര്‍ദ്ധ സ്വകാര്യ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയുടെ നിര്‍ദ്ദേശം.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →