‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ഡോക്ടര്‍ ഹാരിസ്
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി കൂടിയായ ഡോക്ടര്‍ ഹാരിസ് ഹസന്‍. മരണ കാരണം ജീവനക്കാരുടെ അനാസ്ഥയാണെന്നാണ് ഹാരിസ് ഹസന്‍ പറയുന്നത്. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടതെന്നും ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടതെന്നും ഡോക്ടര്‍ ഹാരിസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ്
അങ്ങേയറ്റം വേദനാജനകമായ വാര്‍ത്ത. നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നെഞ്ച് വേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്നും നിമിഷങ്ങള്‍ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നും അറിയാവുന്ന കാര്യമാണ്. ഏറ്റവും അടിയന്തിരമായി എമര്‍ജന്‍സി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്. അവസാനത്തെ വാചകമാണ് രസകരം. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യു കുറിപ്പ് നല്‍കിയത്രെ. ഒരു ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്ക്ക് മെഡിക്കല്‍ കോളജിലേക്ക് റഫറല്‍ ലെറ്റര്‍ നല്‍കുന്നു. ഒരു മണിക്കൂര്‍ എടുക്കും മെഡിക്കല്‍ കോളജില്‍ എത്താന്‍. സീരിയസ് രോഗികളെ അങ്ങനെയല്ല റഫര്‍ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്.
സ്വകാര്യ ആശുപത്രികളിലെ മുറി വാടക ത്രീ സ്റ്റാര്‍ ഹോട്ടല്‍ നിരക്കിനേക്കാള്‍ കൂടരുത്; സുപ്രധാന ശുപാര്‍ശയുമായി പാര്‍ലമെന്ററി സമിതി
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന് സഹോദരങ്ങള്‍ക്കെതിരെ ജാമ്യമില്ല വാറന്റ്; ഉത്തരവിട്ടത് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി