Wednesday, 19 August 2026
‘Honest storytelling is a powerful means of change
05:46:30 AM IST
Kerala

‘പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്, ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നു’; വി ഡി സതീശൻ

SHARE

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി അനിവാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായതെന്ന് പറഞ്ഞ വി ഡി സതീശൻ പോരാട്ടവും ആത്മധൈര്യവും ഉയർത്തിയ ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട് എന്നും ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും ദിവസം കുട്ടികളെ തെരുവിലിട്ട് തല്ലിയൊതുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ശേഷം വന്ന ധർമേന്ദ്ര പ്രധാൻ്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

രാജ്യത്തെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അവരുടെ പോരാട്ടത്തിന് ഉറച്ച പിന്തുണ നല്‍കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ പാര്‍ട്ടികളും ഒപ്പം നിന്നു. ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ധര്‍മ്മേന്ദ്ര പ്രധാനെ പൊതിഞ്ഞ് പിടിച്ച് സംരക്ഷിക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിച്ചത്. പ്രക്ഷോഭത്തിനൊടുവില്‍ ധര്‍മ്മേന്ദ്ര പ്രധാന് നാണംകെട്ട് പടിയിറങ്ങേണ്ടി വന്നു എന്നും വി ഡി സതീശൻ പറഞ്ഞു.

ഇതൊരു ചരിത്ര വിജയമാണ്. സമരവീര്യത്തിന് മുന്നില്‍ ഏകാധിപതികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. അടിച്ചമര്‍ത്താന്‍ ശ്രമിച്ചവര്‍ക്ക്, മനപൂര്‍വം പ്രകോപനമുണ്ടാക്കി സമരവീര്യം കെടുത്താന്‍ ശ്രമിച്ചവര്‍ക്ക്, രാജ്യത്തെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക്, ഞങ്ങളുടെ എം.പിമാരെ ക്രൂരമായി കയ്യേറ്റം ചെയ്തവര്‍ക്ക്. അങ്ങനെ എല്ലാ തരത്തിലും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ ഇപ്പോള്‍ തല താഴ്ത്തി നില്‍ക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം NEET പോലുള്ള പരീക്ഷകള്‍ കുറ്റമറ്റരീതിയില്‍ നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ ഭാവിയും ജീവനും വച്ചുള്ള ചൂതാട്ടത്തിന് ഇനിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിന്നു കൊടുക്കരുതെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →