ഹൈസ്പീഡ് റെയിൽ പദ്ധതി പരിസ്ഥിതിക്ക് നാശമായേക്കാമെന്ന് വിദഗ്ദ്ധർ 

ഹൈ സ്പീഡ് റെയിൽ തിരുവനന്തപുരത്തിനു കാസർഗോഡിനും ഇടയിലുള്ള ദൂരം നാലു മണിക്കൂറാക്കി കുറയ്ക്കും. എന്നാൽ അതിന്റെ പ്രയോഗികതയെ സംബന്ധിച്ച് വിദഗ്ദ്ധരുടെ ഇടയിൽ ചില ചോദ്യങ്ങളുണ്ട്.

വീണ്ടും അധികാരത്തിലെത്തിയ പിണറായി സർക്കാർ ആദ്യം ഏറ്റെടുക്കുന്ന വൻ ഇൻഫ്രാസ്ട്രക്ച്ചർ പദ്ധതിയായ 63,941 കോടി രൂപ ചെലവ് കണക്കാക്കുന്നതും തിരുവനന്തപുരം മുതൽ കാസർഗോഡു വരെയുള്ള യാത്രാസമയം നാലുമണിക്കൂറാക്കി കുറയ്‌ക്കുന്നതുമായ ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതി  ഇപ്പോൾ രൂക്ഷവിമർശനം നേരിട്ടിരിക്കുകയാണ്.

പദ്ധതി ഇപ്പോൾ NITI (National Institute for Transforming India)  ആയോഗിന്റെയും ഇന്ത്യൻ റെയിൽവേയുടെയും അംഗീകാരങ്ങൾ നേടുകയും പാരിസ്ഥിതികവും സ്ഥാനം മാറൽ  സംബന്ധമായ ആശങ്കകൾക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. വിദഗ്‌ദ്ധർ പറയുന്നത് ഇതിനായി തണ്ണീർതടങ്ങൾ, വനപ്രദേശങ്ങൾ, കായൽ പ്രദേശങ്ങൾ, ജനസാന്ദ്രതയേറിയ വാസസ്ഥലങ്ങൾ, നെൽപ്പാടങ്ങൾ, കെട്ടിടസമുച്ചയങ്ങൾ ഇവയെല്ലാമടങ്ങിയ 1383 ഹെക്ടർ സ്ഥലം വേണ്ടിവരും എന്നാണ്. അതിനാൽ പരിസ്ഥിതിനാശം വലുതായിരിക്കും. ഇത്ര ചെലവു വരുന്ന ഒരു പദ്ധതിയുടെ അധികഗുണത്തെക്കുറിച്ചും പല സംശയങ്ങളും അവർ ഉന്നയിക്കുന്നുണ്ട്.

എന്താണ് ഈ പദ്ധതി ? 
പദ്ധതി നടപ്പാക്കുന്ന ഏജൻസിയായ കേരള റെയിൽ വികസന കോർപ്പറേഷന്റെ ഓഫീസുകളിലേക്ക് നിയമനങ്ങൾ ഇ-ടെൻഡർ ചെയ്യുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

കാസർഗോഡിനും തിരുവനന്തപുരത്തിനും ഇടയിലുള്ള റെയിൽ യാത്രയ്ക്ക് ഇപ്പോഴത്തെ അവസ്ഥയിൽ  12 മണിക്കൂറാണ് സമയം വേണ്ടിവരുന്നത്. സിൽ‌വർ‌ലൈൻ‌ പ്രോജക്റ്റ് എന്നറിയപ്പെടുന്ന പുതിയ പ്രോജക്റ്റ് രണ്ടുവരി ബദൽ റെയിൽ‌വേ നിർമ്മിക്കുകയും പ്രധാനകേന്ദ്രങ്ങളിൽ‌ 11 സ്റ്റേഷനുകൾ‌ ഉൾ‌പ്പെടുത്തുകയും ചെയ്യും.

NITI ആയോഗിന്റെ കണക്കനുസരിച്ച് 1,300 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം ഏകദേശം 28,157 കോടി രൂപ വരും. പദ്ധതി നടപ്പാക്കുന്നതിനായി ഹഡ്‌കോ, റെയിൽ ഫിനാൻസ് കോർപ്പറേഷൻ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIFB) എന്നിവ വായ്പ നൽകും.

പുതിയ റൂട്ടിലെ ട്രെയിനുകൾ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. നിലവിലുള്ള ലൈനിനോടു ചേർന്ന്   സമാന്തരമായി പുതിയ ലൈൻ നിർമ്മിക്കുമെന്നാണ് സംസ്ഥാന സർക്കാർ തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും പല പ്രദേശങ്ങളിലൂടെയും നിലവിലുള്ള  ലൈനിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് പുതിയ വിന്യാസം. “വലിയ വളവുകളും തിരിവുകളും” ഒഴിവാക്കാൻ വേണ്ടിയാണ് ഇതെന്നാണ് അറിയുന്നത്.

.

സിൽവർ ലൈൻ എന്ന വെള്ളാന 
നിരവധി ആശങ്കകൾക്കിടയിൽ വിദഗ്ദ്ധർ പദ്ധതിയെ പുതിയ  വെള്ളാന എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകപക്ഷീയമായ രീതിയിൽ തീരുമാനിക്കപ്പെട്ട പദ്ധതിക്കെതിരെ രണ്ടു ഡസനിലധികം ആക്ഷൻ കൗൺസിലുകളാണ് രൂപം കൊണ്ടിട്ടുള്ളത്. പരിസ്ഥിതി പ്രവർത്തകനായ ആർ.വി. ജി. മേനോൻ പറയുന്നു. ” സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഈ ലൈൻ ഗുണം ചെയ്യില്ല, എന്നാൽ അവരെ  സാരമായി ബാധിക്കും, കാരണം പദ്ധതിക്ക് വലിയ അളവിൽ ഗ്രാനൈറ്റും അയഞ്ഞ മണ്ണും ആവശ്യമാണ്. തണ്ണീർത്തടങ്ങൾ, നദികൾ, നെൽവയലുകൾ, തടാകങ്ങൾ എന്നിവ മുറിച്ചുകടക്കേണ്ടതിനാൽ ഭൂനഷ്ടത്തിനുപുറമെ  ഗ്രാനൈറ്റും മണ്ണും ഉപയോഗിച്ച് വലിയ പാലങ്ങൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു.”

“പ്രസ്തുത പദ്ധതി മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ, പാരിസ്ഥിതിക നാശത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾ പരിഗണിച്ച് അത്  നേരിടേണ്ടിവരുന്ന ജനങ്ങളോടുള്ള പ്രതിബദ്ധത എന്ന നിലയിൽ സംസ്ഥാന സർക്കാർ പദ്ധതി പിൻവലിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിലവിലുള്ള റെയിൽ പാതകൾ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ  തുടരുന്നുവെന്ന് പരിസ്ഥിതിവിദഗ്ദ്ധൻ  സന്തോഷ് താനിക്കാട്ട് പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള റെയിൽ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കൊണ്ട് കേരളത്തിന്റെ യാത്രാദുരിതങ്ങൾ പരിഹരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്തിനും ആലപ്പുഴയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്ക് ജോലികൾ രണ്ട് പതിറ്റാണ്ടിലേറെയായി അപൂർണമാണെന്നും അദ്ദേഹം പറഞ്ഞു.

“ഇത് വിലയേറിയ പ്രോജക്റ്റാണ്. അഞ്ച് വിമാനത്താവളങ്ങളുമായും അയൽ വിമാനത്താവളങ്ങളായ കോയമ്പത്തൂരുമായും മംഗലാപുരവുമായും കേരളത്തിന് നല്ല ബന്ധമുണ്ട്, അതിനാൽ വിലകുറഞ്ഞ വിമാനങ്ങളാണ് ഇതിലും മികച്ച മാർഗ്ഗം.” സന്തോഷ് അഭിപ്രായപ്പെട്ടു.

മുതിർന്ന പത്രപ്രവർത്തകൻ കെ വി രവിശങ്കർ പറയുന്നതനുസരിച്ച് കാസർഗോഡിനും കണ്ണൂറിനുമിടയിൽ വേഗത്തിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മംഗലാപുരം വിമാനത്താവളത്തിൽ നിന്നോ കണ്ണൂർ വിമാനത്താവളത്തിൽ നിന്നോ വിമാനമാർഗ്ഗം യാത്ര ചെയ്യാം. “കാസർഗോഡിനും തിരുവനന്തപുരത്തിനും ഇടയിൽ 1,800 രൂപ ഈടാക്കുന്നതാണ് അതിവേഗ റെയിൽ സംവിധാനം. കണ്ണൂരിനും തിരുവനന്തപുരത്തിനും ഇടയിലുള്ള വിമാനങ്ങൾക്ക് രണ്ടായിരം രൂപയാണ്, അവ ഇതിനേക്കാൾ വേഗത്തിലെത്തുന്നു.” അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ സാമ്പത്തിക ഭദ്രത സംശയാസ്പദമാണെന്നും അതിന്റെ ആവശ്യകത സർക്കാർ അവലോകനം ചെയ്യേണ്ടതുണ്ടെന്നും കൊച്ചി ആസ്ഥാനമായ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ ചെയർമാൻ ഡി ധനുരാജ് പറഞ്ഞു.

നിലവിലെ പ്ലാൻ അനുസരിച്ച്, നിർദ്ദിഷ്ട ലൈനിന്റെ 88 കിലോമീറ്റർ  ദൂരം ഉയർത്തിക്കെട്ടിയ പാതയായിരിക്കും. മറ്റൊരു 22 കിലോമീറ്ററിൽ ടണൽ നിർമ്മിക്കും. ഇത്തരത്തിനുള്ള നിർമ്മാണത്തിൽ ഖനനാവശ്യത്തിനുള്ള ഘനഉപകരണങ്ങളും  കോൺക്രീറ്റ് ഡെക്കുകളും എല്ലാം ഉൾപ്പെടും.

സംസ്ഥാനത്തെ നിരവധി നെൽവയലുകൾ നശിപ്പിക്കുമെന്ന ആശങ്കയെ തുടർന്നാണ് പദ്ധതിയെക്കുറിച്ച് വിമർശനം ഉയർന്നത്.  ഇത്തരം മേഖലകളിൽ ഉയർന്ന പാതകൾ നിർമ്മിക്കുമെന്നും പദ്ധതിയുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതം പരമാവധി കുറയ്ക്കുന്നതിന് ശ്രമം നടത്തുമെന്നും അധികാരികൾ  പറയുന്നു.
പദ്ധതിക്ക് ആവശ്യമായ 67 ശതമാനം സ്ഥലവും പഞ്ചായത്ത് പ്രദേശത്താണ്. 15 ശതമാനം ഭൂമി നഗരവത്കരിക്കപ്പെട്ട മുനിസിപ്പൽ പ്രദേശങ്ങളിലും 18 ശതമാനം കോർപ്പറേഷൻ പരിധിയിലുമാണ്.

പദ്ധതിക്കെതിരായ പ്രതിഷേധം അനാവശ്യമാണെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം എന്നിവയിലെ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ. പദ്ധതി സംസ്ഥാന സർക്കാർ ആരംഭിച്ചതാണെങ്കിലും ഇത് സംസ്ഥാനവും റെയിൽവേ മന്ത്രാലയവും സംയുക്ത സംരംഭമായി മാറ്റിയേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടയിൽ, കുറഞ്ഞ ചെലവിൽ കൂടുതൽ സുസ്ഥിരമായ ബദലുകൾ പരിശോധിക്കണമെന്ന് പരിസ്ഥിതി കൂട്ടായ്‌മയായ കേരള പരിസ്ഥിതി ഐക്യവേദി ആവശ്യപ്പെട്ടു.

64,000 കോടി രൂപ എന്നത് ഒരു വലിയ തുകയാണ്. അതും പ്രതിവർഷം വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, കടൽക്ഷോഭം എന്നിവ നേരിടുന്ന ഒരു സംസ്ഥാനത്തിന്. ചെലവ് കുറഞ്ഞ ബദലുകൾ അന്വേഷിക്കുകയും വിദഗ്ദ്ധരുമായി കൂടിയാലോചന ആരംഭിക്കുകയും വേണം, ”പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ പറഞ്ഞു

കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് മണിക്കൂറിൽ 150 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന ഒരു ഇലക്ട്രോണിക് സിഗ്നലിംഗ് സംവിധാനത്തിലേക്ക് മാറാനാണ് സാദ്ധ്യത. റെയിൽ‌വേ നവീകരണത്തിന്റെ പാതയിലാണ്. പ്രവർത്തന സമയം കുറയ്ക്കാൻ കഴിയുന്ന സിഗ്നലിംഗ് സംവിധാനങ്ങൾ സ്വീകരിക്കാൻ  പദ്ധതിയിടുന്നു,” രവിശങ്കർ അറിയിച്ചു. നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾക്കായി സംയോജിപ്പിക്കാൻ കഴിയുന്ന പദ്ധതികൾക്കായി സമിതി ആഹ്വാനം ചെയ്തു. സിൽ‌വർ‌ലൈൻ‌ പോലുള്ള ഒറ്റപ്പെട്ട പദ്ധതികൾ‌ പൊതുജനങ്ങളുടെ പണവും വിഭവങ്ങളും പാഴാക്കുന്നതാണെന്ന് സമിതി ഒരു പത്രക്കുറിപ്പിൽ‌ നിരീക്ഷിച്ചു.

“വരൾച്ചയിലും വെള്ളപ്പൊക്കത്തിലും മാറിമാറി സംസ്ഥാനം ഇപ്പോൾ വലയുകയാണ്. സിൽ‌വർ‌ലൈൻ‌ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ‌ സ്ഥിതി കൂടുതൽ വഷളാകും. തുടർച്ചയായ വെള്ളപ്പൊക്കത്തിൽ നിന്നും അനുബന്ധ പ്രകൃതിദുരന്തങ്ങളിൽ നിന്നും പഠിച്ച പാഠങ്ങളെ അടിസ്ഥാനമാക്കി സുസ്ഥിര വികസന മാതൃകകൾക്കായി സംസ്ഥാനം നീങ്ങേണ്ടതുണ്ട്.” പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രൂപ്പായ “തണലി”ന്റെ പ്രതിനിധി  ഉഷാ ശൂലപാണി പ്രസ്താവിച്ചു.

“തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇടയിലോടുന്ന ജനശതാബ്ദി എക്സ്പ്രസ് 2.5 മണിക്കൂറിനുള്ളിൽ സംസ്ഥാന തലസ്ഥാനത്ത് നിന്ന് എറണാകുളത്തെത്തും. അൾട്രാ മോഡേൺ സിസ്റ്റങ്ങളിലേക്ക് മാറുന്നത് യാത്രാസമയം കുറയ്ക്കും. തൽഫലമായി, സിൽ‌വർ‌ലൈൻ പദ്ധതി നടപ്പാക്കാതെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാല് മണിക്കൂറിനുള്ളിൽ എത്തിച്ചേരാം.” രവിശങ്കർ കൂട്ടിച്ചേർത്തു.

“സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാരിന്റെ അടുത്ത വലിയ തെറ്റായിരിക്കും. ഇത്തവണ അത് കേരളത്തിന്റെ പരിസ്ഥിതിയെ ബാധിക്കുകയും സംസ്ഥാനത്തിന് ദയനീയമായ കടത്തിന് കാരണമാവുകയും ചെയ്യും. പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ജീവിതവും ഉപജീവനവും പിഴുതെറിയപ്പെടും. ഭാവിയെ കണക്കിലെടുത്തുകൊണ്ടുള്ളതും    സംയോജിത ഗതാഗത സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സുസ്ഥിര ബദലുകൾ ഈ ഒറ്റപ്പെട്ട അതിരുകടന്ന എടുത്തുചാട്ടത്തിനുമുമ്പ്  പര്യവേക്ഷണം ചെയ്യണം.”  ശ്രീധർ പറയുന്നു.

“ഈ പദ്ധതി ആയിരക്കണക്കിന് കുടുംബങ്ങളെ ഭവനരഹിതരാക്കും. പകർച്ചവ്യാധിയ്‌ക്ക് വിധേയരായ ആളുകളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചാൽ തിരിച്ചടികൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. സിൽ‌വർ‌ലൈൻ‌ പദ്ധതി ഉപേക്ഷിച്ച് നിലവിലുള്ള റെയിൽ‌വേ ശൃംഖല നവീകരിക്കുക എന്നതാണ് ഏറ്റവും നല്ല മാർ‌ഗ്ഗം.” ഭരണകക്ഷിയായ എൽ‌ഡി‌എഫുമായി ബന്ധമുള്ള ഒരു സയൻസ് ഫോറമായ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (KSSP) പറഞ്ഞു.

നിലവിലുള്ള റെയിൽ പാതകളും ഇലക്ട്രോണിക് സിഗ്നലിംഗ് റെയിൽ ശൃംഖലയും ഇരട്ടിയാക്കുന്നതിൽ സംസ്ഥാനം ശ്രദ്ധിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് എ പി മുരളീധരനും ജനറൽ സെക്രട്ടറി കെ രാധനും പറഞ്ഞു. സംസ്ഥാനത്ത് ലഭ്യമല്ലാത്ത സാങ്കേതികവിദ്യ അവതരിപ്പിച്ച് സംസ്ഥാന സർക്കാർ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോപിച്ചു.

നമ്മുടെ മുൻ‌ഗണനയും സംസ്ഥാനത്തിന്റെ ആവശ്യവും നിലവിൽ പരിസ്ഥിതി സൗഹൃദങ്ങളാണ്. അത് പൗരന്മാർക്ക് പ്രയോജനകരവും കുറഞ്ഞ ചെലവുമുള്ളതാണ്. നിർഭാഗ്യവശാൽ, നിലവിലുള്ള ലൈൻ ഇരട്ടിയാക്കാനും ഇലക്ട്രോണിക് സിഗ്നലിംഗ് അവതരിപ്പിക്കാൻ ശ്രമിക്കാത്തതും സംശയാസ്പദമാണ്.” രവിശങ്കർ പറഞ്ഞു.

മെഗാ പ്രൊജക്റ്റുകളെ കുറിച്ച് ആലോചിക്കുമ്പോൾ ഐക്യരാഷ്ട്രസഭയുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് പോളിസി വിഭാവനം ചെയ്ത സുസ്ഥിര വികസന സൂചികയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയും കൂടുതൽ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മുതിർന്ന പരിസ്ഥിതി പ്രവർത്തകരായ   എം കെ പ്രസാദും വി.എസ് വിജയനും പറഞ്ഞു.

പദ്ധതിയിൽ ശരിയായ ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ആഘാത പഠനങ്ങൾ നടന്നിട്ടില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ നിരീക്ഷിച്ചു.

കടപ്പാട്: കെ. എ. ഷാജി | ഡൗൺ റ്റു എർത്ത്. ഓർഗ്
—————————————————————

സ്വതന്ത്ര വിവർത്തനം: സാലിഹ് റാവുത്തർ